കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭർത്താവിനെ കാണുന്നില്ലെന്ന് അറിയിച്ച് വീഡിയോയിൽ ആശാ ശരത്. ഫെയ്‌സ് ബുക്കിലെ ഈ വീഡിയോ കാറിലിരുന്ന് എടുത്തതാണ്. ആശാ ശരത്തിന്റെ വേദനയാണ് വാക്കുകളിൽ എത്തിയത്. ഒരു സിനിമാ താരത്തിന്റെ ഭർത്താവിനെ കാണാനില്ല. മലയാളികൾ ഏവരും ഞെട്ടി. ഭർത്താവിന്റെ പേരും പറയുന്നുണ്ട് ആശാ ശരത്. എന്നാൽ അതിലെ ലോജിക്കിനെ കുറിച്ച് പോലും ആരും ശ്രദ്ധിച്ചില്ല. ആശാ ശരത്തിന്റെ സക്കറിയ എന്ന ഭർത്താവിന് എന്ത് പറ്റിയെന്ന ആകാംഷയിലായി മലയാളികൾ. നിമിഷം നേരെ കൊണ്ടാണ് ഈ വീഡിയോ ഷെയർ ചെയ്ത് വൈറലയാതും. എന്നാൽ വൈകാതെ സത്യം പുറത്തായി.
കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. 'എവിടെ' എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.'-ഈ വാക്കുകളാണ് ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ ആശാ ശരത് പങ്കുവച്ചത്. ഇതോെട പ്രേക്ഷകരും പരിഭ്രാന്തരായി. എന്നാൽ വിഡിയോ മുഴുവൻ കണ്ടതോടെ പരിഭ്രാന്തി ആകാംക്ഷയായി.
പിന്നീടാണ് സത്യം അറിഞ്ഞത്. പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫേസ്‌ബുക്ക് ലൈവ്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും വിചാരിച്ചത് നടിയുടെ യഥാർഥ ഭർത്താവിനെ കാണാതെപോയെന്നു തന്നെയാണ്. 'എവിടെ പ്രമോഷൻ വിഡിയോ' എന്ന തലക്കെട്ട് നൽകിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും കൂടുതൽ ആളുകവും അതുപിന്നീടാണ് ശ്രദ്ധിച്ചതെന്നു മാത്രം. കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എവിടെ'. ആശ ശരത്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ് ബോബിയുടേതാണ്;
ആശയുടെ ഭർത്താവിന്റെ വേഷത്തിൽ മനോജ് കെ. ജയൻ അഭിനയിക്കുന്നു. മനോജ് അവതരിപ്പിക്കുന്ന സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ജൂബിലി, പ്രകാശ് മൂവിടോൺ, മാരുതി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമ്മാണം. അങ്ങനെ തീർത്തും വ്യത്യസ്തമായ പ്രൊമോയുമായി എവിടെ എത്തുകയാണ്. മലയാള സിനിമയിൽ ഏറ്റവും ചർച്ച ചെയ്ത പ്രൊമോകളിൽ ഒന്നായി ഇത് മാറി. കെ കെ രാജീവിന്റെ കൊച്ചു ചിത്രം അങ്ങനെ ഏവരിലേക്കും എത്തുകയാണ്. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകൾ.
മിനിസ്‌ക്രീനിൽ ഏറെ ജനപ്രിയമായ ഒരുപിടി സീരിയലുകൾ ഒരുക്കിയ സംവിധായകനാണ് രാജീവ്. അവിചാരിതം, ഓർമ്മ, സ്വപ്നം, ആഗ്‌നേയം, ഈശ്വരൻ സാക്ഷിയായി, പോക്കുവെയിൽ തുടങ്ങി നിരവധി സീരിയലുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി ഒരുക്കുന്ന സിനിമയാണ് എവിടെ. അദ്ദേഹത്തിന്റെ സീരിയലുകൾക്ക് മികച്ച സീരിയലുകൾക്കുള്ള പുരസ്‌കാരം 2005, 2010, 2015, 2016 വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. 2001-ൽ വേനൽമഴ എന്ന സീരിയലാണ് ആദ്യമായി രാജീവ് ഒരുക്കിയത്. ശേഷം പെയ്‌തൊഴിയാതെ, സ്വപ്നം, അവിചാരിതം, ഓർമ്മ, അമ്മ മനസ്സ്, ജനുവരി, കുടുംബയോഗം, ആഗ്‌നേയം, വാടകയ്ക്ക് ഒരു ഹൃദയം, മഴയറിയാതെ, കഥയിലെ രാജകുമാരി, ഒരു പെണ്ണിന്റെ കഥ, അവളുടെ കഥ, അമ്മ മാനസം, ഈശ്വരൻ സാക്ഷിയായി, പോക്കുവെയിൽ, അയലത്തെ സുന്ദരി, തോന്ന്യാക്ഷരങ്ങൾ എന്നീ സീരിയലുകൾ അദ്ദേഹം ഒരുക്കുകയുണ്ടായി.
'ഉയരെ'യ്ക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ബോബി സഞ്ജയ് ടീം കഥയൊരുക്കുന്ന ചിത്രമാണിത്. ബോബി സഞ്ജയ് ടീമിന്റെ കഥയിൽ ഒരുക്കിയിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന ഘടകമാണ് ഇവിടെയ്ക്കും പ്രതീക്ഷ നൽക്കുന്നത്. ചിത്രത്തിൽ മനോജ് കെ ജയൻ വേറിട്ട ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. സിംഫണി സക്കറിയ എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയൻ അവതരിപ്പിക്കുന്നത്. നമ്മൾ വിചാരിച്ചയാളല്ല സിംഫണി സക്കറിയ എന്ന് ചിത്രത്തിൽ പൊലീസുദ്യോഗസ്ഥനായി എത്തുന്ന ബൈജുവിന്റെ കഥാപാത്രം പറയുന്നുമുണ്ട്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സംഗീത പ്രേമികളുടെ ഹൃദയം കവരുന്നതായിരുന്നു. ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. മുൻനിര നായകനടന്മാരാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്ത് വിട്ടിരുന്നത്.