ആന ചരിഞ്ഞ വിഷയത്തിൽ മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച ബിജെപി നേതാവ് സന്ദീപ് വാരിയർക്കെതിരെ നടൻ അജു വർഗീസ് രംഗത്ത്. തന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ലെന്നും ഈ സംഭവത്തിൽ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും അജു സോഷ്യൻ മീഡിയയിലൂടെ വ്യക്തമാക്കി.
അജുവിന്റെ കുറിപ്പ് വായിക്കാം:
‘ഫ്രഷ്... ഫ്രഷ്...എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ... രീതി വച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം...പക്ഷേ ഇവിടെ.. എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല... എനിക്ക് രാഷ്‌ട്രീയം ഇല്ലാ..ടാക്സ് അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ...മണ്ടൻ മാത്രം...മലപ്പുറം എന്ത് ചെയ്തു... എനിക്കറിയണം.’
ഒരു ചാനൽ ചർച്ചയിലായിരുന്നു സന്ദീപ് വാരിയരുടെ വിവാദ പരാമർശം. പാലക്കാട് – മലപ്പുറം ബോര്‍ഡറിലാണ് സംഭവം നടന്നതെന്നായിരുന്നു സന്ദീപ് വാരിയരുടെ ആദ്യ പ്രതികരണം. എന്നാല്‍ പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് പഞ്ചായത്തിലാണ് സംഭവം നടന്നതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍, എവിടെ നടന്നാലെന്താണ്…? എന്നായിരുന്നു മറുപടി. എങ്കില്‍ ഫെയ്സ്ബുക്കില്‍ മലപ്പുറം എന്ന് ഹാഷ് ടാഗ് കൊടുത്തിരിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍ മലപ്പുറത്ത് നടന്നാലെന്താ പാലക്കാട് നടന്നാലെന്താ എന്നായിരുന്നു പ്രതികരണം. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ട്രെന്‍ഡിംഗ് ആയിരുന്നത് മലപ്പുറം ഹാഷ് ടാഗ് ആയിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
എങ്കില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടാല്‍ മലപ്പുറം ഹാഷ് ടാഗ് മാറ്റിക്കൂടെ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ മലപ്പുറം ആയാലും പാലക്കാട് ആയാലും ഹാഷ് ടാഗ് മാറ്റില്ല. മലപ്പുറം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലല്ലോ. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്താണ് ഇത്ര പ്രശ്‌നമെന്നും മറുപടിയായി സന്ദീപ് വാരിയർ പറഞ്ഞു.