മലയാള സിനിമയില്‍ ഒരു കാലഘട്ടത്തെ തന്നെ തോളിലേറ്റിയ മനുഷ്യന്‍. സ്‌ക്രീനില്‍ വരുമ്പോള്‍ ചിരിക്കാത്തവര്‍ ആരുമുണ്ടാകില്ല. പക്ഷേ, ആ ചിരിക്ക് പിന്നില്‍ മൂര്‍ച്ചയേറിയ ഒരു പേനയുണ്ടെന്നും, അത് അധികാരവര്‍ഗത്തിന് നേരെ നീളുന്ന വാളാണെന്നും തിരിച്ചറിയാന്‍ മലയാളികള്‍ക്ക് അധികകാലം വേണ്ടിവന്നില്ല. അതാണ് ശ്രീനിവാസന്‍. വെള്ളിത്തിരയിലെ വിപ്ലവവും ജീവിതത്തിലെ വിപ്ലവവും ഒരേപോലെ കൊണ്ടുനടക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ശ്രീനിവാസന്‍. സിനിമയില്‍ പറഞ്ഞ രാഷ്ട്രീയവും പരിഹാസവും ഇന്നും കേരളത്തിലെ ചായക്കടകളിലും പൊതു ഇടങ്ങളിലും ചര്‍ച്ചയാകുന്നുവെന്നതാണ് വസ്തുത. മലയാള സിനിമയില്‍ പരിഹാസം കൊണ്ട് വിപ്ലവം സൃഷ്ടിച്ച, സാധാരണക്കാരന്റെ ജീവിതത്തെ വെള്ളിത്തിരയില്‍ പച്ചയായി വരച്ചുകാട്ടിയ ആ വലിയ പ്രതിഭയാണ് ഓര്‍മയാകുന്നത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. കണ്ണൂരിലെ കൂത്തുപറമ്പില്‍ നിന്ന് മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറുമ്പോള്‍ ശ്രീനിവാസന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമാകണം. മദ്രാസില്‍ രജനികാന്തായിരുന്നു സഹപാഠി. പിന്നീട് പ്രിയദര്‍ശനും ലാലും സുരേഷ് കുമാറുമൊക്കെ ശ്രീനിയുടെ സുഹൃത്തുക്കളാകുന്നത്.
അഭിനയിക്കാന്‍ ചെന്ന ആ മെലിഞ്ഞ പയ്യനെ എല്ലാവരും കളിയാക്കി. പക്ഷേ എഴുത്തിന്റെ ലോകത്തും അഭിനയത്തിലും താന്‍ ഒരു പുലിയാണെന്ന് അദ്ദേഹം പിന്നീട് തെളിയിച്ചു. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഇത്രത്തോളം തിളങ്ങുമായിരുന്നോ എന്നത് സംശയമാണ്. ദാസനായും വിജയനായും അവര്‍ തകര്‍ത്താടിയപ്പോള്‍ പിറന്നത് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. മൂന്നര പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയെ തന്റെ വിരല്‍ത്തുമ്പിലിട്ടു നയിച്ച ആ 'കണ്ണൂര്‍ക്കാരന്‍' വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് മലയാളിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ചിരികളെയും ചിന്തകളെയുമാണ്.