വര്‍ഷങ്ങളായി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ് നടന്‍ ഇടവേള ബാബു. നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് ഇടവേള ബാബു അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റും അഭിപ്രായം പറഞ്ഞ് നടന്‍ പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുമുണ്ട്.
ഇതില്‍ ഏറ്റവും ഒടുവിലെത്തയായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സു' മായി ബന്ധപ്പെട്ട വിവാദങ്ങള്‍. ഈ പരാമര്‍ശം നടനെതിരെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 'ഇന്റര്‍വെല്‍ ബാബു' എന്ന വിളിയും സിനിമയില്‍ അവസരങ്ങള്‍ ഇല്ലെന്ന വിമര്‍ശനവുമാണ് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ നടത്തിയത്. തന്റെ പരാമര്‍ശത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇതേക്കുറിച്ച് സംസാരിച്ചത്.
തിരുവനന്തപുരത്തു നിയമസഭ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശം. ചുരുളി എന്ന സിനിമ എ സര്‍ട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി. അതുപോലെ മുകുന്ദനുണ്ണിക്കും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണു താന്‍ പറഞ്ഞതെന്ന് ഇടവേള ബാബു പറയുന്നു. 'സെക്‌സിനും വയലന്‍സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഞാന്‍ മുകുന്ദനുണ്ണി കണ്ടിറങ്ങിയപ്പോള്‍ ഒരു ബാങ്ക് മാനേജര്‍ അടുത്തു വന്നു പറഞ്ഞു. നിങ്ങളൊക്കെ സിനിമക്കാരല്ലേ. ഇത്തരം സബ്ജക്ട് എങ്ങനെ കുട്ടികളെ കാണിക്കുമെന്ന്. വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞു കുട്ടികളെയും കൊണ്ട് വന്നതാണ് എന്ന് അയാള്‍ പറഞ്ഞു,'
ഞാന്‍ മുകുന്ദനുണ്ണി ഒരു മോശം സിനിമയാണെന്നോ അതാരും കാണരുതെന്നോ പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ സംവിധായകനോടും വിനീതിനോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്. സിനിമ ഒടിടിയില്‍ വന്നപ്പോള്‍ കൂടുതല്‍ പേര്‍ ചിത്രം കാണാന്‍ ഈ സംഭവങ്ങള്‍ ഉപകരിച്ചിട്ടുണ്ടാവുമെന്നും ഇടവേള ബാബു പറഞ്ഞു.
വിമര്‍ശനവും പരിഹാസവും രൂക്ഷമായപ്പോഴാണ് കേസിന് പോയതെന്നും നടന്‍ പറഞ്ഞു. മരിച്ചുപോയ എന്റെ മാതാപിതാക്കളെപ്പോലും അസഭ്യം പറഞ്ഞപ്പോഴാണ് പരാതി നല്‍കിയത്. സംഭവം ഡിലീറ്റ് ചെയ്യിച്ചാല്‍ മതി. കേസുമായി മുന്നോട്ടു പോകേണ്ട എന്നാണ് പറഞ്ഞത്. എന്നാല്‍ ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തയാള്‍ പിറ്റേന്നു വീണ്ടും പോസ്റ്റിട്ടു. അമ്മയിലെ വനിത അംഗങ്ങള്‍ക്ക് ഇത്തരം ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതാണ് പരാതിയില്‍ ഉറച്ചു നിന്നതെന്ന് അദ്ദേഹം പറഞ്ഞു.
താര സംഘടന 'അമ്മ'യെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അമ്മയ്ക്ക് പ്രായമായി എന്നതാണ് വാസ്തവം. 124 പേരാണ് അമ്മയുടെ കൈനീട്ടം വാങ്ങുന്നത്. 10 വര്‍ഷമായി ഒരു സിനിമ പോലും ചെയ്യാത്തവരുണ്ട് അംഗങ്ങളില്‍. സിനിമ ഡിജിറ്റലിലേക്കു മാറിയിട്ട് ഒരു സിനിമ പോലും ചെയ്യാത്തവരുമുണ്ട്. 10 പേരാണ് എല്ലാവര്‍ക്കും വേണ്ട മോസ്റ്റ്വാണ്ടഡ് ലിസ്റ്റിലുള്ള താരങ്ങള്‍. 50 പേര്‍ക്ക് മുടക്കമില്ലാതെ സിനിമയുണ്ട്. 100 പേര്‍ വല്ലപ്പോഴും ഒന്നോ രണ്ടോ സിനിമ കിട്ടുന്നവരാണ്. ചിലര്‍ തീര്‍ത്തും അവശരാണ്. പണ്ട് മദ്രാസില്‍ ഒരു ആര്‍ട്ടിസ്റ്റ് മരിച്ചാല്‍ നസീര്‍സാര്‍ വന്നു പണമടച്ചാലേ മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതില്‍ നിന്ന് ഏറെ മുന്നോട്ടു പോയെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ ഇന്റര്‍വെല്‍ ബാബു എന്ന് വിളിക്കുന്നതിനോടും നടന്‍ അഭിമുഖത്തില്‍
പ്രതികരിച്ചു.പത്മരാജന്‍ എഴുതി മോഹന്‍ സംവിധാനം ചെയ്ത 'ഇടവേള' എന്ന ചിത്രം റിലീസ് ആകുന്നത് 1982ല്‍ ആണ്. ഞാനന്ന് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ബാബുചന്ദ്രന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്. 'സിനിമയില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു ബാബു' എന്നാണ് ആദ്യം എഴുതിക്കാണിച്ചത്. നിര്‍മ്മാതാവ് ടി ഇ വാസുദേവന്‍ ഒരു കല്ല്യാണത്തിന് കണ്ടപ്പോള്‍ എന്നെ ഇടവേള ബാബു എന്ന് വിളിച്ചു. ഈ സിനിമയില്‍ അഭിനയിച്ചവരില്‍ നിന്നെ മാത്രമല്ലേ എല്ലാവരും അങ്ങനെ വിളിച്ചുള്ളൂ. അപ്പോള്‍ ആ പേര് നിനക്കിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നെ സ്നേഹത്തോടെ പണ്ടുമുതലേ ഇന്റര്‍വെല്‍ ബാബു എന്ന് വിളിക്കുന്നത് മമ്മൂട്ടിയാണ്. അത് ഞാന്‍ ആസ്വദിക്കുന്നു. അഭിനയത്തില്‍ എനിക്കെത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയും എന്ന കാര്യത്തിനൊക്കെ കൃത്യമായ ധാരണയുണ്ട്. 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചു, ഒരു ടെന്‍ഷനുമില്ല.' മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് മോശം സിനിമയാണെന്നോ കാണരുതെന്നോ പറഞ്ഞിട്ടില്ല. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കേഷന്‍ നല്‍കാമെന്നായിരുന്നു അഭിപ്രായപ്പെട്ടതെന്ന് നടന്‍ വിശദീകരിച്ചു.