ബൈജു എന്ന പേരിൽ പ്രസിദ്ധനായ ബൈജു സന്തോഷ് കുമാർ ബാലനടൻ എന്ന നിലയിൽ തുടങ്ങി ഇപ്പോഴും മലയാളസിനിമയിൽ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുവരുന്നു. ഇടയ്ക്ക് തോക്ക് കൈവശം വച്ചൊരു കേസിനെ തുടർന്നുള്ള നിയമക്കുരുക്കുകളിൽ പെട്ട സമയത്ത് ബൈജുവിന്റെ സിനിമാ കരിയറിൽ ഒരു ഇടിവ് സംഭവിച്ചെങ്കിലും അടുത്ത കാലത്ത് ഗംഭീര തിരിച്ചുവരവാണ് നടൻ നടത്തിയിരിക്കുന്നത്.
അരുൺ കുമാർ അരവിന്ദിന്റെ 'ഈ അടുത്ത കാലത്ത്' എന്ന സിനിമയിലെ വാട്ട്‌സൺ എന്ന ക്വട്ടേഷൻ ഗ്യാങ് ലീഡറുടെ കഥാപാത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി ബൈജുവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ ലൂസിഫറും മേരാ നാം ഷാജിയുമൊക്കെ കൈയടി നേടിയ കഥാപാത്രങ്ങളായിരുന്നു.
പതിമൂന്നു വർഷം മുമ്പ് വധശ്രമക്കേസിൽ പ്രതിയായ സമയത്തെ അനുഭവം നടൻ പങ്ക് വക്കുകയുണ്ടായി. കേസിൽ പെട്ടതോടെ സിനിമയിലേക്ക് ആരും വിളിച്ചില്ലെന്നും പട്ടിണിയില്ലാതിരുന്നത് കയ്യിൽ കാശുണ്ടായതുകൊണ്ട് മാത്രമാണെന്നും ബൈജു പറഞ്ഞു. സുഹൃത്തുമായി തെറ്റി കേസെടുത്തതാണെന്നും ജീവിതം എന്തെന്നു പഠിപ്പിച്ചത് ഈ കേസാണെന്നും ബൈജു പറയുന്നു.
പൊലീസിൽ നിന്നും രക്ഷപെടാൻ വേണ്ടി 70 ദിവസം ഒളിവിൽ കഴിയേണ്ടിയതായി വന്നു. ഞാൻ വിദേശത്തേക്ക് പോയതായി വാർത്തകൾ വന്നു, പക്ഷെ ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെന്നും ബൈജു പറയുന്നു. പ്രശസ്തനായ പ്രതിയെ പിടികൂടുക എന്നത് പൊലീസിന്റെ അഭിമാന പ്രശ്നമായതോടെ താൻ അനുഭവിച്ച സംഘർഷങ്ങൾക്ക് കണക്കുകളില്ല. ഒടുവിൽ ജാമ്യം കിട്ടി പുറത്തുവന്നു.
ഈ സംഭവം നടക്കുന്നതിനു മുമ്പ് വരെ ആരെങ്കിലും ഉപദേശിച്ചാൽ കേൾക്കുന്ന സ്വഭാവമില്ലായിരുന്നു. ഈ സംഭവത്തോടെ ജീവിതത്തിൽ പക്വതയായി. ആരോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചു. ഇതുവരെ മുന്നൂറു സിനിമകളിൽ അഭിനയിച്ചു.
പക്ഷെ അവാർഡുകളൊന്നും ലഭിച്ചിട്ടില്ല. സംവിധായകനാകാൻ താൽപര്യമില്ല, പക്ഷെ ഞാൻ നിർമ്മിച്ച ഒരു സിനിമ ഒരു വർഷത്തിനുള്ളിൽ പുറത്തുവരും.' ബൈജു പറഞ്ഞു