താരസംഘടന അമ്മയ്ക്കുള്ളിലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടി മാലാ പാര്‍വതി. അന്‍സിബയെ കുക്കും പരമേശ്വരനും ശ്വേതാ മേനോനും ചേര്‍ന്ന് യോഗത്തിന് ഔദ്യോഗികമായി ക്ഷണിക്കണമായിരുന്നുവെന്ന് മാലാ പാര്‍വതി പറഞ്ഞു. അന്‍സിബയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അവരുടെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ഉത്തരം നല്‍കണം. സംഘടനയുടെ ഓഫീസ് ജീവനക്കാരിയെപ്പോലും ചിലര്‍ ഗ്രൂപ്പ് വഴക്കിന് ഉപയോഗിച്ചെന്നും മാലാ പാര്‍വതി പറഞ്ഞു.
'എന്തുകൊണ്ടാണ് തന്നെ വിളിക്കുമെന്ന് കള്ളം പറഞ്ഞതെന്ന് അന്‍സിബ ഇന്നലേയും ചോദിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് അന്‍സിബയെ ഔദ്യോഗികമായി യോഗത്തിലേക്ക് വിളിക്കണമായിരുന്നു. തിരിച്ചുവരണമെന്ന് പറയണമായിരുന്നു. അതെന്തുകൊണ്ട് ചെയ്തില്ലെന്നതിനുള്ള ഉത്തരം അവര്‍ പറയണ്ടേ? അന്‍സിബയുടെ ചോദ്യങ്ങള്‍ക്ക് കുക്കുവും ശ്വേതയും ഉത്തരം പറയണം. അന്‍സിബയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അവര്‍ കൊച്ചുകുട്ടിയൊന്നുമല്ല. തലയില്‍ ആള്‍ത്താമസമുള്ള, നേരുള്ള കുട്ടിയാണ് അന്‍സിബയെന്നും മാലാ പാര്‍വതി പറഞ്ഞു.
'സ്വജനപക്ഷപാതം, പണം ധൂര്‍ത്തടിക്കല്‍ അടക്കം അന്‍സിബ ചോദിച്ച ഒറ്റ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ഒടുക്കം ഞാനും എന്റെ ഭരണസമിതിയും രാജിവെയ്ക്കുന്നുവെന്ന് മാത്രമാണ് ശ്വേതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്‍സിബയില്‍ കണ്ടത്. നാളെ ജനറല്‍ സെക്രട്ടറിയോ മന്ത്രിയോ ആയി അന്‍സിബ വരാം. അത്രയും വ്യക്തമായാണ് അന്‍സിബ സംസാരിച്ചത്. പിന്‍ ഡ്രോപ് സൈലന്‍സോടെ അമ്മ അന്‍സിബയെ കേട്ടു. അനൂപ് ചന്ദ്രനും കൊല്ലം തുളസിയും വേറെ രണ്ടുപേരും ഒഴികെ അന്‍സിബ പറഞ്ഞതില്‍ കണ്‍വിന്‍സ് ആയെന്ന് കരുതുന്നു', മാല പാര്‍വതി വിശദീകരിച്ചു.
പുതിയ ഭരണസമിതിക്ക് റിപ്പോര്‍ട്ടും കണക്കും കൃത്യമായി അവതരിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്. സ്ത്രീകളായതിനാല്‍ ഉത്തരവാദിത്തം കുറച്ചുചെയ്യാന്‍ കഴിയില്ലല്ലോയെന്നും മാല പാര്‍വതി ചോദിച്ചു. 'അന്‍സിബയ്ക്ക് പുറമെ മല്ലികാ സുകുമാരനും എഴുന്നേറ്റ് നിന്ന് കണക്ക് കിട്ടിയില്ലെന്ന് പറഞ്ഞു. ബാബുരാജിന്റെ കാലത്തെ കണക്കുകളിലെ പിഴവാണ് റിപ്പേര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണമായി പുതിയ ഭരണസമിതി ഉയര്‍ത്തിക്കാട്ടുന്നത്.
ബാബു രാജിനോട് ഇവര്‍ കണക്കുകള്‍ ചോദിച്ചിട്ടില്ല. ട്രഷററും ഓഡിറ്ററും കയ്യൊഴിഞ്ഞു. ഒരു വലിയ വിഭാഗം സ്ത്രീകള്‍ ആദ്യഘട്ടത്തില്‍ ശ്വേതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ശ്വേത പറയുന്നത് കേള്‍ക്കട്ടെയെന്ന നിലപാടിലായിരുന്നു. എന്നാല്‍ അന്‍സിബ കാര്യങ്ങള്‍ പറഞ്ഞതോടെ എല്ലാവരും കണ്‍വിന്‍സ്ഡ് ആയി. സത്യമുള്ള കുട്ടി. ആര്‍ജവത്തോടെ ശരി പറഞ്ഞു. ശ്വേതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഗണേഷ് കുമാര്‍ ആണ്. ഭരണപരിചയക്കുറവാണെന്നും സമയം കൊടുക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു', മാല പാര്‍വതി വ്യക്തമാക്കി.
ഭരണസമിതിക്ക് 17 പേരെ ഒരുമിച്ച് നിര്‍ത്താനായില്ലെന്ന വിമര്‍ശനവും മാല പാര്‍വതി ഉന്നയിച്ചു. ബാലിശവും അണ്‍പ്രൊഫഷണലുമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പണി അറിയാത്തവര്‍ ചെയ്യുന്ന പരിപാടിയാണ്. മാധ്യമങ്ങളിലൂടെ നമുക്ക് യുദ്ധം ചെയ്യാമെന്നാണ് ശ്വേത അവസാനം എന്നോട് പറഞ്ഞത്. യുദ്ധമോ സ്ത്രീകള്‍ തമ്മിലുള്ള പോരോ അല്ല. അന്‍സിബയുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞിട്ട് മാന്യമായി നില്‍ക്കാമായിരുന്നല്ലോ ശ്വേതയ്ക്ക്. പുറത്തിറങ്ങുമ്പോള്‍ ഇടവേള ബാബുവെന്നും ബാബുരാജ് എന്നും സിദ്ദിഖ് എന്നും പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്. അന്‍സിബയുടെ പേര് പറയാന്‍ എന്തുകൊണ്ട് ധൈര്യം വന്നില്ല. ബാലിശമായാണ് പ്രസിഡന്‍ഷ്യല്‍ അഡ്രസ് ശ്വേത തുടങ്ങിയത്. 1500 രൂപ പെന്‍ഷന്‍ തരും, അടുത്ത ജനറല്‍ ബോഡി തായ്‌ലന്‍ഡില്‍ നടത്തും എന്നൊക്കെയായിരുന്നു പറഞ്ഞത്. അതോടെ ഗൗരവം നഷ്ടപ്പെട്ടു', എന്നും മാല പാര്‍വതി പറഞ്ഞു.
സംഘടനയുടെ ഓഫീസ് സ്റ്റാഫിന് നേരിട്ട അനുഭവങ്ങള്‍ ദുരൂഹമാണ്. ട്രഷറര്‍ പീഡിപ്പിച്ചുവെന്നാണ് നമ്മളോട് പറഞ്ഞിരുന്നത്. സമയം നോക്കിയാണോ ആരെങ്കിലും ജോലി ചെയ്യുന്നത്. എന്നിരുന്നാലും ആ കുട്ടിക്കൊപ്പമാണ് ഞാന്‍. ആ ജീവനക്കാരിയെപ്പോലും ഇവരുടെ ഗ്രൂപ്പ് വഴക്കിന് ഉപയോഗിച്ചു. കാരണം ശ്വേത തിരിച്ചുവിളിച്ചിട്ടും അവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായില്ലല്ലോ.' മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയാണ് താരസംഘടനയായ 'അമ്മ'യില്‍ ജനറല്‍ ബോഡി യോഗത്തിലെ തര്‍ക്കങ്ങള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനുമടക്കം 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരമേറ്റ് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് ഭരണസമിതിയുടെ പടിയിറക്കം.
യോഗം തുടങ്ങിയപ്പോള്‍ത്തന്നെ ചിലര്‍ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച വാര്‍ഷികറിപ്പോര്‍ട്ടിലെ വരവുചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്നും പാസാക്കാന്‍ കഴിയില്ലെന്നും അംഗങ്ങളില്‍ ചിലര്‍ നിലപാടെടുത്തു. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിക്കാതെ രംഗത്തെത്തിയത്. കണക്കുകളില്‍ പിഴവുകളുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കര്‍ ഉള്‍പ്പെടെയുള്ളവരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തര്‍ക്കം രൂക്ഷമായതോടെ പ്രസിഡന്റ് ശ്വേത രാജി പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഭരണസമിതി മുഴുവന്‍ രാജിവെക്കുകയായിരുന്നു. പിന്നീട് താത്കാലിക സംവിധാനമെന്നനിലയില്‍ രമേഷ് പിഷാരടി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ കമ്മിറ്റിയിലു