ഒരു ക്ലാസില്‍ ഒരുമിച്ച് ഇരുന്നു പഠിച്ച രണ്ടു സുഹൃത്തുക്കള്‍ അജ്സലും നബീലും. സ്‌കൂളിലെ ബെഞ്ചില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയോളം, അവരുടെ സൗഹൃദം വേര്‍പിരിയാത്തതായിരുന്നു. ഒരുമിച്ച് ഭക്ഷണം പങ്കിട്ടും, പരീക്ഷ കഴിഞ്ഞ സന്തോഷങ്ങള്‍ പങ്കുവെച്ചും, ജീവിതത്തിലെ ഓരോ നിമിഷവും അവര്‍ കൂട്ടിനായിരുന്നു. അന്നും അതുപോലെ തന്നെയായിരുന്നു. ''ഓണം പൊളിക്കണം'' എന്ന സ്വപ്നവുമായി, പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ സ്‌കൂള്‍ വിട്ടിറങ്ങിയപ്പോള്‍, ആരും കരുതിയില്ല ആ യാത്ര അവരുടെ അവസാനത്തെയാകുമെന്ന്.
തടയണയുടെ മുകളില്‍ നിന്നപ്പോള്‍ അജ്സല്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു. സുഹൃത്ത് ജീവന്‍ വേണ്ടി പോരാടുന്നത് കണ്ട നബീലിന് ഒന്നും ആലോചിക്കാനായില്ല. സ്വന്തം ജീവന്‍ പോലും കണക്കിലെടുക്കാതെ, സുഹൃത്തെ രക്ഷിക്കണമെന്നൊരു ചിന്ത മാത്രം അവനെ വെള്ളത്തിലേക്ക് ചാടി. സുഹൃത്തിനെ രക്ഷിക്കാനുള്ള ആ അവസാന ശ്രമം, ഇരുവരുടെയും ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന ദാരുണ നിമിഷമായി മാറി. ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച നല്ല സുഹൃത്തുക്കളായിരുന്നു അജ്സലും നബീലും. ക്ലാസില്‍ അധ്യാപകര്‍ വരുമ്പോള്‍ തന്നെ ഇവരെയാണ് ശ്രദ്ധിക്കുന്നത്. ഉച്ച ഭക്ഷണത്തിനും, വീട്ടിലേക്ക് പോകുന്നതും എല്ലാം ഒന്നിച്ചായിരുന്നു രണ്ട് പേരും. ഇപ്പോഴിതാ മരണത്തിലേക്ക് പോയതും ഒന്നിച്ചാണ്.
അജ്‌സലും നബീലും രണ്ടുപേരും പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. നല്ല സുഹൃത്തുക്കളായി ഒരുമിച്ച് പഠിക്കുകയും കളിക്കുകയും ചെയ്ത ഇവര്‍, കൂട്ടുകാരോടൊപ്പം സ്‌കൂളിലെ പരീക്ഷകള്‍ കഴിഞ്ഞു സന്തോഷത്തോടെ സമയം ചിലവഴിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ, ഓണപ്പരീക്ഷയുടെ അവസാന വിഷയവും എഴുതി തീര്‍ത്ത്, എട്ട് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് കല്ലറക്കടവിലേക്ക് പോയി. അവിടെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച തടയണയുടെ മുകളില്‍ കയറിക്കളിക്കുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്. അജ്‌സല്‍ അവിടെ നിന്നുകൊണ്ടിരിക്കുമ്പോള്‍ കാല്‍ വഴുതി നിയന്ത്രണം നഷ്ടപ്പെട്ട് നേരെ അച്ചന്‍കോവിലാറ്റിലേക്ക് വീണു. ഒഴുകി പോകുന്നത് കണ്ട നബീല്‍ സുഹൃത്തിനെ രക്ഷിക്കണം എന്ന് ഉദ്ദേശത്തോടെ ആറ്റിലേക്ക് എടുത്തി ചാടി. എന്നാല്‍ രണ്ട് പേരും ഒഴുക്കില്‍ പെടുകയായിരുന്നു.
ഇത് കണ്ട് മറ്റ് കുട്ടികള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. മറ്റ് കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് എത്തുന്നത്. ഉടന്‍ തന്നെ പോലീസ്, അഗ്‌നിരക്ഷാസേന എന്നിവരെ വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും, അജ്‌സലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തിലേക്ക് ചാടിയ നബീലിനെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ടീമുകള്‍ എത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനുശേഷമാണ് അജ്‌സലിനെ കണ്ടെത്താനായത്. ആറ്റിലേക്ക് വീണ സ്ഥലത്തുനിന്ന് ഏകദേശം നൂറ് മീറ്റര്‍ അകലെയായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഉച്ചയ്ക്ക് 3.50 ഓടെയാണ് അജ്‌സലിന്റെ ശരീരം വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.
ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകള്‍ പൂര്‍ത്തിയായതിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ അജ്‌സലിന്റെ കബറടക്കം നടക്കും. അതേസമയം, കൂട്ടുകാരനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടി കാണാതായ നബീലിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.