മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് സിദ്ധിഖ് – ലാൽ കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഇൻ ഹരിഹർ നഗറിലെ മഹാദേവനും അപ്പുക്കുട്ടനും തോമസുകുട്ടിയും ഗോവിന്ദൻകുട്ടിയും മായയും സേതുമാധവനുമെല്ലാം. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ കാസ്റ്റിംഗിന് പിന്നി ചില സംഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധിഖ്.
ഇൻ ഹരിഹർ നഗറിന്റെ നിർമാതാക്കളായ കുര്യച്ചനും ഫാസിൽ സാറിന്റെ സഹോദരനായ ഖായിസും ഖത്തറിലായിരുന്നു. അതുകൊണ്ട് ഫാസിൽ സാറിനെയും ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെയും ആ ചുമതല ഏൽപ്പിച്ചു. അപ്പുക്കുട്ടനായി ജഗദീഷിനെയാണ് നിശ്ചയിച്ചിരുന്നത്. ഞാനും ലാലും ജഗദീഷിനോട് സിനിമയിൽ അദ്ദേഹത്തിന് നല്ലൊരു റോളുണ്ടെന്നും കാസ്റ്റിംഗ് തുടങ്ങുമ്പോൾ അറിയിക്കമെന്നും പറഞ്ഞു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെ അദ്ദേഹത്തെ കാണുവാനും ഡേറ്റ് ബുക്ക് ചെയ്യാനും അയച്ചു.
അയാൾ ജഗദീഷ് ഒഴികെ ബാക്കി എല്ലാവരും സമ്മതമറിയിച്ചു എന്നു ഞങ്ങളോട് പറഞ്ഞു. എന്തായാലും മുന്നോട്ട് പോകുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഫാസിൽ സാറുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. സിദ്ധിഖ് ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടാകും എന്ന് ഞങ്ങൾ ഉറപ്പിച്ചു. അപ്പുക്കുട്ടനായി അഭിനയിക്കുവാൻ ഫാസിൽ സർ അദ്ദേഹത്തിന് അഡ്വാൻസ് കൊടുക്കുകയും ചെയ്തു.
പിന്നീട് ചിത്രത്തിന്റെ ഛായാഗ്രാഹകനായ വേണുവിനെ കാണാൻ തിരുവനന്തപുരത്തിന് പോകുന്ന വഴി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞങ്ങൾ ജഗദീഷിനെ കണ്ടു എന്താണ് അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥാപാത്രം നിരസിച്ചതെന്നും ഞങ്ങൾ ചോദിച്ചു. ഞെട്ടിപ്പോയ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ നോ പറഞ്ഞുവെന്ന് ആരാണ് പറഞ്ഞത്? ഞാൻ ആ റോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.” എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അദ്ദേഹത്തെ കാണാൻ വന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നും അവർ അത്ര രസത്തിൽ അല്ലായെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രോജക്ടിന്റെ പേരിൽ ഇരുവരും തമ്മിൽ ഒരു അസ്വാരസ്യം ഉണ്ടായിരുന്നു. അവസരം കിട്ടിയപ്പോൾ ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതിന് പക വീട്ടുകയായിരുന്നു.
തിരികെ വരുന്ന വഴി ഞങ്ങളോട് ആലപ്പുഴയിൽ ഇറങ്ങുവാൻ ഫാസിൽ സാർ ആവശ്യപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിക്കുകയും ഇതിലേക്ക് വ്യക്തിപരമായ പ്രശ്നങ്ങളെ വലിച്ചിഴച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. ഞങ്ങളോട് ഒരു പരിഹാരം ഫാസിൽ സാർ ആവശ്യപ്പെട്ടു. അപ്പുക്കുട്ടന്റെ റോളിന് ജഗദീഷായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു. സിദ്ധിഖിന്റെയും അശോകന്റെയുമെല്ലാം റോളുകൾ മാറി. അപ്പുക്കുട്ടൻ ജഗദീഷിന് അദ്ദേഹത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ നൽകി.