മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല.107ഓളം സിനിമകളില്‍ പ്രേം നസീറിന്റെ നായികയായി അഭിനയിച്ച് റെക്കോര്‍ഡിട്ട പ്രതിഭ ചെന്നൈയില്‍ ആണ് താമസമാക്കിയിരിക്കുന്നത്. അടുത്തിടെ താരം നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
1965-ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ചെമ്മീന്‍' നേടിയ പുരസ്‌കാരങ്ങളെക്കുറിച്ച് നടി വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ചിത്രത്തിലെ പ്രധാന താരങ്ങള്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്ക് അഞ്ചു പവന്‍ വീതം തൂക്കമുള്ള സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചിരുന്നുവെന്ന് ഷീല വ്യക്തമാക്കി.
സത്യന്‍, ഷീല, മധു എന്നിവര്‍ക്കൊപ്പം നിര്‍മ്മാതാവിനും സംവിധായകന്‍ രാമു കാര്യാട്ടിനും ഈ സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചതായി അവര്‍ ഓര്‍ത്തെടുത്തു. അന്നത്തെ കാലത്ത് അഞ്ചു പവന്‍ തൂക്കമുള്ള മെഡലുകള്‍ ലഭിച്ചത് വലിയ അംഗീകാരമായിരുന്നെന്നും ഷീല പറഞ്ഞു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, മെഡലുകള്‍ അപ്പോള്‍ തന്നെ ഉരുക്കി മാല പണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ചെമ്മീനി'ന് ലഭിച്ച മറ്റൊരു പ്രത്യേക പുരസ്‌കാരത്തെക്കുറിച്ചും ഷീല സൂചിപ്പിച്ചു. ബോട്ടിന്റെ മാതൃകയിലുള്ള, മുഴുവനായും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഒരു സ്പെഷ്യല്‍ പുരസ്‌കാരം ചിത്രത്തിന് ലഭിച്ചിരുന്നു. എത്ര പവന്‍ തൂക്കമുണ്ടെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും അത് വളരെ വിലപ്പെട്ടതായിരുന്നുവെന്നും ഷീല വിശദീകരിച്ചു.
ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത കാരണത്തെ കുറിച്ചും മകനെ കുറിച്ചും നടി അഭിമുഖത്തില്‍ പങ്ക് വച്ചു.ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കരുത്. നമ്മള്‍ നമ്മളായി ഇരിക്കണം. സിനിമയില്‍ മാത്രമെ ഞാന്‍ അഭിനയിക്കാറുള്ളു. ജീവിതത്തില്‍ അത് ചെയ്യാറില്ല. അതുകൊണ്ട് തന്നെ ഒരുപാട് ചീത്തപ്പേര് കിട്ടിയിട്ടുണ്ട്. ദേഷ്യക്കാരി എന്ന ടാഗൊക്കെ കിട്ടി. ജീവിതത്തില്‍ കറക്ടായി മുന്നോട്ട് പോകുന്നവര്‍ക്ക് കോപം വരും.
പെര്‍ഫക്ഷന് പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാന്‍. അത് പാലിക്കാത്തപ്പോഴും കൃത്യനിഷ്ഠ ഇല്ലാത്തപ്പോഴും മാത്രമെ ദേഷ്യം വരൂ. വെറുതെ ദേഷ്യപ്പെടാന്‍ എനിക്ക് ഭ്രാന്തില്ല ഷീല പറഞ്ഞ് തുടങ്ങി. അതേ കണ്‍ഗള്‍ എന്നൊരു സിനിമയുണ്ട്. ആ സിനിമയില്‍ ഒരു ഷോട്ടിന് വേണ്ടി എന്നെ വിളിച്ചു. സ്വിമ്മിങ് സ്യൂട്ട് ധരിച്ച് അഭിനയിക്കേണ്ട സീനായിരുന്നു. പാട്ട് സീനാണ്.
സ്വിമ്മിങ് സ്യൂട്ടൊന്നും ഇടാന്‍ ഒട്ടും താല്‍പര്യമില്ലാത്തയാളാണ് ഞാന്‍. ഷോട്‌സും ഇടാന്‍ താല്‍പര്യമില്ല. സ്വിമ്മിങ് സ്യൂട്ട് ഇട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. മാത്രമല്ല സിനിമ വേണ്ടെന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങി വന്നു. അതിനുശേഷം രൂപത്തില്‍ എന്നെപ്പോലെ തന്നെ ഇരിക്കുന്ന മുഖ സാദൃശ്യമുള്ള ഒരു നടിയുണ്ട്.
ഗീതാഞ്ജലി എന്നാണ് പേര്. അവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ആ സിനിമയില്‍ ബീച്ചില്‍ സ്വിം സ്യൂട്ടില്‍ ഒരു നടിയെ കാണാം. അത് ഞാനല്ല. ഗീതാഞ്ജലിയാണ് ആ ഷോട്ടില്‍ അഭിനയിച്ചത്. പക്ഷെ ഇന്നും പലരും കരുതിയിരിക്കുന്നത് അത് ഞാനാണെന്നാണ്. ഒരുപാട് പേര്‍ ആ വേഷം ധരിച്ചതിനെ കുറിച്ച് എന്നോട് ചോദിച്ചു. ?ഗ്ലാമറസ് റോള്‍ ഞാന്‍ ചെയ്യാറില്ല, ആ ഷോട്ടിലുള്ളതും ഞാനല്ല.
ആ സിനിമയെ വേണ്ടെന്ന് പറഞ്ഞ് വന്നയാളാണ് ഞാന്‍. ഷട്ടില്‍ കോക്ക് കളിക്കുന്ന സീനില്‍ പോലും ഷോട്‌സ് ഇടാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ അത്തരം സീനില്‍ എന്നെ അവര്‍ റഫറിയാക്കി ചുരിദാര്‍ ധരിക്കാന്‍ തരും. ഇപ്പോള്‍ നടിമാരൊന്നും അങ്ങനെയല്ലല്ലോ. കുറച്ചുനാള്‍ മാത്രമെ ഫീല്‍ഡില്‍ ഉണ്ടാകൂവെന്ന് അറിയാമെന്ന് തോന്നുന്നു.
ഹീറോസിന് ഒരുപാട് കാലം അഭിനയത്തിലുണ്ടാകും. നടിമാര്‍ ഉണ്ടാകില്ല. ഹീറോസ് വര്‍ഷങ്ങളോളം സിനിമയില്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് കാരണം അവരുടെ ഹാര്‍ഡ് വര്‍ക്ക് കൂടിയാണ്. നായികമാര്‍ രണ്ട് പാട്ട് പാടി ഗ്ലാമറസ് ഡാന്‍സ് ചെയ്താല്‍ മതി. ഹീറോസിന് സ്റ്റണ്ട് അടക്കം എല്ലാം ചെയ്യണം. ഒരു കാരണത്തിന്റെ പേരിലും നായകന്മാര്‍ സിനിമ വിട്ട് മാറി നില്‍ക്കുന്നില്ലല്ലോ.
ഞാന്‍ പോലും പ്രസവത്തിനും അതിനുശേഷവും സിനിമയില്‍ നിന്നും 16 വര്‍ഷം വിട്ടുനിന്നു. ആ ?ഗ്യാപ്പിലാണ് പെയിന്റിങ്ങെല്ലാം പഠിച്ചതെന്നും ഷീല പറഞ്ഞു. ഒരു മകന്‍ മാത്രമാണ് ഷീലയ്ക്കുള്ളത്. മകനെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെയാണ്... എനിക്ക് ജീവിതത്തില്‍ ലഭിച്ച ഡയമണ്ടാണ് മകന്‍. വളരെ നല്ല മകനാണ്. ദൈവം എനിക്ക് ജീവിതത്തില്‍ പല കാര്യങ്ങളും തരാതെ പോയിട്ടുണ്ട്.
പക്ഷെ അതിനെല്ലാം പകരം എന്നോണം എല്ലാവര്‍ക്കും തുല്യമായൊരു ബന്ധം പോലെ നല്ലൊരു മകനെ എനിക്ക് തന്നു എന്നും ഷീല പറയുന്നു. വ്യക്തി ജീവിതത്തില്‍ ഏറെ വിഷമതകള്‍ നേരിട്ട വ്യക്തി കൂടിയാണ് ഷീല. രവിചന്ദ്രനായിരുന്നു നടിയുടെ ഭര്‍ത്താവ്.