Latest News

ബോംബ് കാല് തകര്‍ത്തിട്ടും സ്വന്തം നാട്ടില്‍ ഡോക്ടറായി തിരിച്ചെത്തിയവള്‍; 'കാല്‍' നൂറ്റാണ്ടിന്റെ നഷ്ടം മറന്ന് ഡോ. അസ്ന; ഇടതുകാല്‍ വച്ച് വിവാഹ ജീവിതത്തിലേക്ക്; വിവാഹം ജൂലൈ അഞ്ചിന്; വരന്‍ ഷാര്‍ജയില്‍ എന്‍ഞ്ചിനീയര്‍

Malayalilife
ബോംബ് കാല് തകര്‍ത്തിട്ടും സ്വന്തം നാട്ടില്‍ ഡോക്ടറായി തിരിച്ചെത്തിയവള്‍; 'കാല്‍' നൂറ്റാണ്ടിന്റെ നഷ്ടം മറന്ന് ഡോ. അസ്ന; ഇടതുകാല്‍ വച്ച് വിവാഹ ജീവിതത്തിലേക്ക്; വിവാഹം ജൂലൈ അഞ്ചിന്; വരന്‍ ഷാര്‍ജയില്‍ എന്‍ഞ്ചിനീയര്‍

അസ്‌നയെ ഓര്‍മ്മയില്ലേ.... 2000 നവംബര്‍ 27-ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ ആറുവയസ്സുകാരിയെ? അക്രമരാഷ്ട്രീയത്തിന്റെ ക്രൂരതയെ അതിജീവിച്ച അസ്‌ന ഇന്ന് വടകരയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. പക്ഷേ ഇപ്പോള്‍ അസ്‌നയുടെ ജീവിതത്തില്‍ മറ്റൊരു വിശേഷം നടക്കാന്‍ പോകുകയാണ്. അസ്‌നയുടെ വിവാഹം. അതേ അസ്‌ന വിവാഹിതയാകാന്‍ പോകുന്നു. ജൂലൈ അഞ്ചിനാണ് വിവാഹം. ആലക്കോട് അരങ്ങം വാഴയില്‍ വീട്ടില്‍ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് അസ്‌നയെ വിവാഹം കഴിക്കാന്‍ പോകുന്നത്.

പത്തൊമ്പത് വര്‍ഷം മുമ്പായിരുന്നു നാടിനെ നടുക്കിയ ദുരന്ത വാര്‍ത്ത കേരളം കേട്ടത്. കണ്ണൂരില്‍ രാഷ്ട്രീയ അക്രമവും ബോംബേറും കൊലപാതകവും അസാധാരണമായിരുന്നില്ല. അക്കാലത്ത് നിരന്തരമോന്നോണം കണ്ണൂരില്‍ അക്രമ പരമ്പരകള്‍ നടന്നിട്ടുമുണ്ട്. കൊല്ലപ്പെട്ടവരില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ പ്രമുഖ നേതാക്കള്‍ വരെയുണ്ടായിരുന്നു. ഇതിനിടയിലാണ് നിരപരാധിയായ പിഞ്ചു ബാലികക്ക് ബോംബേറില്‍ കാല് തകരുന്നത്. 2000 സെപ്റ്റംബര്‍ 27ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമായിരുന്നു കേരളത്തെ ഞെട്ടിച്ച അക്രമം അരങ്ങേറിയത്. ചെറുവാഞ്ചേരി പൂവത്തൂര്‍ യു പി സ്‌കൂളില്‍ പോളിംഗിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തട്ടിയെടുത്ത് ഓടുന്നതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് ബോംബേറ് നടന്നത.്

സ്‌കൂളിന് സമീപം തന്നെയാണ് അസ്നയുടെ വീട്. വീടിന് ചേര്‍ന്നാണ് പിതാവ് നാണു ചായക്കട നടത്തിയിരുന്നത്. ബോംബേറില്‍ ഗുരുതരമായി പരുക്കേറ്റ അസ്നയെ ആദ്യം തലശ്ശേരി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലുമെത്തിക്കുകയായിരുന്നു. മാരകമായ ബോംബിന്റെ ഷെല്ലുകള്‍ തുളച്ചുകയറി ചിതറിയ പിഞ്ചു കാല്‍ മുട്ടിന് താഴെ വെച്ച് മുറിച്ച് നീക്കിയെങ്കിലും വെടിമരുന്ന് കൊണ്ടുണ്ടായ മുറിവ് പൂര്‍ണമായി ഉണങ്ങാന്‍ വര്‍ഷങ്ങളെടുത്തു. ബോംബേറ് കേസില്‍ പ്രതികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും പിന്നീട് കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിരുന്നു.

ഒരു കാല്‍ നഷ്ടപ്പെട്ട അസ്ന ആറാം ക്ലാസ് മുതല്‍ കൃത്രിമ കാല്‍ ഉപയോഗിച്ചാണ് സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നത്. പ്രായം കൂടുന്തോറും കൃത്രിമ കാല്‍ ഇടക്കിടെ മാറ്റിവെച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഡോക്ടറാകണമെന്ന അസ്നയുടെ ആഗ്രഹം പൂവണിയാന്‍ നാടും നാട്ടുകാരും ബന്ധുക്കളും ഒപ്പം നിന്നു. വേദന അസ്നയുടെ പഠനത്തെ ബാധിച്ചില്ല. മകളെ നോക്കാന്‍ അച്ഛന്‍ നാണു താന്‍ നടത്തിയിരുന്ന ചായക്കട പോലും നിര്‍ത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് ഒരു കാല്‍ നഷ്ടപ്പെട്ട മകളെ അച്ഛന്‍ സ്‌കൂളിലെത്തിച്ചത്. പിന്നീട് കൃത്രിമ കാല്‍ ലഭിച്ചതോടെയാണ് അസ്ന വിജയത്തിന്റെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറിയത്.

എസ് എസ് എല്‍ സിക്കും ഹയര്‍സെക്കന്‍ഡറിക്കും മികച്ച വിജയം നേടിയ അസ്ന 2013 ലായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറുന്നത് അവള്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയായി മാറി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കെ എസ് യു നേതാക്കള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 38 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ കോളജില്‍ ലിഫ്റ്റൊരുക്കി. ഇത് അസ്നയുടെ സ്വപ്‌നത്തിലേക്കുള്ള വലിയ സഹായമായി മാറി. പിന്നീട് അസ്നയുടെ ഓരോ മുന്നേറ്റങ്ങളും നാടിന്റെ കൂടി വിജയമായി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം, പോരാത്തതിന് ഒരു കാലുമില്ല. എങ്ങിനെ ഇത്ര വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന സംശയം നാട്ടുകാര്‍ക്കുണ്ടായിരുന്നു. നടക്കാത്ത സ്വപ്നമെന്ന് പരസ്യമായല്ലാതെയെങ്കിലും പരിഹസിച്ചരും നിരവധി. എന്നാല്‍ നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ടു മാത്രം സ്ന സ്വപ്നത്തിലേക്ക് ചവിട്ടിക്കയറുക തന്നെ ചെയ്തു. സ്നയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബവും നാടും കൂടെയുണ്ടായിരുന്നു. പഠനത്തിന് വേണ്ടി സി പി എമ്മിന്റെ നേതൃത്വത്തില്‍ പതിനഞ്ച് ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. വീട് നിര്‍മിച്ച് നല്‍കിയത് കണ്ണൂര്‍ ഡി സി സിയായിരുന്നു.

dr asna getting married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES