നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ആഭരണക്കടയിലെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമോ? കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിക്കാരുടെ ആരോപണം തെളിയിക്കുന്ന തെളിവുകള്‍ പരാതിക്കാര്‍ക്ക് ഇതുവരെ ഹാജരാക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതോടെ എല്ലാം വ്യക്തമാകുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം കേള്‍ക്കവേയാണ് ക്രൈംബ്രാഞ്ച് നിലപാടു വ്യക്തമാക്കിയത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. കോടതി തീരുമാനം നിര്‍ണ്ണായകമാകും. അതിന് ശേഷം കൃഷ്ണകുമാറിനെതിരായ കേസ് അപ്രസക്തമാകാനാണ് സാധ്യത.
കൃഷ്ണകുമാറിനു പുറമേ ഭാര്യ സിന്ധു, മകള്‍ ദിയ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് 63 ലക്ഷത്തോളം തുക അക്കൗണ്ടിലെത്തിയതായും ഇത് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മൂവരും എത്തിയിട്ടില്ല. അറസ്റ്റ് പോലുള്ള തുടര്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പോലീസ് തീരുമാനിച്ചു. 2024 ജനുവരി മുതല്‍ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്.
കൃഷ്ണകുമാര്‍ അറിയപ്പെടുന്ന ബിജെപി നേതാവാണ്. ഇത് കൂടി മനസ്സിലാക്കിയാണ് സിപിഎം ഭരിക്കുന്ന കാലത്ത് നടനെതിരെ കള്ള പരാതി എത്തിയത്. സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയ്ക്കെതിരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് വസ്തുത പുറത്തു കൊണ്ടു വരുന്നത്. ഇത് കൃഷ്ണകുമാറിന്റേയും കുടുംബത്തിന്റേയും നിരപരാധിത്വത്തിന് കൂടുതല്‍ മാറ്റ് കൂട്ടുന്നു. ജീവനക്കാരികളെ കൃഷ്ണകുമാറും സംഘവും തട്ടിക്കൊണ്ടുപോയതിന് യാതൊരു തെളിവുമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ക്രൈംബ്രാഞ്ച് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, വധഭീഷണി, ജാത്യാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ എന്നീ കുറ്റങ്ങളാണ് ജീവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. ഇതോടെ കേസില്‍ കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
കൃഷ്ണകുമാറിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വ്യാഴാഴ്ച വിധിപറയും. ഈ വിധി കൃഷ്ണകുമാറിന് അനുകൂലമായാല്‍ കേസ് പോലീസ് എഴുതി തള്ളും. അതിനിടെ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോടതി, കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി വിനിതയുടെ ഭര്‍ത്താവുമായ ആദര്‍ശിന് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കവടിയാറിലുള്ള ഒബൈഒസി എന്ന ആഭരണക്കടയിലെ സാമ്പത്തിക തട്ടിപ്പ് കേസാണ് ജീവനക്കാര്‍ക്കെതിരെയുള്ളത്. വിനിതയ്ക്ക് പുറമെ ദിവ്യ, രാധാകുമാരി എന്നിവരാണ് മറ്റ് പ്രതികള്‍. പണം ജീവനക്കാര്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ ബോധ്യമായതായി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ജീവനക്കാര്‍ അന്വേഷണവുമായി യാതൊരുവിധത്തിലും സഹകരിക്കാത്തതിനാല്‍ മുന്‍ കൂര്‍ ജാമ്യം നല്‍കരുതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ജീവനക്കാര്‍ സ്ഥാപനത്തില്‍നിന്നു പണം വെട്ടിച്ചുവെന്ന് ആരോപിച്ചാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ കൃഷ്ണകുമാറും മകളും ചേര്‍ന്നു തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ചു ജീവനക്കാരും പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് അശ്വിന്‍ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃഷ്ണ രംഗത്തു വന്നിരുന്നു. 'ഓ ബൈ ഓസി'യിലെ ആരോപണ വിധേയയായ ജീവനക്കാരികള്‍ ഒരാള്‍ മാധ്യമങ്ങളോട് സംസാരിക്കവേ ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറയുന്നത്.
ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വിഡിയോയിലാണ് ദിയ കൃഷ്ണയുടെ മറുപടി പറഞ്ഞത്. ''രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,'' ജീവനക്കാരിയുടെ ഈ ആരോപണമാണ് റീലില്‍ കാണാനാകുക. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ' വീട്ടില്‍ ബിരിയാണി ആണ് മോളേ.. മണ്ണു വാരി അവന്‍ തിന്നാറില്ല.' ഇതിനു താഴെ നിരവധി പേര്‍ ദിയയെ പിന്തുണച്ച് രംഗത്തെത്തി. ഇവരെല്ലാം ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് പറഞ്ഞു വയ്ക്കുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും.