സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ലക്ഷ്മിപ്രിയ. അഭിനയം മാത്രമല്ല എഴുത്തിലും കഴിവ് തെളിയിച്ച താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. രണ്ടര വയസ് മുതല്‍ 34 വരെയുള്ള ലക്ഷ്മി പ്രിയയുടെ ജീവിതയാത്ര തന്റെ ആത്മകഥയിലൂടെ നടി ഇതിനകം എഴുതിയിട്ടുണ്ട്.ചെറുപ്പത്തിലേ ആത്മകഥയെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
ഇപ്പോളിതാ തന്റെ അമ്മയുടെയും അച്ഛന്റെയും സ്‌നേഹം കിട്ടാതെ വളര്‍ന്ന കാലത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് നടി ലക്ഷ്മി പ്രിയ. കബീര്‍, റംലത്ത് എന്നിവരുടെ മകളായി ഒരു മുസ്ലിം കുടുംബത്തിലാണ് ലക്ഷ്മി പ്രിയ ജനിച്ചത്. ലക്ഷ്മി പ്രിയക്ക് രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ പിരിഞ്ഞത്. ആ കാലത്തെക്കുറിച്ച് താന്‍ കേട്ടറിഞ്ഞ കാര്യവും തന്റെ അനുഭവങ്ങളും ലക്ഷ്മി പ്രിയ പങ്കുവെക്കുന്നു.
ജീവിതത്തില്‍ ഞാനെപ്പോഴും മിസ് ചെയ്യുന്നത് അമ്മ എന്ന രണ്ടക്ഷരമാണ്. അമ്മയും അച്ഛനും പിരിഞ്ഞതിന് എന്താണ് കാരണമെന്ന് അറിയില്ല. അമ്മയോട് ചോദിച്ചാല്‍ അച്ഛന്റെ കുറ്റവും അച്ഛനോട് ചോദിച്ചാല്‍ അമ്മയുടെ കുറ്റവും പറയും. പക്ഷെ എനിക്ക് എന്റെ അമ്മയെ ചേര്‍ത്ത് പിടിക്കാനാണ് ഇഷ്ടം. അമ്മയുമായി പക്ഷെ എനിക്കൊരു ബന്ധവുമില്ല. ശബ്ദം തന്നെ കേട്ടിട്ട് വര്‍ഷങ്ങളായി. ആരോഗ്യത്തോടെ സുന്ദരിയായി അമ്മ ജീവിച്ചിരിപ്പുണ്ട്. അച്ഛനും അമ്മയും ചെറിയ പ്രായത്തിലാണ് കല്യാണം കഴിച്ചത്. അമ്മയ്ക്ക് 22 വയസിനുള്ളില്‍ ഞങ്ങള്‍ മൂന്ന് കുട്ടികളും ജനിച്ചു. അമ്മയുടെ അച്ഛന് ക്യാന്‍സറായിരുന്നു. ഞങ്ങള്‍ താമസിക്കുന്നത് ഹരിപ്പാടാണ്.
അമ്മയുടെ അച്ഛന്‍ മരിക്കാറായാപ്പോള്‍ അവര്‍ താമസിക്കുന്ന കായംകുളത്തേക്ക് ഞങ്ങള്‍ പോകുകയാണ്. കായംകുളത്തേക്ക് ബസ് കാത്ത് നില്‍ക്കുകയാണ്. അച്ഛനപ്പോള്‍ അമ്മയുടെ കയ്യില്‍ നിന്ന് എന്നെ വാങ്ങിച്ചു. എന്നോടും അമ്മയോടും അച്ഛന്‍ ചെയ്ത ഏറ്റവും വലിയ ക്രൂരതയാണത്. സിഗരറ്റ് വാങ്ങിച്ച് വരട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. എന്നാല്‍ അച്ഛന്‍ വന്നില്ല. അമ്മ കരഞ്ഞ് ബഹളം വെച്ചു. അമ്മ തന്റെ സ്വന്തം വീട്ടിലേക്ക് പോയതാണെന്നും ലക്ഷ്മി പ്രിയ ഓര്‍ത്തു. എന്നോടും അമ്മയോടും അച്ഛന്‍ ചെയ്ത ഏറ്റവും വലിയ ക്രൂരതയാണത്. വേറെ ബസ് കേറി അച്ഛന്റെ വീട്ടിലെത്തി അച്ഛന്റെ അമ്മയുടെ കയ്യില്‍ എന്നെ കൊടുത്തു.
താന്‍ കൗമാര കാലത്ത് അമ്മയെ ആദ്യമായി കാണാന്‍ പോയതിനെക്കുറിച്ചും ലക്ഷ്മി പ്രിയ സംസാരിച്ചു.അമ്മയുടെ അമ്മാവന്റെ മകനാണ് അമ്മയുടെ വീട്ടില്‍ എന്നെ കൊണ്ട് പോയത്. ചേച്ചിയുടെ കയ്യില്‍ പത്ത് ദിവസം പ്രായമായ കുഞ്ഞ് വാവയുണ്ട്. ഓരോരുത്തരെയായി ഇദ്ദേഹമാണ് പേരെടുത്ത് വിളിക്കുന്നത്. ഉമ്മച്ചി എവിടെ എന്ന് ചേച്ചിമാരോട് അദ്ദേഹം ചോദിച്ചു. അവര്‍ വന്നു. ഈ ആളെ മനസിലായോ എന്ന് ചോദിച്ചു. സിനിമയില്‍ കണ്ട അമ്മമാരെ മാത്രമേ നമുക്കറിയൂ. സൂര്യപുത്രി സിനിമയൊക്കെയാണ് എന്റെ മനസില്‍. ഓടി വരുന്നു, കെട്ടിപ്പിടിക്കുന്നു, ഉമ്മ വെക്കുന്നു എന്നെല്ലാം. അമ്മ വന്ന് ആരാ ഇത് എന്ന രീതിയില്‍ എന്നെ നോക്കി. ഇത്ത, ഇത് പൂവാണ് എന്ന് മാമന്‍ പറഞ്ഞു. അപ്പോള്‍ അമ്മ എന്നോ നോക്കി, ഓഹ് എന്ന് മാത്രം പറഞ്ഞു.
ഒരു പക്ഷെ അമ്മയുടെ ഉള്ളില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരിക്കും. എനിക്കറിയില്ല. ആ കടല്‍ ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ല. പിന്നെ രണ്ട് മൂന്ന് ദിവസമാെക്കെ ഞാന്‍ അമ്മയുടെ കൂടെ നിന്നു. കുറച്ച് കൂടെ സ്‌നേഹത്തോടെ അമ്മ എന്നോട് ഇടപെട്ടിരുന്നെങ്കില്‍, എനിക്ക് വാരിത്തന്നിരുന്നെങ്കില്‍ എന്നൊക്കെ ഞാനാ?ഗ്രഹിച്ചിട്ടുണ്ട്. ഷെയറിന് വേണ്ടി എന്നെ പറഞ്ഞ് വിട്ടതാണെന്നാണ് ഇവര്‍ വിചാരിക്കുന്നത്. അതുകൊണ്ട് എനിക്കവിടെ ആക്‌സ്പറ്റന്‍സ് കുറവാണ്. എന്നാലും അമ്മയെ മിസ് ചെയ്യുമ്പോള്‍ രണ്ട് വര്‍ഷത്തോളം ഞാനവിടെ പോകാറുണ്ടായിരുന്നു.
എന്റെ ചേച്ചിക്ക് യൂട്രസ് സംബന്ധമായ പ്രശ്‌നം കൊണ്ട് ഡോക്ടറുടെയടുത്ത് അഞ്ച് മണിക്ക് പോകണം. അലാറം വെച്ചിട്ടും അമ്മയ്ക്ക് പേടി. അമ്മ ഉറങ്ങാതെ കാത്ത് കിടന്ന് രാവിലെ ചേച്ചിയുമായി ആശുപത്രിയില്‍ പോയി. കുറേനാളുകള്‍ക്ക് ശേഷം അപെന്‍ഡിക്‌സിന്റെ സര്‍ജറി വന്നപ്പോള്‍ ഞാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡില്‍ ഒറ്റയ്ക്ക് കിടന്നിട്ടുണ്ട്. ഞാന്‍ സ്ത്രീകളുടെ വാര്‍ഡിലായതിനാല്‍ ചിറ്റപ്പന് അടുത്തിരിക്കാന്‍ പറ്റില്ല. എന്നെ നോക്കാന്‍ സ്ത്രീകള്‍ ആരുമില്ല. ആ സമയത്ത് ഡോക്ടേര്‍സ് സഹി?തം അമ്മയെ ഫോണ്‍ വിളിച്ചു. അമ്മ വന്നില്ല. അങ്ങനെ മുറിവുകള്‍ ഒരുപാടുണ്ടെന്ന് ലക്ഷ്മി പ്രിയ പറയുന്നു.
അച്ഛന് സുഖമില്ലാതായപ്പോള്‍ ഞാനാണ് പരിചരിച്ചത്. പക്ഷേ, അച്ഛനില്‍ നിന്ന് ക്ഷമിക്കാന്‍ പറ്റാത്ത ഒരു വാക്ക് ഞാന്‍ കേട്ടു. പിന്നെ അച്ഛന്‍ മരിച്ചപ്പോള്‍ പോലും ഞാന്‍ കാണാന്‍ പോയിട്ടില്ല. ഒരാള്‍ ജീവിച്ചിരിക്കുമ്പോളാണ് അയാളോടുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു'', ലക്ഷ്മിപ്രിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് വേണ്ടി കൊതിക്കുന്ന സമയങ്ങളിലൊന്നും അവര്‍ രണ്ട് പേരും എനിക്കൊപ്പമുണ്ടായിരുന്നില്ല. എന്റെ മകളെ പ്രസവിച്ച സമയമാണ് എന്നെ കുറച്ച് കൂടെ കരുത്തുറ്റ സ്ത്രീയാക്കി മാറ്റിയത്. എനിക്കത് തുറന്ന് പറയുന്നത് കൊണ്ട് ഒരു അഭിമാനക്കുറവുമില്ല. ആറേ മുക്കാല്‍ മാസത്തിലാണ് മകള്‍ ജനിക്കുന്നത്. മകള്‍ എന്‍ഐസിയുവില്‍. ആ ദിവസങ്ങളിലൊക്കെയും ഞാന്‍ വിശന്നിരിന്നിട്ടുണ്ട്. ഹോസ്പിറ്റലില്‍ അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാന്റീനും കാര്യങ്ങളുമുണ്ട്.
പക്ഷെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ വരുമ്പോഴും എന്‍ഐസിയുവില്‍ എങ്ങനെ മകനെ നോക്കിയോ അത് പോലെ നമ്മുടെ വീട്ടിലും നോക്കണം. അന്ന് സ്വി?ഗിയും സൊമാറ്റോയും ഇല്ല. ജയേഷേട്ടന്‍ പുറത്ത് പോയി ഭക്ഷണം വാങ്ങി വരണം. പക്ഷെ കുഞ്ഞിന് ഇന്‍ഫെക്ഷന്‍ വരുമെന്നതിനാല്‍ ജയേഷേട്ടനും ആള്‍ക്കാരോട് ഇടപഴകരുത്. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കുഞ്ഞിന് ഫീഡ് ചെയ്യണം. പോസ്റ്റ്‌പോര്‍ട്ടത്തിന്റെ ബുദ്ധിമുട്ട് ഇപ്പോള്‍ ഒരുപാട് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പ്രസവിക്കുമ്പോള്‍ ചുറ്റിലും ആള്‍ക്കാര്‍ നില്‍ക്കുകയും പ്രസവം ആഘോഷമാക്കുകയും ചെയ്യുന്ന കാലത്തിലൂടെയാണ് നമ്മള്‍ പോകുന്നത്.
ഇതൊന്നുമില്ലാതെ നിരാലംബയായ പെണ്‍കുട്ടി. അവളും അവളുടെ ഭര്‍ത്താവും മാത്രം. ഒരു കിലോ മാത്രമുള്ള കുഞ്ഞ്. ഈ കുഞ്ഞിനെ കൈമാറി എടുക്കാന്‍ പോലും ആളില്ലാത്ത അവസരം. രാവും പകലും ഉറക്കമില്ല. രാവിലെ എട്ട് മണിയുടെ ഫീഡിം?ഗ് കഴിയുമ്പോള്‍ പത്ത് മണിയുടെ ഫീഡിം?ഗിന് ഭക്ഷണം ഉണ്ടാക്കി കഴിക്കാം എന്ന് കരുതും. പ്രസവിച്ച വയറിന്റെ വിശപ്പ് അതിഭീകരമാണ്. എത്രയോ ദിവസങ്ങളില്‍ ഉരുളക്കിഴങ്ങും ചപ്പാത്തിയും കഴിച്ചു. അത്രയും ഏകാന്തത അനുഭവിച്ചത് കൊണ്ട് ഇനിയാരും വേണ്ടെന്ന് ആ നിമിഷത്തില്‍ ഞാന്‍ തീരുമാനിച്ചു. പിന്നീട് അച്ഛന്‍ വിളിച്ചപ്പോള്‍ പോലും തനിക്കൊന്നും തോന്നിയില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു..