കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ചെറിയ ബജറ്റിലുള്ള സിനിമകൾ ഉണ്ടാക്കുക എന്നതാണ് പ്രായോഗികമായ മാർഗ്ഗമെന്ന് സംവിധായകൻ ജീത്തു ജോസഫ് തുറന്ന് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന്റെ അവതരിപ്പിക്കുന്ന ‘കലക്കൻ റീച്ചാർജ്ജ്’ പരിപാടിയിലൂടെയാണ് സംവിധായകൻ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
സാധാരണക്കാരന് സിനിമ ഒരു അവശ്യവസ്തു അല്ല. അതുകൊണ്ടു തന്നെ തിയേറ്ററുകൾ തുറന്നാലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാൾ എത്രമാത്രം സിനിമ കാണാൻ പണം മുടക്കും എന്ന് പറയാൻ കഴിയില്ല.
തിയേറ്റർ കളക്ഷൻ, അതിനുശേഷം ഒ .ടി.ടി. പ്ലാറ്റ് ഫോമിലും സാറ്റലൈറ്റ് അവകാശങ്ങളിലും കിട്ടുന്ന വരുമാനം എന്നിവ ചേർത്ത് നിർമ്മാതാവിന് നഷ്ടം വരാത്ത രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ നടന്മാരും ടെക്നീഷ്യന്മാരും അടക്കം എല്ലാവരും പ്രതിഫലത്തിന്റെ കാര്യത്തിലടക്കം വിട്ടുവീഴ്ച ചെയ്തേ പറ്റൂ.
തമിഴ് നടൻ കാർത്തിയോട് സംസാരിച്ചപ്പോൾ കോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ല എന്നറിയാൻ കഴിഞ്ഞു. അതേസമയം നടൻമാർ നിർമ്മാണ പങ്കാളികൾ ആകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. പ്രതിഫലം കുറച്ചു പകരം ലാഭത്തിന്റെ വിഹിതം എടുക്കുന്നതു വഴി നിർമ്മാതാവിന് മുതൽമുടക്ക് കുറയ്ക്കാൻ കഴിയും എന്നും ജിത്തുജോസഫ് വ്യക്തമാക്കി.