മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പൊട്ടുതൊടുമ്പോള്‍ അച്ഛന്‍ എന്റെ മനസ്സിലേക്ക് വരാറേയില്ല. അച്ഛന്‍ മരിച്ചതിനു ശേഷവും ഞാന്‍ അമ്മയെ നിര്‍ബന്ധിച്ച് സിന്ദൂരം തലയില്‍ ചാര്‍ത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു എന്നും അതിന് കരണവുമാണ് താരം തുറന്ന് പറയുന്നത്.
തടിച്ചും, നീണ്ടും, ഉരുണ്ടും, വിലങ്ങനെയും, കുറങ്ങനെയും, അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകള്‍ ഈ നെറ്റിയില്‍ കിടന്ന് അമ്മാനമാടി. എത്രയെത്ര അമ്മദൈവങ്ങള്‍ക്കുവേണ്ടി ഉറഞ്ഞ് തുള്ളി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പൊട്ടുതൊടുമ്പോള്‍ അച്ഛന്‍ എന്റെ മനസ്സിലേക്ക് വരാറേയില്ല. എപ്പോഴും അമ്മയാണ് വരാറ്. അതിനുകാരണം? അച്ഛന്‍ മരിച്ചതിനു ശേഷവും ഞാന്‍ അമ്മയെ നിര്‍ബന്ധിച്ച് സിന്ദൂരം തലയില്‍ ചാര്‍ത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു. അത് അച്ഛനെ ഓര്‍ക്കാനുമല്ല.
മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല. മറിച്ച് ഭര്‍ത്താവ് മരിച്ച എന്റെ അമ്മ പൊട്ടുതൊട്ടാല്‍ ആരുണ്ടെടാ ചോദിക്കാന്‍?. എന്ന്. അന്ന് 20ത് വയസ്സുള്ള ഒരു ചെക്കന്റെ പൊട്ടിതെറിപ്പ്. അത്തരം പൊട്ടിതെറിപ്പുകള്‍ തന്നെയാണ് യഥാര്‍ത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. പൊട്ടുകള്‍ എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങള്‍ തന്നെയാണ്.
പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വെറളിപിടിക്കും. കാലുകള്‍ വിടര്‍ത്തിയിരിക്കല്‍ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുപോലെ. പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തില്‍ ഒരു പാട് വേദന സഹിച്ച് കാലുകള്‍ വിടര്‍ത്തുമ്പോളാണ് എല്ലാ പൊട്ടന്‍മാരും ഈ ഭൂമി കാണാന്‍ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ആ വലിയ പൊട്ടുകളൂടെ ഓര്‍മ്മക്ക്.