ജീവിതത്തിന്റെ അസാധാരണത്വങ്ങളുടെ കഥയാണ് വിവാഹേതര ബന്ധം അത് കുടുംബ ബന്ധങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നുമുണ്ട്. പലപ്പോഴും ഈ ബന്ധങ്ങൾ അവസാനിക്കുന്നത് വലിയ കുറ്റകൃത്യങ്ങളിലാണ്. വിവാഹേതര ബന്ധങ്ങളുടെ വിജയത്തിനായി നടത്തുന്ന കൊലപാതകങ്ങൾ ഇന്ന് സർവസാധാരണമായിക്കൊണ്ടിരിക്കുന്നു. അതിൽ കുട്ടികൾ വരെ ഉൾപ്പെടുന്നുവെന്നതാണ് ഭീകരവും ദുഃഖകരമായ ഒന്ന്.
ഐപിസി 497 റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിട്ട് അധികമൊന്നും ആയിട്ടില്ല. അതായത് വിവാഹേതര ബന്ധം കുറ്റകരമല്ലെന്നുള്ള വിധി, എങ്കിൽ പോലും കുറ്റകൃത്യങ്ങൾക്ക് കുറവുകൾ സംഭവിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. വിവാഹേതര ബന്ധവും ആ ബന്ധം രണ്ട് കുടുംബങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്നും പറയുകയാണ് 'ദി ബെറ്റർ ഹാഫ് എന്ന ഹ്രസ്വചിത്രം. ഒരു വർഷം മുമ്പ് നിർമ്മിച്ച ഈ ഹ്രസ്വ ചിത്രം നിരവധി ഹ്രസ്വ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ആറുമണിക്കൂർ കൊണ്ട് നിർമ്മിച്ച ചിത്രത്തിന് സംഭാഷണങ്ങൾ ഇല്ലായെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. പശ്ചാത്തല സംഗീതം മാത്രമായി 10 മിനിറ്റിനുള്ളിൽ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ പ്രിയങ്ക നായരും, അനീഷ് റഹ്മാനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. വത്യസ്തവും ശക്തവുമായ കഥാപാത്രം ചെയ്തിരിക്കുന്ന ചലച്ചിത്ര താരം പ്രിയങ്ക നായരുടെ ആദ്യ ഹ്രസ്വ ചിത്രം കൂടിയാണിത് .
വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന രണ്ട് പേർ തമ്മിലുള്ള അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കാൻ ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ രാത്രിയിൽ കൊലപ്പെടുത്തുന്നതുമാണ് ബെറ്റർ ഹാഫിന്റെ പ്രമേയം. ചിത്രത്തിനൊടുവിൽ ഇത്തരത്തിൽ നടന്ന സംഭവങ്ങളുടെ വാർത്തകളും ഉൾപ്പെടുത്തിയിരിക്കുന്നു .
തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമൻ കഥയെഴുതി നിർമ്മിച്ച ഈ ഹ്രസ്വ ചിത്രം വിഷ്ണുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകനായ മിഥുൻ മുരളിയാണ് പശ്ചാത്തല സംഗീതം. പ്രശാന്ത് ദീപു, ലിജു എന്നിവർ ചേർന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റ എഡിറ്റിങ് മിഥുനും, എഫ്ക്റ്റ്‌സ് വിപിനും, ഡിസൈനിങ് ഷൈനുമാണ് ചെയ്തിരിക്കുന്നത്.