മലയാള സിനിമയിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം. ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദൃശ്യത്തിന്റെ രണ്ടാമത്തെ വരവിനായി അക്ഷമയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചു വരുകയാണ്. എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ചുള്ള ഒരു യുവതിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദൃശ്യത്തെ കുറിച്ചുളള കുറിപ്പുമായി ആന്‍സി എം കുര്യനാണ് എത്തിയിരിക്കുന്നത്.
ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊളളാം. എന്നാല്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു ആഭാസന്റെ ഒളിക്യാമറയില്‍ മകള്‍ കുളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി, എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ. എന്ന് മുട്ടുകുത്തി കൈകൂപ്പി കരയുന്ന അമ്മമാര്‍ക്ക് പകരം നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കില്‍ ആ സമൂഹത്തെ എനിക്കും എന്റെ മകള്‍ക്കും പുല്ലാണ് എന്ന് പറയുന്ന യഥാര്‍ത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.
ഈ സീന്‍ കണ്ട് അനാവശ്യമായി പേടിച്ചുപോയ അമ്മമാരോട് പെണ്‍മക്കളോട് സ്ത്രീകളുടെ ശരീരം ഒരു ക്യാമറയില്‍ പതിഞ്ഞുവെന്ന് കരുതി ഒരു ഭാവിയും നശിച്ചുപോകില്ല. പോകേണ്ടതുമില്ല. അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചുനിര്‍ത്തുന്ന പുരുഷ കല്പിത ലോകത്തോട് പറയാന്‍ മലയാള നിഘണ്ടുവില്‍ ഉളളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്. സിനിമ എപ്പോഴും സന്ദേശം നല്‍കണം എന്നൊന്നും വാശി പിടിക്കാന്‍ പറ്റില്ല. അങ്ങനെ പിടിക്കുന്നുമില്ല. എങ്കിലും സമൂഹം മുന്നോട്ടുപോകുന്നതിന് അനുസരിച്ച് ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ. എറ്റവും കൂടൂതല്‍ ആളുകള്‍ കാണാനിടയുളള സിനിമകളാകുമ്പോള്‍ പ്രത്യേകിച്ചും.