മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഏറ്റവും പുത്തൻ ചിത്രം മധുരരാജ തിയേറ്ററിൽ വിസ്മയ വിജയം സൃഷ്ടിക്കുന്ന വേളയിൽ സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടുന്നത് 1971ൽ മമ്മൂട്ടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട രംഗങ്ങളാണ്. കെ.എസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ നടൻ ബഹദൂറിനൊപ്പം ഒരു സീനിൽ മമ്മൂട്ടി എത്തിയിരുന്നു. ഒരു മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. താൻ ഷൂട്ടിങ്ങ് കാണാൻ വേണ്ടിയാണ് അന്ന് അവിടേയ്ക്ക് പോയതെന്നും എന്നാൽ അഭിനയിക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.
അന്ന് ആ ഷോട്ടിൽ അഭിനയിച്ചതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെന്നും മമ്മൂട്ടി വ്യക്തമാക്കി. അഭിമുഖത്തിൽ മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ: ഷൂട്ടിങ് കാണാൻ വേണ്ടിയാണ് അന്ന് ഞാൻ പോയത്. കെ.എസ് സേതുമാധവൻ സാറിനോട് അഭിനയ മോഹം കൊണ്ട് സർ.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാൻ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു.
പത്ത് വർഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്ത് വർഷം കഴിഞ്ഞാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുന്നത്. അഭിനയ ജീവിതത്തിൽ തന്റെ മനസിൽ ആദ്യം പതിഞ്ഞത് കുതിരപ്പുറത്ത് പോകുന്ന നായകന്റെ ഫസ്റ്റ് ഷോട്ടാണെന്നും അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു. പടയോട്ടത്തിലാണ് ഞാനാദ്യമായി കുതിരപ്പുറത്ത് കയറുന്നത്. ഞാൻ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുമ്പോൾ കുതിര പിന്നോട്ട് നീങ്ങും. അവസാനം ആ രംഗം ഡ്യൂപ്പിനെ വെച്ച് എടുക്കേണ്ടി വന്നു.