ഒരു പെണ്‍കുട്ടി മനുഷ്യായുസില്‍ അനുഭവിക്കുന്നതിനും അപ്പുറമുള്ള കൊടിയ പീഡനങ്ങള്‍. അതില്‍ ശാരീരിക പീഡനങ്ങള്‍ മുതല്‍ ലൈംഗിക വൈകൃതങ്ങള്‍ വരെ. ഷാര്‍ജയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉറ്റവര്‍ക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകള്‍. കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരുടെ മരണം ഹൃദയങ്ങളെ നോവിക്കുമ്പോള്‍ അവള്‍ ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനങ്ങളുടെ കഥകളും പുറത്തു വരികയാണ്. എന്നാല്‍ അച്ഛന്‍ ഇല്ലാതെ തന്റെ രണ്ട് മക്കളെയും നോക്കി വളര്‍ത്തിയ ഒരു അമ്മയുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി വിപഞ്ചികയുടെ അച്ഛന്‍ കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മക്കളുടെ ഭാവി എല്ലാം ഓര്‍ത്തുപ്പോള്‍ അദ്ദേഹം കുവൈറ്റില്‍ നിന്ന് പിന്നീട് നാട്ടിലേക്ക് വരുന്നത് വരെ കുറഞ്ഞു. അച്ഛന്‍ ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ ഒന്നും അറിയിക്കാതെയാണ് അമ്മ ഷൈലജ തന്റെ രണ്ട് മക്കളയും വളര്‍ത്തിയത്. കൊവിഡ് സമയത്തായതിനാല്‍ വിപഞ്ചികയുടെ വിവാഹത്തിന് പോലും എത്താന്‍ മണിയന് കഴിഞ്ഞിരുന്നില്ല. എങ്കിലും സഹോദരനും അമ്മയും ചേര്‍ന്ന് മികച്ച രീതിയില്‍ തന്നെയാണ് അവളെ കല്ല്യാണം കഴിപ്പിച്ച് അയച്ചത്. എന്നാല്‍ ആ വിവാഹത്തില്‍ ഇത്തരം ഒരു സംഭവം നടക്കുമെന്ന് അവര്‍ വിചാരിച്ചുപോലും കാണില്ല.
വിപഞ്ചികയുടെ കുടുംബപശ്ചാത്തലം ഒരുപാട് ബുദ്ധിമുട്ടുകളും ത്യാഗങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. അച്ഛന്‍ മണിയന്‍ കുടുംബജീവിതത്തില്‍ നിന്ന് ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്നു. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് രണ്ടു മക്കളെയും വളര്‍ത്തിയതും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കിയത് മാതാവ് ഷൈലജയായിരുന്നു. ഒരേ സമയം അമ്മയും അച്ഛനും ആയിരുന്നു അവള്‍ കുട്ടികള്‍ക്കായി. ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും ചെറുത്ത് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് അവള്‍ ശ്രമിച്ചത്.
വിപഞ്ചികയെ എംബിഎ വരെയും സഹോദരന്‍ വിനോദിനെ എന്‍ജിനീയറിങ്ങ് വരെയും പഠിപ്പിക്കുകയായിരുന്നു ഷൈലജയുടെ വലിയ സ്വപ്നം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വിപഞ്ചികക്ക് ജോലി ലഭിച്ചത് ഷാര്‍ജയിലായിരുന്നു, പിന്നെ അവിടെ താമസിച്ച് ജോലി ചെയ്യുന്നതിനൊപ്പം കുടുംബത്തിന്റെ അച്ചടക്കമുള്ള ജീവിതം നയിക്കുകയായിരുന്നു. സഹോദരന്‍ വിനോദിന് പിന്നീടാണ് കാനഡയില്‍ ജോലി ലഭിച്ചത്. ഇതെല്ലാം നടക്കുമ്പോള്‍ തന്നെ കാന്‍സര്‍ രോഗം പിടിപെട്ട ഷൈലജ ചികിത്സയിലായിരുന്നു. അതിനിടയിലൂടെയാണ് ജീവിതം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ മാറ്റിമറിച്ച് ദുരന്തവാര്‍ത്ത എത്തിയത്. വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ കുറച്ച് സമയം കൊണ്ട് തന്നെ അത് ഡിലീറ്റായി പോയിരുന്നു. എന്നാല്‍ അതെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്ത് വച്ച് പുറം ലോകത്തിനെ സത്യം അറിയിച്ചത് സഹോദരന്റെ ഭാര്യയാണ്.
അതില്‍ നിന്നാണ് വിപഞ്ചിക നേരിട്ട കൊടിയ പീഡനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഇത് അറിഞ്ഞിരുന്നില്ലെങ്കില്‍ ഒരുപക്ഷേ വിപഞ്ചികയുടെ വെറും ആരോപണങ്ങള്‍ മാത്രമായി മാറുമായിരുന്നു. കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ കുവൈത്തില്‍ പ്രവാസിയായ മണിയന്‍ പിള്ളയുടെയും ഷൈലജയുടെയും മകളായ വിപഞ്ചിക(33)യെയും ഒന്നര വയസ്സുകാരിയായ മകളെയും ചൊവ്വാഴ്ചയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നം കാരണം മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മാത്രമല്ല ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇവരുടെ ബന്ധു പറഞ്ഞു. എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് താത്പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോട് എപ്പോഴും പറയുമായിരുന്നു.
കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടിസ് ലഭിച്ചിരുന്നതായി പറയുന്നു. അന്ന് രാത്രിയോടെ ഫ്ലാറ്റിലെത്തിയ വീട്ടുജോലിക്കാരി കുറേ വിളിച്ചിട്ടും വാതില്‍ തുറക്കാത്തത് കൊണ്ട് നിതീഷിനെ വിവരം അറിയിക്കുകയും അയാള്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിതീഷിനെ ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മൂന്നു പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നല്‍കും. 17നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കള്‍ പറഞ്ഞു.