മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മോനിഷ. താരത്തിന്റെ വിയോഗ വാർത്ത സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ പ്രിയ നടി മോനിഷയ്ക്ക് ദേശീയ അവാർഡ് കൊടുത്തതിനെ വിമർശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. . മോനിഷയ്ക്ക് എന്തിനാണ് അവാർഡ് കിട്ടിയതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും യാതൊരു ചലനങ്ങളുമില്ലാത്ത അത്തരത്തിൽ ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും കണ്ടിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു.
‘മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക ? ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും ?
നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത് ?’ ശാരദക്കുട്ടി കുറിച്ചു.
1986–ൽ തന്റെ പതിനഞ്ചാം വയസ്സിലാണ് മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. എം.ടി വാസുദേവൻനായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന സിനിമയിലെ ഗൗരി എന്ന കഥാപാത്രമാണ് മോനിഷയെ അവാർഡിന് അർഹയാക്കിയത്. മോനിഷയുടെ അരങ്ങേറ്റചിത്രമായിരുന്നു നഖക്ഷതങ്ങൾ. പിന്നീടങ്ങോട്ട് കൈ നിറയെ അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. 1992–ൽ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മോനിഷ വിട പറയുന്നത്.