വാഡിയ ഗ്രൂപ്പ് ഉടമയും കിങ്സ് ഇലവൻ പഞ്ചാബ് ടീം ഉടമകളിലൊരാളും നടി പ്രിതീ സിന്റയുടെ മുൻ കാമുകനുമായ നെസ്സ് വാഡിയയ്ക്ക് ജപ്പാൻ കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കൈവശം വെച്ച കേസിലാണ് നെസ്സ് വാഡിയയെ ശിക്ഷിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് ജപ്പാൻ. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ജപ്പാനിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ വച്ചാണ് മയക്കുമരുന്നുമായി നെസ് വാഡിയ അറസ്റ്റിലാകുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 25 ഗ്രാം കഞ്ചാവ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. സ്വന്തം ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വച്ചുവെന്നാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. മയക്കുമരുന്ന് പിടിച്ചതിനെ തുടർന്ന് കുറേ ദിവസങ്ങളായി നെസ് വാഡിയ ഇവിടെ ജയിലിലായിരുന്നു.
2014ൽ ബോളിവുഡ് നടി പ്രീതി സിന്റയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും നെസ് വാഡിയക്ക് എതിരെ ഉയർന്നിരുന്നു. കിങ്സ് ഇലവൻ പഞ്ചാബിന്റെ സഹ-ഉടമകളായിരുന്നു ഇരവരും. ആദ്യകാലത്ത് അടുപ്പത്തിലായിരുന്നെങ്കിലും, പിന്നീട് അകന്നിരുന്നു. ഈ സമയമാണ് നെസ് വാഡിയക്കെതിരെ പീഡനാരോപണവുമായി പ്രീതി രംഗത്തെത്തിയത്. പിന്നീട് ഈ കേസ് പ്രീതി സിന്റ തന്നെ പിൻവലിക്കുകയായിരുന്നു.