മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലുടെ പ്രേക്ഷക പ്രീതി നേടിയ റിസബാവയ്ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത് ഇന്നലെയാണ്.. എളമക്കര സ്വദേശിയായ സാദിഖ് എന്നയാള്‍ക്ക് വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചതും അതേ ചെക്കില്‍ തന്റെ ഒപ്പ് മാറ്റിയിട്ടതുമായ കേസിലാണ് എറണാകുളം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
സാദിഖില്‍ നിന്നും 11 ലക്ഷംരൂപ റിസബാവ കടം വാങ്ങിയിരുന്നു. മകളും സാദിഖിന്റെ മകനും തമ്മിലുളള വിവാഹാലോചന നടക്കുന്ന സമയത്ത് ഈ പരിചയത്തിന്റെ പേരിലാണ് സാദിഖിനോട് റിസബാവ പണം വാങ്ങിയത്. ഈ പണം പല അവധി പറഞ്ഞിട്ടും തിരികേ നല്‍കിയില്ല. തുടര്‍ന്ന് റിസബാവ സാദിക്കിന് ചെക്ക് നല്കിയെങ്കിലും അത് വണ്ടിച്ചെക്കായിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തിയപ്പോള്‍ തന്റെ പക്കല്‍ നിന്ന് ഒരു ചെക്ക് ലീഫ് കാണാതായെന്നും ഈ ചെക്കില്‍ കളള ഒപ്പിട്ട് തന്നില്‍ നിന്ന് പണം തട്ടാനുളള ശ്രമമാണ് പരാതിക്കാരനായ സാദിഖ് നടത്തുന്നതെന്നും റിസബാവ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഒപ്പ് റിസബാവയുടേതാണെന്ന് തെളിഞ്ഞു.
ഇതോടെ വണ്ടിച്ചെക്ക് കേസില്‍ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. പണം അടയ്ക്കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാല്‍ റിസബാബ കോടതിയില്‍ ഹാജരായില്ല. സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് റിസബാവയ്ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. എന്നാലിപ്പോള്‍ വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കീഴടങ്ങിയിരിക്കയാണ്. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടന്‍ കോടതിയില്‍ കെട്ടിവച്ചു. അതേസമയം പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാല്‍ കോടതി പിരിയുന്നത് വരെ കോടതിയില്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ താരത്തിന് നിര്‍ദേശം നല്‍കി. പണം അടച്ചെങ്കിലും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് മണിവരെ റിസബാവ കോടതിയില്‍ നില്‍ക്കണമെന്നായിരുന്നു നടപടി.