Latest News

കഥ കേട്ട പലരും നെറ്റി ചുളിച്ചു;മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് നടക്കില്ല എന്ന് വരെ പറഞ്ഞു;ഈ സ്വപ്നം വെറുതെ വിടാന്‍ മനസ്സനുവദിച്ചില്ല; ചില രാത്രികളില്‍ കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട്; കേരള കണ്ട പ്രകൃതി ദുരന്തം സിനിമയാക്കുന്ന ജൂഡ് ആന്റണി ജോസഫ് ഫസ്റ്റ് ലുക്ക് പങ്ക് വച്ച് കുറിച്ചത്

Malayalilife
 കഥ കേട്ട പലരും നെറ്റി ചുളിച്ചു;മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് നടക്കില്ല എന്ന് വരെ പറഞ്ഞു;ഈ സ്വപ്നം വെറുതെ വിടാന്‍ മനസ്സനുവദിച്ചില്ല; ചില രാത്രികളില്‍ കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട്; കേരള കണ്ട പ്രകൃതി ദുരന്തം സിനിമയാക്കുന്ന ജൂഡ് ആന്റണി ജോസഫ് ഫസ്റ്റ് ലുക്ക് പങ്ക് വച്ച് കുറിച്ചത്

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു.മലയാളത്തിലെ വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജും ഫഹദും ചേര്‍ന്നാണ് പുറത്തുവിട്ടത്. 2018 എന്നാണ് ചിത്രത്തിന്റെ പേര്. എവരിവണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈനും ഒപ്പം നല്‍കിയിട്ടുണ്ട്. 2403 ft എന്നായിരുന്നു സിനിമ പ്രഖ്യാപിച്ച സമയത്ത് നല്‍കിയിരുന്ന പേര്.

വികാരപരമായ കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ജൂഡ് ആന്റണി  പങ്കുവച്ചിരിക്കുന്നത്. ഈ സിനിമ ചെയ്യാനാകാതെ ഒരുപാട് നിരാശപ്പെട്ടിരുന്നു എന്നാല്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ് കൂടെ നിന്നതോടെ അത് യഥാര്‍ത്ഥ്യമാവുകയാണ് എന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിത കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജൂഡ് ആന്തണിയുടെ കുറിപ്പ്:

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 ഒക്ടോബര്‍ 16ന് ഞാന്‍ ഒരു സിനിമ അനൗണ്‍സ് ചെയ്തിരുന്നു. ജാതിമതപാര്‍ട്ടിഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെ കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് നടക്കില്ല എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖില്‍ പി. ധര്‍മജന്‍, എന്റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാന്‍ മനസ്സനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി.

ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്റെ ദൂതന്‍.

ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു ആര്‍ട് ഡയറക്ടര്‍ മോഹന്‍ദാസ്, എന്റെ മണിചേട്ടന്‍, അഖില്‍ ജോര്‍ജ് എന്ന സഹോദരതുല്യനും പ്രതിഭയുമായ ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി (പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്.

ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങ്ങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, No matter what, or how people tell you, just chase your dreams and this entire unniverse will make it happen for you. കാവ്യ ഫിലിംസ് ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു.

ഇടുക്കി ഡാമും കുതിച്ചൊഴുകുന്ന വെള്ളവും പേമാരിയുമെല്ലാമായി എത്തിയിരിക്കുന്ന പുതിയ പോസ്റ്ററില്‍ പാതി വെള്ളത്തില്‍ മുങ്ങിയ കേരളത്തെയും കാണാം. പ്രളയവും അതിജീവനവുമെല്ലാം കേരളത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍.

 

jude anthany joseph movie 2018

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES