മലയാളത്തില്‍ ഒരുപിടി മികച്ച ക്ലാസിക് സിനിമകളുടെ സംവിധാനം നിർവഹിച്ച സംവിധായകനാണ് കെജി ജോര്‍ജ്ജ്. സാമ്പത്തികമായി തനിക്ക് താന്‍ സംവിധാനം ചെയ്ത സിനിമകള്‍ വലിയ പ്രയോജനം ചെയ്തില്ലെന്നും എന്നാല്‍ താന്‍ നിര്‍മ്മിച്ച മമ്മൂട്ടി ചിത്രമാണ് തന്നെ സിനിമയില്‍ സാമ്പത്തികമായി ഏറെ തുണച്ചതെന്നും തുറന്ന് പറയുകയാണ് അദ്ദേഹം. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറയുന്നത്.
'നല്ല കുറച്ചു സിനിമകള്‍ ചെയ്തെങ്കിലും സാമ്ബത്തികമായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല. കണക്ക് പറഞ്ഞു വാങ്ങുന്ന രീതി ഇല്ലായിരുന്നു. വീട് പോലും ഇല്ലായിരുന്നു. എന്നെ സഹായിക്കാനായി മമ്മൂട്ടിയും മാക് അലിയും കൂടിയാണ് ഞാന്‍ നിര്‍മ്മാതാവായ 'മഹാനഗരം' നിര്‍മ്മിച്ചത്. മികച്ച സിനിമയല്ലെങ്കിലും സാമ്ബത്തികമായി വിജയമായി. എനിക്ക് എടുത്തുപറയത്തക്ക സാമ്ബത്തിക നേട്ടമുണ്ടാക്കിയ സിനിമ അത് മാത്രമാണ്. അതിന്റെ വിജയത്തിലൂടെ കുറച്ചു പണം കിട്ടിയത് ആശ്വാസമായി.
'ഞാന്‍ ചെയ്തതില്‍ 'ഇരകള്‍' എന്ന സിനിമ വരെ നന്നായി പോയി. 90-മുതല്‍ സിനിമയില്‍ മാറ്റങ്ങള്‍ വന്നു. കഥയ്ക്കും സിനിമയ്ക്കും ആവശ്യമായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതാണ് എന്റെ രീതി. അത് പറ്റാതെ വന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും താരങ്ങളും പ്രധാനമായി. സംവിധായകന്റെ ക്രീയേറ്റീവ് ആര്‍ട്ട് ആണ് സിനിമ. ആ അവസ്ഥയിലെ എനിക്ക് വര്‍ക്ക് ചെയ്യാനാവൂ. അങ്ങനെയല്ലാതെ വന്നപ്പോള്‍ പതുക്കെ പിന്മാറി. കെജി ജോര്‍ജ്ജ് പറയുന്നു.