മലയാളിപ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ചിത്രത്തോടൊപ്പം തന്നെ സിനിമയുടെ സംവിധായകനെയും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിൽ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തരുണിനോട് പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.പണ്ട് താനും ശ്രീനിയും, ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്നങ്ങള്‍ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ലെന്നും, സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചിലാണ് ഈ ഓപ്പറേഷന്‍ ജാവയുടെ ഹൈലൈറ്റ് എന്നും സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു.. സത്യന്‍ അന്തിക്കാട് ടെലഫോണില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
എന്റെ അച്ഛനു ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട് സാര്‍, അതുകൊണ്ടു തന്നെ പണ്ട് തീയേറ്ററില്‍ ഫാമിലിയായി കാണാന്‍ പോകുന്ന മിക്ക ചിത്രങ്ങളും സത്യന്‍ സാറിന്റെയാകും. ഇന്ന് യാദൃശ്‌ചികമായി സാറിന്റെ ഒരു ഫോണ്‍ കോള്‍ വന്നു, ജാവ തീയേറ്ററില്‍ കാണാന്‍ പറ്റിയില്ല എന്ന ക്ഷമാപണത്തോടെ തുടക്കം, ഒറ്റ വാക്കില്‍ അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു. ജീവനുള്ള സിനിമ പണ്ട് ഞാനും ശ്രീനിയും ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്നങ്ങള്‍ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ല അല്ലേ?
സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചില്‍ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്, നല്ല മനോഹരമായി തന്നെ നീ ആ കഥയില്‍ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകന്‍ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചില്‍ നിനക്ക് കൈമോശം വരാതെയിരിയ്ക്കട്ടെ. പണ്ട് അദ്ദേഹത്തോട് പത്മരാജന്‍ പറഞ്ഞ വാചകമുണ്ട് തന്റെ സിനിമയില്‍ എല്ലാരും നായകന്മാര്‍ ആണ്, അഭിനേതാക്കള്‍ എന്ത് അനായാസതയോടെയാണ് അഭിനയിയ്ക്കുന്നത്. അത് തന്നെയാണ് തരുണിനോടും എനിയ്ക്ക് പറയാന്‍ ഉള്ളത്. തുടരുക. അതെ തുടരണം. ഇപ്പോ ചിന്തിയ്ക്കുന്ന ഓരോ ചിന്തയ്ക്കും എന്തൊരു ഭാരമാണ്.