നടി മഞ്ജു വാര്യരും സംഘവം ഹിമാലയത്തിൽ കുടങ്ങി. സനൽ കുമാർ ശശിധരന്റെ പുതിയ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണമാണ് ഛത്രു എന്ന സ്ഥലത്ത് നടന്ന് കൊണ്ടിരിക്കുന്നത്. അതിനിടെ പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യർ അടക്കമുള്ള സിനിമാ പ്രവർത്തകർ പുറത്ത് കടക്കാൻ സാധിക്കാതെ കുടുങ്ങിപ്പോയത്. ഇക്കാര്യം കേന്ദ്രമന്ത്രി വി മുരളീധരനും സ്ഥിരീകരിച്ചു. അതിനിടെ മഞ്ജുവാര്യരും കൂട്ടരും സുരക്ഷിതരാണെന്ന് ഹിമാചൽ സർക്കാരും അറിയിച്ചു.
സാറ്റലൈറ്റ് ഫോൺ വഴി മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 200 അംഗ വിനോദ സഞ്ചാരികളടക്കമുള്ള സംഘമാണ് ഛത്രുവിൽ കുടുങ്ങിയിരിക്കുന്നത്. സിനിമാ സംഘം മൂന്നാഴ്ചയോളമായി ഛത്രുവിലുണ്ട്. മണ്ണിടിച്ചൽ മൂലം പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതുകൊണ്ട് തന്നെ ഇവരുടെ കയ്യിൽ അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം മാത്രമാണ്. സഹായം അഭ്യർത്ഥിച്ചാണ് മധു വാര്യർക്ക് ഫോൺ വന്നത്.
ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ,മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.ജമ്മു കശ്മീർ, ജാർഖണ്ഡ്, പഞ്ചിമ ബംഗാൾ ,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്. അതിരൂക്ഷമായ പ്രളയം ഹിമാലയത്തെയും ബാധിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ മൂലം റോഡുകൾ അടക്കമുള്ള ഗതാഗത മാർഗങ്ങൾ പലയിടത്തും തകർന്നിരിക്കുകയാണ്. താൽക്കാലിക റോഡുകൾ നിർമ്മിച്ച് ആളുകളെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിലെ സിസുവിൽ മലയാളികൾ ഉൾപ്പെട്ട ഒരു സംഘം കുടുങ്ങിയിരുന്നു. എന്നാൽ താൽക്കാലിക റോഡ് നിർമ്മിച്ച് ഇവരെ രക്ഷപ്പെടുത്തി മണാലിയിൽ എത്തിച്ചു. രണ്ട് ദിവസമാണ് ആഹരം പോലും ഇല്ലാതെ ബൈക്ക് യാത്രാ സംഘം കുടുങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴ തുടരുകയാണ്. അതുകൊണ്ട് തന്നെ മഞ്ജുവും സംഘവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
'ചോല' എന്ന ചിത്രത്തിന് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'കയറ്റ'ത്തിലാണ് മഞ്ജു വാര്യർ നായികയാകുന്നത്. ചിത്രത്തിന്റെ രചനയും സനൽകുമാർ ശശിധരൻ തന്നെയാണ് നിർവ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഹിമാലയത്തിൽ പുരോഗമിക്കുകവെയാണ് മഴ തിമിർത്ത് പെയ്യുന്തന്. സനൽകുമാർ ശശിധരൻ തന്നെ സംവിധാനം ചെയ്ത 'എസ്.ദുർഗ' എന്ന ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തിൽ വേഷമിടുന്നു. ഇവരെല്ലാം കുടുങ്ങിയിട്ടുണ്ട്.
നിമിഷ സജയനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. 'ചോല'യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം സനൽകുമാർ ശശിധരനെ തേടിയെത്തിയിരുന്നു. 'ചോല'യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംവിധായകൻ.
മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന് ലഭിക്കാൻ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തോളം തന്നെ 'ചോല'യിലെ പ്രകടനവും പങ്കുവഹിച്ചിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും 'ജോസഫി'നൊപ്പം തന്നെ 'ചോല'യിലെ കൂടെ അഭിനയം കണക്കിലെടുത്താണ്. നിമിഷ സജയൻ, ജോജു ജോർജ് എന്നിവർക്കൊപ്പം പുതുമുഖതാരമായ അഖിലും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിൽ രണ്ടുമൂന്നു ഗെറ്റപ്പുകൾ നിമിഷയ്ക്കുണ്ട്. ജാനു എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.