ഇടത്തും വലത്തും വലത് ഇടത് സ്ഥാനാർത്ഥികളുമായി നിറഞ്ഞ പുഞ്ചിരിയോടെ പോളിങ് സ്റ്റേഷനിലേക്ക് കടന്നു വന്നു. വോട്ട് ചെയ്യാനെത്തിയവർ അത്ഭുതത്തോടെയും ആരാധനയോടെയും നോക്കി നിന്നു. വോട്ട് ചെയ്ത് മടങ്ങിയവരോട് വോട്ട് ചെയ്തല്ലോ അല്ലേ എന്ന് ചോദിച്ച് കുശലാന്വേഷണം. ഹസ്തദാനം നൽകിയും തോളിൽ തട്ടിയും വോട്ടർമാരോട് സംസാരിച്ച് നിന്നപ്പോൾ വെള്ളിത്തിരയിലെ താര രാജാവ് സാധാരണ നാട്ടിൻ പുറത്ത്കാരനായ പോലെ. ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്താൻ മെഗാ സ്റ്റാർ മമ്മൂട്ടി പനമ്പള്ളി നഗറിലെ ഹയർസെക്കണ്ടറി സ്‌ക്കൂളിലെത്തിയപ്പോൾ കണ്ട കാഴ്ചയാണിത്.
പമ്പള്ളി നഗറിലെ വീട്ടിൽ നിന്നും രാവിലെ ഒൻപത് മണിക്ക് വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നായിരുന്നു അറിച്ചിരുന്നത്. ഇതിൻ പ്രകാരം തന്റെ സഹായിയെ വോട്ടിങ് കേന്ദ്രത്തിൽ വരി നിൽക്കാനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രണ്ട് അതിഥികൾ വീട്ടിലെത്തിയതോടെ മമ്മൂട്ടിക്ക് പറഞ്ഞ സമയത്ത് വോട്ട് ചെയ്യാൻ എത്താൻ കഴിഞ്ഞില്ല. അതിഥികൾ പോയതിന് ശേഷം ഭാര്യ സുൾഫിക്കറുമായി തന്റെ ലാൻഡ് ക്രൂയിസർ വാഹനത്തിലാണ് എത്തിയത്. പുറത്ത് കാത്തുനിന്ന ഇടത് വലത് സ്ഥാനാർത്ഥികളായ ഹൈബി ഈഡനും പി രാജീവും മമ്മൂട്ടിയേയും ഭാര്യയേയും സ്വീകരിച്ചു.
ഹൈബി വലതു ഭാഗത്തും രാജീവ് ഇടതു ഭാഗത്തും ചേർന്ന് നിന്നാണ് വോട്ടിങ് നടക്കുന്ന ബൂത്തിലേക്ക് പോയത്. പോളിങ് ബൂത്തിന്റെ വാതിലിൽ ക്ലാസ്സ് റൂം എന്നെഴുതിയേക്കുന്നത് കണ്ട് പഠിപ്പിക്കാൻ കൊണ്ടു പോകുകയാണോ എന്ന തമാശ ചോദ്യവും ഉയർത്തി. അത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു. സ്ഥാനാർത്ഥികൾ പുറത്ത് നിന്നു. അകത്ത് കയറി മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്തു. തിരക്ക് തീരെയില്ലായിരുന്നതിനാൽ വേഗം തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞു.
വോട്ട രേഖപ്പെടുത്തിയശേഷം ഇരു സ്ഥാനാർത്ഥികൾക്കൊപ്പം മാധ്യമങ്ങൾക്ക് മുന്നിലേക്ക് വോട്ട് ചെയ്ത അടയാളമായ മഷി പുരണ്ട വിരലുയർത്തി വന്നു. ഫോട്ടാ ഗ്രാഫർമാരുടെ ഫ്ളാഷ് ലൈറ്റുകൾ മിന്നിതെളിഞ്ഞു. ബൈറ്റ് എടുക്കാനുള്ള ചാനലുകാരുടെ ധൃതി കണ്ടപ്പോൾ നിങ്ങളുടെ തള്ള് കണ്ടിട്ട് ഞാൻ മാത്രമേ കേരളത്തിൽ വോട്ട് ചെയ്യുന്നുള്ളൂ എന്ന് തോന്നുന്നല്ലോ എന്ന ചിരിയോടെയുള്ള കമന്റ്. അതിനിടയിൽ ഫോട്ടോ ഗ്രാഫർമാർ മുന്നിൽ നിൽക്കുന്നതിനാൽ പിന്നിൽ നിൽക്കുന്ന ചാനൽ ക്യാമറാമാന്മാർക്ക് ദൃശ്യങ്ങൾ പകർത്താൻ കഴിയാത്തത് കണ്ട് അടുത്ത കമന്റ് ഇങ്ങനെ- മര്യാദക്കാർക്ക് രക്ഷയില്ല അല്ലേ..? നിങ്ങളെന്തിനാ ഇത്ര മര്യാദക്കാരാകാൻ പോയത്. ഡിസിപ്ലിനിലൊന്നും കാര്യമില്ല.
നിങ്ങൾ മാന്യത കാണിച്ചിട്ടല്ലേ.. ഇപ്പോൾ മാന്യത കാണിക്കുന്നതു കൊണ്ട് ഒരു കാര്യവുമില്ല. അതും ചിരിച്ചു കൊണ്ട് തന്നെ. പിന്നെ ചാനൽ പ്രതിനിധികളോട് പറഞ്ഞതിങ്ങനെ; 'അപ്പോൾ... ഞാൻ വോട്ട് ചെയ്തു. എല്ലാവരും വോട്ട് ചെയ്യണം. വോട്ട് നമ്മുടെ ഒരു അധികാരമാണ്, അവകാശമാണ്. നമ്മൾ തന്നെ നമുക്ക് വേണ്ടി നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയാണ്. അത് അവരുടെ മേന്മയും ക്വാളിറ്റിയും നോക്കിയിട്ടാണ് നമ്മൾ വോട്ട് ചെയ്യുന്നത്.
ഒരുപക്ഷേ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകത. ഈ രണ്ട് പേരും നമുക്ക് വേണ്ടപെട്ട ആൾക്കാരാണ്. പല സ്ഥാനാർത്ഥികളും ഈ പരസ്പരം മത്സരിക്കുന്നവർ ജയിച്ചു വരണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. എന്റെ കൂടെ പഠിച്ചവരുണ്ട്, സഹപ്രവർത്തകരുണ്ട്.
പക്ഷേ എനിക്ക് ഒരു വോട്ടേയുള്ളൂ. അത് ഞാൻ ഒരാൾക്ക് ചെയ്യേണ്ടി വരും. നമ്മൾ എല്ലാവരും ചെയ്യുന്നപോലെ, നമ്മുടെ ഏതെങ്കിലും കാരണങ്ങൾ, ഏതെങ്കിലും തീരുമാനങ്ങൾ, നമ്മുടെ ഏതെങ്കിലും പ്രാധാന്യങ്ങൾ, മുനഗമനകൾ ഒക്കെ അനുസരിച്ചാണ് ചെയ്യുന്നത്. പക്ഷേ വോട്ട് ചെയ്യാതിരിക്കരുത്. വീണ്ടും ആവർത്തിക്കുകയാണ്, വോട്ട് നമ്മുടെ അധികാരമാണ്. നമുക്ക് അധികാരം കിട്ടുന്ന ഏക അവസരമാണ്. എല്ലാവരും അത് ആത്മാർത്ഥതയോടെ കൃത്യമായി പാലിക്കുക.
' ശേഷം മടക്കം. പുറത്തേക്കിറങ്ങുമ്പോഴും വോട്ടർമാരോട് കുശലാന്വേഷണം തുടർന്നു. തിക്കിലും തിരക്കിലും വോട്ട് ചെയ്യാനെത്തിയ വയോധികയ്ക്ക വഴിയൊരുക്കി കൊടുത്താണ് മുന്നോട്ട് പോയത്. പുറത്തിറങ്ങിയിട്ടും വിടാതെ പിൻതുടർന്ന മാധ്യമപ്രവർത്തരോട് വീട്ടിൽ വരെ വരുമോ എന്ന് തമാശ ചോദ്യം ചോദിച്ച് കാറിൽ കയറിപോയി.