മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ജഫാർ ഇടുക്കി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളാണ് താരം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത് എങ്കിൽ കൂടിയും കോമഡി കഥാപാത്രങ്ങളും താരം കൈകാര്യം ചെയ്തിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ നടൻ കലാഭവൻ മണിയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നു. എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു. അങ്ങനെ ഒരു മരണം സംഭവിച്ചപ്പോള്‍ തലേ ദിവസം പോയ ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കുകയില്ലേ. അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും നാട്ടുകാരുമെല്ലാം ഇതിനെക്കുറിച്ച് വിമര്‍ശിക്കേണ്ടതല്ലേ. തലേദിവസം വന്നവര്‍ ചേട്ടനെ കൊന്നിട്ട് പോയതാകുമോ എന്നൊക്കെ അനിയന്‍ ചോദിക്കുന്നത് സ്വാഭാവികമാണ്.
സിനിമാക്കാര്‍ തന്നെ മാറ്റി നിര്‍ത്തിയെന്ന് താന്‍ പറയില്ല. എന്നാല്‍ ആ സമയത്ത് സിനിമ കുറയാനുളള കാരണം പോലീസും കേസുമൊക്കെയായി നടക്കുമ്പോള്‍ സിനിമയിലേക്ക് വിളിച്ചാല്‍ പുള്ളി ഇപ്പോള്‍ ആ പ്രശ്നത്തില്‍ നില്‍ക്കുവല്ലേ എന്ന് കരുതി ഒഴിവാക്കുന്നതാണ്. ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുമ്പോള്‍ കരച്ചില്‍ വരുന്നത്.