വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിജു വിത്സന്‍ നായക വേഷത്തിൽ എത്തുന്ന ചിത്രം ഉടന്‍ റിലീസിനൊരുങ്ങുകയാണ്. വിനയന്‍ തന്നെ സിനിമയില്‍ നിന്നുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്ത് വിട്ടിരുന്നു. എന്നാൽ ഇപ്പോൾ നിര്‍മാതാവ് ഗോകുലം ഗോപാലെ കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. വലിയ ബജറ്റിലൊരുക്കിയ ചിത്രത്തിന് വേണ്ടി കോടികള്‍ മുടക്കാനുണ്ടായ കാരണത്തെ പറ്റിയും വിനയന്‍ പറയുന്നു.. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'ശ്രീ ഗോകുലം ഗോപാലനാണു താരം! പത്തൊന്‍പതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുമ്പോള്‍ നിര്‍മ്മാതാവ് ഗോപാലേട്ടനാണ് ഈ പ്രോജക്ടിന്റെ താരം എന്നാണ് എന്റെ അഭിപ്രായം. എത്രയൊക്കെ ഭാവനയുണ്ടെങ്കിലും 'ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ' എന്ന വാക്യം കോടികള്‍ മുതല്‍ മുടക്കേണ്ടിവരുന്ന സിനിമയേ സംബന്ധിച്ച് വളരെ സത്യമാണ്... സൂപ്പര്‍സ്റ്റാറുകളൊന്നും ഇല്ലാതെ യുവനടന്‍ സിജു വിത്സനെ നായകനാക്കി, ഇത്രയും വലിയ ചെലവില്‍ 'പത്തൊന്‍പതാം നൂറ്റാണ്ട്' സംവിധാനം ചെയ്യാന്‍ എനിക്കു ധൈര്യം തന്നു കൊണ്ട് ഗോപാലേട്ടന്‍ പറഞ്ഞത്...
വിനയന്‍ പറയുന്ന പോലെ സിജു വിത്സന്റെ പ്രകടനം വന്നാല്‍ ഈ സിനിമയിലുടെ വിനയന് ഒരു വലിയ താരത്തേ കൂടി മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയും, അതൊരു മുതല്‍കൂട്ടാകട്ടെ.. എന്നാണ്. എന്നോടുള്ള വിശ്വാസം മാത്രമായിരുന്നില്ല, ആ വാക്കുകള്‍ക്കു പിന്നില്‍. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവ സമുദായത്തില്‍ ജനിച്ച അതി സാഹസികനായ നവോത്ഥാന നായകനെ കേന്ദ്രീകരിച്ചുള്ള സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായ ആവേശവും ആ വാക്കുകളില്‍ ഉണ്ടായിരുന്നു..
ശ്രീ നാരായണ ഗുരുദേവന്‍ ജനിക്കുന്നതിനും 21 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ച വേലായുധച്ചേകവരുടെ പോരാട്ട ചരിത്രം പലകാരണങ്ങളാല്‍ നമ്മുടെ നാട്ടില്‍ തമസ്‌കരിക്കപ്പെട്ടതാണെന്നും.. അത് തന്റെ ചിത്രത്തിലൂടെ കേരളജനത അറിയട്ടെ എന്നും.. അങ്ങനെ തന്റെ സമുദായത്തിന് അഭിമാനകരമാകട്ടെ ഈ സിനിമ എന്നും ഗോപാലേട്ടന്‍ ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്കു തോന്നുന്നു. ഏതായാലും ചിത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഞങ്ങളാല്‍ കഴിവത് പത്തൊന്‍പതാം നൂറ്റാണ്ട് നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ സിജു വിത്സനും നന്നായിരിക്കുന്നു.. ഇനിയും തീയറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ വിലയിരുത്തട്ടെ..
ഗോകുലം ഗോപാലേട്ടനെ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി എനിക്കറിയാം. ഇതിനു മുന്‍പും ഗോപാലേട്ടന്റെ സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. രാപകലില്ലാതെ അധ്വാനിച്ച് സ്വപ്രയത്‌നം കൊണ്ട് മാത്രം ഉന്നതിയിലെത്തിയ സത്യസന്ധനും മനുഷ്യ സ്‌നേഹിയുമായ ഈ വലിയ വ്യവസായിയുടെ ജീവിതം ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അനുകരണീയമാണ്. താനുണ്ടാക്കുന്ന സമ്പാദ്യത്തില്‍ ഒരു പങ്ക് ഇരുചെവി അറിയാതെയാണ് അര്‍ഹരായ സാധുക്കള്‍ക്ക് അദ്ദേഹം കൊടുക്കുന്നത് എന്നറിയുമ്പോള്‍ കൂടുതല്‍ ബഹുമാനം ഗോപാലേട്ടനോടു തോന്നുന്നു.