Latest News

നടൻ നെടുമുടി വേണു അന്തരിച്ചു; അന്ത്യം ഉദര രോഗബാധിതനായി കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും ആറ് സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ; നാടക രംഗത്തു നിന്നും വെള്ളിത്തിരയിലെത്തി 500ലേറെ സിനിമകളിൽ നിറസാന്നിധ്യമായി; പ്രിയനടന് വിട

Malayalilife
topbanner
നടൻ നെടുമുടി വേണു അന്തരിച്ചു; അന്ത്യം ഉദര രോഗബാധിതനായി കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും ആറ് സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ; നാടക രംഗത്തു നിന്നും വെള്ളിത്തിരയിലെത്തി 500ലേറെ സിനിമകളിൽ നിറസാന്നിധ്യമായി; പ്രിയനടന് വിട

തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഉദര രോഗത്തിന് ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഉദരരോഗത്തെ തുടർന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയിൽ കഴിയുകയായിരുന്നു നടൻ. തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ 'ഇന്ത്യൻ 2' ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത്.

നാടക വേദിയിൽ നിന്നുമാണ് നെടുമുടി വേണു സിനിമയിൽ എത്തുന്നത്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അദ്ധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ്‌ 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. പിന്നീട് ഈ കൂട്ടുകെട്ട് സിനിമയിലേക്കും ചുവടുവെച്ചു.

കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ 'ഒരു സുന്ദരിയുടെ കഥ' എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ അംഗമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

പ്രശസ്തരായ സംവിധായകർക്കൊപ്പം അഭിനയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മാറ്റു തെളിഞ്ഞത്. അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ 'തമ്പി'ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1990ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിനാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. 2003- ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി.

അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007 ൽ സിംബാബ്‌വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യൻ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂർ പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്

ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പലിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.

Read more topics: # Actor Nedimudi Venu
Actor Nedimudi Venu passes away

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES