മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നായികയാണ് സുരഭി ലക്ഷ്മി. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ കരിപ്പൂർ വിമാനദുരന്തത്തിന്റെ വ്യാപ്തി കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയെ ഓർത്ത് കൊണ്ട് പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്. ‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല. കോടി പ്രണാമങ്ങൾ എന്നാണ് സുരഭി കുറിച്ചിരിക്കുന്നത്
സുരഭിയുടെ വാക്കുകളിലൂടെ...
അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡി.വി. സാഠെ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷനൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങൾ.
അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കോവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം.... അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ.
വ്യോമസേനയിൽ യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സാഠെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്നു പാസായ അദ്ദേഹം 1981 ജൂൺ 11നു സേനയിൽ ചേർന്നു.
1992 ൽ സ്ക്വാഡ്രൺ ലീഡർ ആയി. 2003 ജൂൺ 30നു വിങ് കമാൻഡർ റാങ്കിലാണു വിരമിച്ചത്. എൻഡിഎ കോഴ്സിലെ മികവിനു സ്വർണ മെഡൽ നേടിയിട്ടുണ്ട്. സേനയിലെ പരിശീലന കാലയളവിലെ മികവിന് സ്വോഡ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലും (എച്ച്എഎൽ) ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചു. മുംബൈയിലായിരുന്നു താമസം.