മനസ്സ് ഉണ്ടെങ്കില്‍ എന്തിനെയും കീഴടക്കാന്‍ സാധിക്കും എന്നതിന്റെ തെളിവാണ് ജിസ്സ. തന്റെ ശരീരക പരിമിതകളെ എല്ലാം തരണം ചെയ്ത് ജിസ്സ സ്വന്തമാക്കിയത് വലിയൊരു നേട്ടം തന്നെയാണ്. ശാരീരക പരിമിതികള്‍ ഉള്ള ജിസ്സക്ക് ഒന്നും നേടാന്‍ സാധിക്കില്ല എന്ന പറഞ്ഞവര്‍ക്ക് മുന്‍പില്‍ എല്ലാം സ്വന്തമാക്കി നില്‍ക്കുകയാണ് ജിസ. 'കൊക്കിലൊതുങ്ങുന്നത് കൊത്താന്‍' ഉപദേശിച്ചപ്പോള്‍ അതിരുകളില്ലാത്ത ആകാശത്തേക്ക് ചിറകുവിടര്‍ത്തി ജിസ്സ പറന്നുയര്‍ന്നു. നീറ്റ് പരീക്ഷയില്‍ പേഴ്‌സന്‍ വിത്ത് ഡിസ്എബിലിറ്റീസ് (പിഡബ്യുഡി) വിഭാഗത്തില്‍ അഖിലേന്ത്യ തലത്തില്‍ 176ാം റാങ്കും കേരളത്തില്‍ ഏഴാം റാങ്കും സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ഈ കൊച്ചുമിടുക്കി.
കൊല്ലം നെടിയവിള സ്വദേശിനി ഷീബാമ്മയ്ക്ക് രണ്ടാമാതാണ് ജിസ്സ പിറക്കുന്നത്. ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ജിസ്സയുടെ കാല്‍ മുട്ടിന് എന്തോ പ്രത്യേകത ശ്രദ്ധതയില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ചു. അപ്പോഴാണ് ആ കാര്യം മനസ്സിലാക്കുന്നത്. കുഞ്ഞിന്റെ പാദങ്ങളില്‍ വളവുണ്ടെന്നും (ക്ലബ്ഫൂട്ട്) കാല്‍മുട്ടുകളില്‍ പാറ്റെല്ല (നീ ക്യാപ് അഥവാ ചിരട്ട) ഇല്ലെന്നുമുള്ള സത്യം ഡോക്ടര്‍മാരില്‍ നിന്നു മനസ്സിലാക്കി. 2 കാല്‍മുട്ടുകളിലും കാല്‍പാദങ്ങളിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അപൂര്‍വ രോഗാവസ്ഥ തരണം ചെയ്യാന്‍ പിന്നീട് നെട്ടോട്ടമായിരുന്നു.
കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ പിറന്ന കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാലാം മാസത്തില്‍ ടിനോട്ടമി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് ഒന്‍പതോളം ശസ്ത്രക്രിയകള്‍. രാത്രിയില്‍ കാല് നിവര്‍ത്തി വയ്ക്കാന്‍ സഹായിക്കുന്ന ഷൂ ധരിക്കുമ്പോള്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ കഴിയാതെ നിലവിളിച്ച് നേരംവെളുപ്പിച്ചിട്ടുണ്ട് കുഞ്ഞ് ജിസ്സ. വേദനതിന്ന രാത്രികളെപ്പറ്റി ഓര്‍മിക്കാന്‍ പോലും ഭയമാണെന്ന് ജിസ്സ പറയുന്നു. മൂന്ന് വയസ്സുവരെ ഇഴഞ്ഞു നീങ്ങിയ കുഞ്ഞിനെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഷീബാമ്മ പരിചരിച്ചത്.
അമ്മ ഷീബയുടെ പിതാവ് ആണ് ജിസ്സയെ അക്ഷരങ്ങളിലേക്ക് എത്തിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ സാധിക്കാതിരുന്ന കുഞ്ഞ് ജിസ്സയ്ക്ക് അപ്പാപ്പന്‍ വീട്ടില്‍ ഇരുത്തി അക്ഷരങ്ങള്‍ പറഞ്ഞ് കൊടുത്തു പഠിപ്പിച്ചു. മൂന്നാം ക്ലാസ് വരെ കളിക്കുടുക്കയും കഥ പുസ്തകങ്ങളും ഒക്കെയായിരുന്നു ജിസ്സയുടെ ലോകം. സ്‌കൂളില്‍ പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പരീക്ഷ എഴുതാന്‍ മാത്രമാണ് പോയത്. സാഹചര്യം അത്തരത്തിലായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജെസ് (ജോഷീസ് എക്‌സ്റ്റേണല്‍ സ്റ്റെബിലൈസേഷന്‍ ഫിക്‌സേഷന്‍) ചികിത്സ നടത്തി. നാലാം ക്ലാസ് മുതല്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി.
യുഎസ്എസ്, എന്‍എംഎംഎസ് തുടങ്ങി എല്ലാ സ്‌കോളര്‍ഷിപ് പരീക്ഷകളിലും ജിസ്സ വിജയം നേടി. ഒരിക്കല്‍ പോലും മറ്റൊരാളുടെ സഹായത്താല്‍ പരീക്ഷകളെഴുതിയിട്ടില്ല. ആറാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ നെടിയവിള അംബികോദയം സ്‌കൂളിലാണ് പഠിച്ചത്. പത്തിലും പ്ലസ്ടുവിലും ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എപ്ലസ് നേടി. സയന്‍സ് എടുത്തപ്പോള്‍ ഏറെ നേരം പ്രാക്ടിക്കല്‍സിനു നില്‍ക്കേണ്ടി വരുമെന്നതിനാല്‍ ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാല്‍ അധ്യാപകരുടെ പിന്തുണയോടെ അതെല്ലാം തരണം ചെയ്തു.
സര്‍വശിക്ഷാ കേരള നടത്തുന്ന സ്‌കഫോള്‍ഡ് പദ്ധതിയിലേക്ക് കൊല്ലം ജില്ലയില്‍ നിന്നു തിരഞ്ഞെടുത്ത 25 കുട്ടികളില്‍ ജിസ്സയുമുണ്ടായിരുന്നു. ഇന്‍ഫോസിസ് കോഫൗണ്ടര്‍ ഏര്‍പ്പെടുത്തിയ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പും ജിസ്സ നേടിയെടുത്തു. പഠനത്തോടൊപ്പം ചിത്രരചനയും കുട്ടിക്കഥപറച്ചിലുമെല്ലാം കൈവശമുണ്ട്. കുഞ്ഞു ജിസ്സയ്ക്ക് ഡോക്ടര്‍മാരെ ഭയമായിരുന്നു. കുട്ടിക്കാലത്തെ ആശുപത്രിവാസക്കാലത്ത് വേദന സഹിക്കാന്‍ കഴിയാഞ്ഞതു മൂലമാണ് അവരോട് പേടിതോന്നിയതെന്ന് ജിസ്സ. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ചു. ഉയര്‍ന്ന ക്ലാസിലായപ്പോള്‍ ആഗ്രഹങ്ങള്‍ മാറിമറിഞ്ഞു.
ഹയര്‍സെക്കന്‍ഡറിയില്‍ കൊമേഴ്‌സ് എടുക്കാനായിരുന്നു ജിസ്സയ്ക്കിഷ്ടം എന്നാല്‍ അമ്മയാണ് സയന്‍സ് പഠിക്കാന്‍ ആവശ്യപ്പെട്ടത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ചവറയിലെ സ്വകാര്യസ്ഥാപനത്തില്‍ സിഎയ്ക്കു ചേര്‍ന്നു. എന്നാല്‍ ഇത് തനിക്ക് പറ്റിയ സ്ഥലമല്ലെന്ന് മനസ്സിലാക്കിയ ജിസ്സ അവിടുന്നു 'സ്‌കൂട്ടായി'. തുടര്‍ന്നു കോട്ടയത്തെ സ്വകാര്യസ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ന്നു. ജിസ്സയുടെ സാഹചര്യങ്ങളും കഴിവും മനസ്സിലാക്കിയ അക്കാദമി ഡയറക്ടര്‍ സ്‌കോളര്‍ഷിപ്പോടെ പഠിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠിക്കണമെന്നാണ് ജിഷയുടെ ആഗ്രഹം.
ജിസ്സക്ക് ഏറ്റവും പ്രീയപ്പെട്ടത് അമ്മയാണ്. തയിച്ചും കാറ്ററിങ്ങിനും ഒക്കെ പോയാണ് രണ്ട് പെണ്‍മക്കളെ അവര്‍ വളര്‍ത്തിയത്. ഷീബ ഇപ്പോള്‍ താമസിക്കുന്ന വീടാണ് ഇപ്പോള്‍ ആകെ ഉള്ളത്. വീട് വെച്ച് നല്‍കിയതും ജിസ്സയുടെ ചികിത്സയ്ക്ക് സഹായിച്ചതും ഒക്കെ മറ്റുള്ളവരാണ്. മകളെ ഡോക്ടറാക്കുക എന്നതാണ് അടുത്തതായി ഈ അമ്മയുടെ ലക്ഷ്യം.