സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആണ് കവിരാജ്.ഒരു കാലത്ത് സിനിമയിലും മിനിസ്‌ക്രീനിലുമായി ചെറിയ വേഷങ്ങളില്‍ നിറഞ്ഞ് നിന്ന താരം ഇപ്പോള്‍ അഭിനയ രംഗത്തുനിന്നും വിട്ടു ആത്മീയ പാതയിലാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം താരം നല്കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ താരത്തെ വാര്‍ത്തകളില്‍ നിറക്കുന്നത്. അഭിനയ രംഗത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും താന്‍ പിന്തുടരുന്ന ആത്മീയ പാതയെക്കുറിച്ചും തുറന്നുപറഞ്ഞു. അമ്മയുടെ മരണാനന്തരമുള്ള വിഷാദാവസ്ഥയില്‍നിന്നാണ് താന്‍ ആത്മീയതയിലേക്ക് തിരിഞ്ഞതെന്ന് കവിരാജ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അമ്മയുടെ വേര്‍പാടിനെത്തുടര്‍ന്ന് താന്‍ വിഷാദ രോഗാവസ്ഥയിലായിരുന്നുവെന്ന് കവിരാജ് ഓര്‍ത്തെടുത്തു. ആ സമയത്ത് ഭാര്യ അനു ഗര്‍ഭിണിയായിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഭാര്യ പ്രസവിച്ചതെന്നും, സന്തോഷകരമായ ആ നിമിഷത്തിലും ദുഃഖത്തിന്റെ തിരക്കുകളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസവസമയത്ത് ഭാര്യക്ക് താന്‍ സമീപത്തുണ്ടാകണമെന്ന് ആഗ്രഹിച്ചപ്പോള്‍, വണ്ടി പിടിച്ച് താന്‍ അവള്‍ക്കരികിലേക്ക് പോകേണ്ടി വന്നതായും അദ്ദേഹം ഓര്‍ത്തു. കുഞ്ഞിനെ കണ്ട് കണ്ണുനിറഞ്ഞെന്നും എന്നാല്‍ അപ്പോഴും അമ്മയുടെ വിയോഗത്തിന്റെ വേദന തന്നെ വേട്ടയാടിയിരുന്നെന്നും കവിരാജ് കൂട്ടിച്ചേര്‍ത്തു.
കാവിയും ഷാളുമൊക്കെയായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍. ഭാര്യ കുഞ്ഞിനെയും കൊണ്ട് 'ഇപ്പോള്‍ വരാം' എന്ന് പറഞ്ഞ് പോയി. പിന്നെ തിരികെ വന്നില്ല. ഞാന്‍ വീട് പൂട്ടി ഹിമാലയം വരെ യാത്ര ചെയ്തു,' കവിരാജ് വേദനയോടെ ഓര്‍ത്തെടുത്തു. ആത്മീയ പാത പിന്തുടരാന്‍ തുടങ്ങിയതോടെ വീട്ടില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. മറ്റുള്ളവരുമായി അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ താന്‍ ഭാര്യയോടും തീരെ സംസാരിക്കാതെയായി. ഇതാണ് അവള്‍ തന്നെ വിട്ടുപോകാന്‍ കാരണമായതെന്നും കവിരാജ് സൂചിപ്പിച്ചു.
എന്നാല്‍, പിന്നീട് ഭാര്യക്ക് തിരികെ വരണമെന്ന് തോന്നുകയും ഇരുവരും വീണ്ടും ഒരുമിക്കുകയും ചെയ്തു. താന്‍ കാരണം അവള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും നല്ലൊരാളെ കിട്ടിയാല്‍ അവളെ വിവാഹം കഴിപ്പിക്കാമെന്നും ചിന്തിച്ചിരുന്ന സമയത്താണ് ഭാര്യ തിരികെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം, തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കാവി വസ്ത്രം ഉപേക്ഷിക്കുകയും ചെയ്തു.
പക്ഷെ എന്നെ ഈ വേഷത്തില്‍ കാണുമ്പോള്‍ പണ്ട് ചിരിച്ചവര്‍ ചിരിക്കാതെ ആയി. അത് അവരുടെ മാനസിക വൈകല്യം,' എന്നും താരം പറയുന്നു.
സീരിയല്‍ താരത്തില്‍ നിന്നും ആത്മീയ പാതയിലേക്കുള്ള മാറ്റം ഭാര്യയുടെ ബന്ധുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും കവിരാജ് പറഞ്ഞു. എന്റെ കൂടെ അവളെന്തിന് ജീവിക്കുന്നു, നല്ലൊരാളെ കിട്ടിയാല്‍ എന്റെ കൈകൊണ്ട് താലി എടുത്ത് കൊടുത്ത് അവളെ കല്യാണം കഴിപ്പിക്കാം എന്ന് ഞാന്‍ ആലോചിച്ച സമയത്താണ് ഭാര്യ തിരിച്ച് വരുന്നതെന്നു കവിരാജ് പറഞ്ഞു. താന്‍ ഇപ്പോള്‍ സിനിമകള്‍ കാണാറില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അഭിനയ രംഗത്ത് തനിക്ക് നേരിട്ട ദുരനുഭവങ്ങളും കവി രാജ് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
അറ്റാക്ക് വരുന്ന പോലെ ഒരുപാട് ദുരനുഭവങ്ങള്‍ക്ക് താന്‍ ഇരയായിട്ടുണ്ടെന്ന് കവിരാജ് പറയുന്നു. സൂര്യപുത്രി എന്ന സീരിയലിലെ ഒരു ക്യാമറാമാന്‍ അപമാനിച്ചു. തനിക്ക് അറ്റാക്ക് വരുന്ന പോലെ ആയപ്പോ ബ്രേക്ക് പറഞ്ഞുവെന്നും സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി ക്ലീന്‍ ചെയ്യാന്‍ നില്‍ക്കുന്നത് ഇതിലും അന്തസുണ്ടെന്ന് താന്‍ അന്നും ഇന്നും പറയുമെന്നും താരം പറയുന്നു. കൂടാതെ ന്യൂ ജെന്‍ സിനിമ വീട്ടില്‍ കാണാന്‍ കൊളളില്ലെന്നും മകനെ സിനിമ കാണിക്കാത്തതിന്റെ കാരണം അതാണെന്നും താരം പറയുന്നുണ്ട്.
ന്യൂജന്‍ സിനിമ കണ്ട അനുഭവവും അദ്ദേഹം പങ്ക് വച്ചു. സിനിമയുടെ പേര് 'കൂതറ' എന്നാണ്. പേരുപോലെ തന്നെ കൂതറയാണ് സിനിമ. ലാലേട്ടനൊക്കെ എന്തിനാണ് അതില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചതെന്ന് അറിയില്ല. അതൊക്കെ അവരുടെ ഇഷ്ടം,' കവി രാജ് പറഞ്ഞു. ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു: 'ഒരു സീനില്‍ നായികയുടെ അടിവസ്ത്രം നായകന്‍ ഇട്ടുവരും. കല്യാണത്തിലോ പൊതുവേദിയിലോ വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമാകും. അപ്പോള്‍ നിന്നിടത്തുനിന്ന് അടിവസ്ത്രം ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിയും.' ഇത്തരം സൃഷ്ടികള്‍ ആരുടേയും ഭാവനയില്‍ എങ്ങനെ വന്നു എന്ന് ചിന്തിച്ചുപോയെന്നും, ഇത് എന്ത് മാനസികാവസ്ഥയിലാണ് ഇങ്ങനെ ഒരു സിനിമയെടുക്കാന്‍ തോന്നിയതെന്നും കവി രാജ് ചോദിച്ചു. 'ഇതൊക്കെ എടുക്കുന്നവനേയും സെന്‍സര്‍ കൊടുത്തു വിടുന്നവനേയും കാണുന്നവനേയും പറയണം. എന്നെ ഇതില്‍ നിന്നൊക്കെ മാറ്റിനിര്‍ത്താന്‍ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്നാണിത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറ്റാക്ക് വരുന്ന രീതിയില്‍ ഒക്കെയുള്ള അനുഭവങ്ങള്‍ അഭിനയ രംഗത്ത് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പങ്ക് വച്ചതിങ്ങനെ. സൂര്യപുത്രി എന്ന സീരിയലിലെ ഒരു ക്യാമറാമാന്‍ അപമാനിച്ചു. ലൊക്കേഷനില്‍ വരുമ്പോള്‍ പ്രൊഡക്ഷന്‍ ബോയ്സ് ചായ ഒക്കെ തരും. അന്ന് പ്രൊഡക്ഷന്‍ പിള്ളേര്‍ക്ക് ഒക്കെ ഭയങ്കര പണിയാണ്. നല്ല പഠിപ്പുള്ള പിള്ളേരാണ്, അതുകൊണ്ട് എനിക്ക് ബഹുമാനമാണ്. ഒരു ദിവസം ആറരയ്ക്ക് ലൊക്കേഷനില്‍ വന്നപ്പോള്‍ ഒരു പയ്യന്‍ വന്ന് ചായ തന്നു.
ഞാന്‍ നമസ്‌കാരം മോനെ എന്ന് പറഞ്ഞ് പോകുമ്പോള്‍ ക്യാമറാമാന്‍ അവിടെ നില്‍പ്പുണ്ട്. ഞാന്‍ നമസ്‌കാരം ചേട്ടാ എന്ന് പറഞ്ഞപ്പോള്‍, മുഖം തിരിച്ച് അതിന് നിന്റെ നമസ്‌കാരം ആര്‍ക്ക് വേണം എന്ന് പറഞ്ഞു. നമസ്‌കാരം എന്ന് പറഞ്ഞാല്‍ ഒരു സംസ്‌കാരം ആണ്. ഞാന്‍ വേദ ക്ലാസിലൊക്കെ പോയി അച്ഛനെയും അമ്മയെയും തൊട്ട് തൊഴണം, ഭൂമിയെ തൊട്ട് തൊഴണം എന്ന് പഠിച്ച് വന്നവനാ. അല്ലാതെ കള്ള് ഷാപ്പിന്ന് വന്നവനല്ല.
കണ്ടവനക്കൊ നമസ്‌കാരം പറഞ്ഞവന്‍ എന്റടുത്ത് നമസ്‌കാരം പറയണ്ടെന്ന് പറഞ്ഞു. ഇത് മനസില്‍ വച്ച് ഞാന്‍ അഭിനയിക്കാന്‍ പോയത്. ഇയാള്‍ ആണെങ്കില്‍ ഗ്ലിസറിന്‍ ഇട്ട് അഭിനയിക്കുമ്പോള്‍ ഒക്കെ ആക്ഷേപിച്ചു കൊണ്ട് കമന്റ് പറഞ്ഞു കൊണ്ടിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ ഷര്‍ട്ടിന്റെ ഫുള്‍ ബട്ടന്‍സ് ഇടാതെ ഷോട്ട് എടുക്കില്ലെന്ന് പറഞ്ഞു. ഒരു വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്ന ക്യാരക്ടറിന്റെ സ്‌റ്റൈല്‍ അതാണ്.
അത് ചെയ്താല്‍ നെഞ്ചിലെ മസില്‍ ഡബിള്‍ ആയി കാണും, വൃത്തികേടാകും. പിന്നെ ജന്മനാലേ ഞാന്‍ മുകളിലെ ബട്ടന്‍സ് ഇടാറില്ല, ഇപ്പോഴും ഇടാറില്ല. എനിക്ക് വേണമെങ്കില്‍ എഴുന്നേറ്റ് വന്ന് നിര്‍ത്തെടാ എന്ന് പറഞ്ഞ് കുത്തിന് പിടിച്ച് ഒരൊറ്റ അടി കൊടുക്കാം പോടാ എന്ന് പറയാം, അല്ലെങ്കില്‍ എനിക്ക് ഇറങ്ങി പോകാം. പക്ഷെ ആ തൊഴില്‍, അന്നം കളയാന്‍ നിക്ക് മനസ് വന്നില്ല. അന്ന് എനിക്ക് പെങ്ങള്‍, പിള്ളേര്, അമ്മ, വാടകവീട് അങ്ങനെ ഒരുപാട് പ്രാരാബ്ദമുണ്ട്.
ഒരു മാസത്തില്‍ 7000 രൂപ കിട്ടിയാല്‍ ഒരു ദിവസം 10-20 സീന്‍ എടുക്കും അന്ന്. എന്റെ ക്യാരക്ടര്‍ കോടീശ്വരനാണ്. 30 ടീഷര്‍ട്ട് വേണം ഒരു ദിവസം. അന്ന് എല്ലാം മാനേജ് ചെയ്തത് മുല്ലക്കലമ്മ എന്നെ ഏറ്റെടുത്ത്, ദൈവം തന്നതാണ് എനിക്ക് വേറെ ബിസിനസ് ഇല്ല, ബാങ്ക് ബാലന്‍സ് ഇല്ല, ഒന്നുമില്ല. അതുകൊണ്ട് ഇയാള്‍ അത് പറയുമ്പോള്‍ ഞാന്‍ അവിടെ നിന്നു കൊടുത്തു, ഒരു ഷണ്ഡനെ പോലെ, ഒരു പെണ്ണാച്ചിയെ പോലെ.
എനിക്ക് അറ്റാക്ക് വരുന്ന പോലെ ആയപ്പോ ഞാന്‍ ബ്രേക്ക് പറഞ്ഞു. ഒരു മണിക്കൂര്‍ ഹരാസ് ചെയ്തപ്പോ ഞാന്‍ ബ്രേക്ക് പറഞ്ഞ് മാറി ഇരുന്നു. അങ്ങനെ എത്ര എത്ര അനുഭവങ്ങള്‍. സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി ക്ലീന്‍ ചെയ്യാന്‍ നില്‍ക്കുന്നത് ഇതിലും അന്തസുണ്ടെന്ന് ഞാന്‍ അന്നും ഇന്നും പറയും'' എന്നാണ് കവിരാജ് പറയുന്നത്.
പ്രധാന ചാനലുകളില്‍ താരങ്ങളുടെ കലോത്സവം പോലെ പരിപാടിയുണ്ടായിരുന്നു. എല്ലാം സക്‌സസ് ആയിരുന്നു. തുമ്പിയെക്കൊണ്ട് കല്ലെടിപ്പിക്കുന്നത് പോലെയുള്ള പ്രകടനമാണ്. റിഹേഴ്‌സലില്ലാതെ ചെയ്യേണ്ടി വന്നിട്ടുണ്ട്. റിയാലിറ്റി ഷോ എന്റെ അനുഭവത്തില്‍ റിയല്‍ ചീറ്റിംഗ് ഷോയാണ്. അത് ഉള്‍ക്കാെണ്ട് പോകാന്‍ പറ്റുന്നവര്‍ മാത്രം പോയാല്‍ മതി. ഒരു റിയാലിറ്റി ഷോയില്‍ ഞാന്‍ പോയി.
ഞങ്ങളെല്ലാവരും കൂടെ താമസിക്കുന്നു. ഇത്രയും ആര്‍ട്ടിസ്റ്റുകളെ കണ്ടപ്പോള്‍ പുതിയ ഡയരക്ടറിന് എഴുന്നേല്‍ക്കണോ ഇരിക്കണോ എന്നറിയില്ല. മൂന്നാം പക്കം അയാള്‍ കാലിന്‍ മേല്‍ കാല്‍ വെച്ച് ഇരിക്കും. ആര്‍ട്ടിസ്റ്റുകളെല്ലാം സമ്മാനത്തിന് വേണ്ടി കാലിന്റെ താഴോട്ട് പോയി ഇരിക്കാന്‍ തുടങ്ങിയെന്നും താരം ആരോപിക്കുന്നു.
സൂര്യനായകന്‍, രസികന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് കവി രാജ്.