കോവിഡ് വൈറസ് ബാധയെ തുടർന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയര്‍ ആശുപത്രിയിൽ ഗുരതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ്‍ പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ നിലയിൽ ചെറിയ രീതിയിലുള്ള വ്യത്യാസം ഉണ്ടായതായി കഴിഞ്ഞ ദിവസം റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ചികിത്സയുടെ ഭാഗമായി ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് ഡോക്ടമാര്‍ തമിഴ് മെലഡി ഗാനങ്ങള്‍ വെച്ചുകൊടുത്തിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ.
ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തമിഴ് മാധ്യമങ്ങളാണ് നൽകിയിരിക്കുന്നത്. ഈ പാട്ടുകള്‍ക്ക് കൊവിഡിനോട് പൊരുതുന്നതിന് ഊര്‍ജ്ജം നൽകാൻ കഴിയുമെങ്കിൽ അതുണ്ടാവട്ടെയെന്നാണും അദ്ദേഹത്തിന്‍റെ മനസ്സിന് ഈ അവസരത്തിൽ മ്യൂസിക്കൽ തെറാപ്പി ഗുണകരമാകുമെന്നും ചെന്നൈ എംജിഎം ഹെൽത്ത്കെയറിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ഹിറ്റ് തമിഴ് മെലഡി ഗാനങ്ങളാണ് കേള്‍പ്പിക്കുന്നത്. പ്ലാസ്മ ചികിത്സയോട് നല്ല പ്രതികരണമുള്ളതിനാൽ , ആരോഗ്യ നിലയിൽ നേരിയ പുരോഗതിയും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും വെന്‍റിലേറ്ററിൽ തന്നെ തുടരുകയുമാണ്.
കൊവിഡ് ബാധിതനായി അദ്ദേഹത്തെ ഓഗസ്റ്റ് 13നാണ് എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില രണ്ട് ദിവസത്തിന് ശേഷം അതീവ ഗുരുതരമാവുകയായിരുന്നു. പിന്നീട് നേരിയ പുരോഗതിയുണ്ടാകുകയും ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും തന്നോട് സംസാരിച്ചുവെന്നും അദ്ദേഹത്തിന്‍റെ മകൻ എസ് പി ചരൺ അറിയിക്കുകയും ചെയ്‌തു.