അമലാ പോളിന്റെ കരിയറിലെ നിർണായ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന തമിഴ് ചിത്രം ആടൈയുടെ ആദ്യ ഷോയുടെ റിലീസ് മുടങ്ങി. വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ മോണിങ് ഷോയും മീഡിയാ ഷോയും ആണ് ഇന്നലെ മുടങ്ങിയത്. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയുടെ മോണിങ് ഷോ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. പണം അടക്കാത്തതിനെ തുടർന്ന് തിയറ്ററുകളിലേക്ക് സ്‌ക്രീനിംഗിനായുള്ള കീ ഡെലിവറി മെസ്സേജ് ലഭിച്ചിക്കാഞ്ഞതാണ് റിലീസ് മുടങ്ങാൻ കാരണം.
പോസ്റ്റ് പ്രോഡക്ഷൻ ഘട്ടത്തിൽ പ്രോസസിങ് ലാബ് ഉൾപ്പെടെയുള്ള പണമടവുകളിൽ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെ.ഡി.എം ഡെലിവറി ലാബുകളിൽ നിന്ന് നടക്കാതിരുന്നത്. എന്നാൽ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ വേൾഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളിൽ വൈകുന്നേരത്തോടെ ചിത്രം പ്രദർശനം ആരംഭിക്കുകയാണെന്ന് അമല പോൾ അടക്കമുള്ളവർ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളിൽ' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അർഥമുണ്ടാവുമെന്നാണ് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് അമല പോൾ ട്വിറ്ററിൽ കുറിച്ചത്. ചിത്രം കാണുന്നതിനായി രാവിലെ തീയറ്ററുകളിൽ വലിയ രീതിയിൽ ആളുകൾ എത്തിയിരുന്നു.
ചിത്രത്തിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രവർത്തകയുമായ പ്രിയ രാജേശ്വരി നേരത്തെ രംഗത്തുവന്നിരുന്നു.ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്ന് ഇവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.