മലയാളത്തിന്റെ പ്രിയ നടന്‍ മാമൂക്കോയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരടക്കം പലരും വരാത്തതില്‍ അനുസ്മരണ സമ്മേളനത്തില്‍ വിമര്‍ശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം. വിനു ആരോപിച്ചു.അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ച ആര്യാടന്‍ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടി.
മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യന്‍ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവര്‍ത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാന്‍ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവര്‍ക്ക് വരാന്‍ പറ്റില്ലല്ലോ. എത്രയെത്ര ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു,' വി എം വിനു പറഞ്ഞു.പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.
പ്രമുഖ താരങ്ങളൊന്നും മാമുക്കോയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നില്ല. ജോജു ജോര്‍ജ്, ഇര്‍ഷാദ്, സാദിഖ്, വിനോദ് കോവൂര്‍,നിര്‍മല്‍ പാലാഴി, സുരഭി ലക്ഷ്മി എന്നിവരുള്‍പ്പെടെ ഏതാനും താരങ്ങള്‍ മാത്രമാണ് വന്നത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബു എത്തിയിരുന്നു, സംവിധായകരില്‍ സത്യന്‍ അന്തിക്കാട് മാത്രമാണ് വന്നത്. ഇതെല്ലാമാണ് വിമര്‍ശനത്തിന് വഴിവച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.05ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. കോന്‍ിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു ഖബറടക്കം.