പുന്നപ്രസമരത്തില്‍ പ്രതിയായതോടെ പൂഞ്ഞാറില്‍ ഒളിവ് ജീവിതം; ആദ്യം താമസിച്ചത് കൂട്ടുകാരന്റെ ഒപ്പം; നാട്ടുകാരന്‍ അല്ലാത്ത ആള്‍ തോട്ടില്‍ കുളിക്കാന്‍ എത്തുന്ന എന്ന വിവരം; പോലീസ് നിരീക്ഷണത്തില്‍ കുടുങ്ങിയത് വിഎസ്; പൂഞ്ഞാറില്‍ വി.എസിന്റെ പേരില്‍ റോഡ് വന്ന കഥ

Malayalilife
പുന്നപ്രസമരത്തില്‍ പ്രതിയായതോടെ പൂഞ്ഞാറില്‍ ഒളിവ് ജീവിതം; ആദ്യം താമസിച്ചത് കൂട്ടുകാരന്റെ ഒപ്പം; നാട്ടുകാരന്‍ അല്ലാത്ത ആള്‍ തോട്ടില്‍ കുളിക്കാന്‍ എത്തുന്ന എന്ന വിവരം; പോലീസ് നിരീക്ഷണത്തില്‍ കുടുങ്ങിയത് വിഎസ്; പൂഞ്ഞാറില്‍ വി.എസിന്റെ പേരില്‍ റോഡ് വന്ന കഥ

കേരളത്തിന്റെ പ്രിയപ്പെട്ട സഖവാണ് വിഎസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന സഖാവ് ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധിയാളുകളാണ് പൊതുദര്‍ശന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നത്. താഴേക്ക് ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച ഒരു സഖാവ് ഉണ്ടോ എന്ന് ചോദിച്ചാല്‍ അതിന് ചിലപ്പോള്‍ ഉത്തരം ഇല്ലാ എന്ന് തന്നെയായിരിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ചില നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ചിട്ടയായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. അതുകൊണ്ട് തന്നെയാകാം ഒരുപക്ഷേ ഇത്രയും കാലം ആരോഗ്യവാനായി ഇരിക്കാനും അദ്ദേഹത്തിന് സാധിച്ചത്. ജീവിതത്തില്‍ മാത്രമല്ല ആരോഗ്യത്തിലും അദ്ദേഹം വളരെ യധികം ചിട്ടകള്‍ പാലിച്ചിരുന്നു. സമരം നായകന്‍ ഒളിവില്‍ കഴിഞ്ഞ സമയത്ത് വിനയായതും ഈ ചിട്ടകള്‍ തെറ്റാതെ കൊണ്ടുപോയതുകൊണ്ടാണ്. 

പക്ഷേ, ഈ അണുവിട തെറ്റാത്ത ചിട്ട തന്നെയാണ് അദ്ദേഹത്തിന് ഒളിവുകാലത്ത് വിനയായതും. പൂഞ്ഞാറില്‍നിന്ന് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടതും പോലീസ് മര്‍ദനവുമെല്ലാം ചരിത്രത്തിന്റെ ഭാഗം. 
എവിടെയാണെങ്കിലും രണ്ടുനേരം കുളി വി.എസിന് നിര്‍ബന്ധമായിരുന്നു. അത് പോരാട്ടസമയത്തും ഒളിവുജീവിതത്തിലും ജയിലിലുമെല്ലാം മാറ്റമില്ലാതെ തുടര്‍ന്നു. 1946 ഒക്ടോബറിലാണ് വി.എസ്. അച്യുതാനന്ദന്‍ പൂഞ്ഞാറില്‍ ഒളിച്ചുതാമസിക്കാന്‍ എത്തിയത്. അവിടെ മൂവേലിത്തോട്ടില്‍ വെട്ടിക്കുഴിക്കടവില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് അദ്ദേഹത്തെ പിടിച്ചത്. പോലീസ് തിരയുന്നതും ഒളിവില്‍നിന്ന് പുറത്തിറങ്ങി കുളിക്കാന്‍ പോകുന്നതിലെ അപകടവും സഖാക്കള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നുവെങ്കിലും കുളിയില്ലാതെ ഒരുദിനം അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അച്യുതാനന്ദന്റെ ഒളിവുജീവിതത്തിന്റെ നല്ലൊരുഭാഗവും പൂഞ്ഞാറിലായിരുന്നു. പുന്നപ്രസമരത്തില്‍ പ്രതിയാക്കപ്പെട്ടപ്പോഴാണ് വി.എസ്. ഒളിച്ചുതാമസിക്കുവാനായി പൂഞ്ഞാറിലെത്തിയത്. സര്‍ സി.പി.ക്കെതിരേ സമരം ആരംഭിച്ച തിരുവിതാംകൂറിലെ സ്ഥലങ്ങളില്‍ ഒന്നായിരുന്നു പൂഞ്ഞാര്‍. സി.പി. ഭരണം തുലയട്ടെ, സി.പി. ഭരണം അറബിക്കടലില്‍ എന്ന് പൂഞ്ഞാറില്‍നിന്നുയര്‍ന്ന മുദ്രാവാക്യത്തിന്റെ ഓര്‍മ്മകള്‍ ആയിരിക്കണം വി.എസിനെ പൂഞ്ഞാറിലെത്തിച്ചത്.

പൂഞ്ഞാര്‍ വാലാനിക്കല്‍ സഹദേവനുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. സഹദേവന്റെ വീട്ടിലാണ് ആദ്യദിവസങ്ങളില്‍ വി.എസ്. താമസിച്ചത്. സഹദേവന്റെ അച്ഛന്‍ വൈദ്യനായ ഇട്ടിണ്ടാനെ കാണുവാനായി നിരവധിപ്പേര്‍ ദിവസവും വീട്ടിലെത്തിയിരുന്നു. അതിനാല്‍ അധികം ദിവസം ഒളിച്ച് അവിടെ താമസിക്കുക സാധ്യമല്ലായിരുന്നു. തുടര്‍ന്ന് വാലാനിക്കല്‍ കുടുംബത്തില്‍പ്പെട്ട ചളരികുന്ന് ഭാഗത്തെ കരുമാലിപ്പുഴ മാധവന്റെ വീട്ടിലേക്ക് മാറി. ഒരു മാസത്തോളം വി.എസ്. ഇവിടെ ഉണ്ടായിരുന്നു. ഇതിനിടയില്‍ ഒരുപ്രാവശ്യം നാട്ടിലേക്കുപോയി. തിരിച്ചെത്തിയപ്പോഴാണ് നാട്ടുകാരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് വി.എസിനെ പോലീസ് തിരയാന്‍ തുടങ്ങിയത്. നാട്ടുകാരന്‍ അല്ലാത്ത ഒരാള്‍ തോട്ടില്‍ കുളിക്കുവാന്‍ എത്തുന്നു എന്ന വിവരം അറിഞ്ഞ പോലീസ് അവിടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

കുളിക്കുവാന്‍ ഇറങ്ങവേ വി.എസിനെ പോലീസ് വളഞ്ഞ് പിടിച്ചുകൊണ്ടുപോയി. തോര്‍ത്തുമുണ്ട് ഉടുത്തനിലയിലാണ് അദ്ദേഹത്തെ പോലീസ് ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുവന്നത്. അവിടെ സ്റ്റേഷനില്‍ ഇരുത്തി. പിന്നീട് അവിടെനിന്ന് പാലായിലേക്ക് എത്തിച്ചു. അവിടെ അദ്ദേഹത്തെ ചോദ്യംചെയ്തു. മര്‍ദനവും ഏല്‍ക്കേണ്ടിവന്നു. പിന്നീട് ജയിലിലേക്ക് കൊണ്ടുപോയി. വി.എസിന്റെ ഓര്‍മ്മയ്ക്കായി, അദ്ദേഹം ഒളിച്ചുതാമസിച്ച ചളരികുന്നിലേക്കുള്ള റോഡിന് വി.എസ്. അച്യുതാനന്ദന്‍ റോഡ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഈ റോഡ് ഉദ്ഘാടനംചെയ്യാന്‍ വി.എസ്. എത്തിയിരുന്നു.

vs achuthanathan road name at poonjar story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES