ഒരുകാലത്ത് തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് പൂര്‍ണിത എന്ന കല്യാണി രോഹിത്. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ ചാക്കോച്ചനോടൊപ്പം എത്തി മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടി പിന്നീട് മിനിസ്‌ക്രീനിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെലിവിഷനില്‍ നിന്നടക്കം പൂര്‍ണമായി മാറി നില്‍ക്കുകയാണ് താരം. നട്ടെലിനെ ബാധിച്ച അസുഖം മൂലം ആരോഗ്യാവസ്ഥ മോശമായതോടെയാണ് താരം കരിയറിന് ഒരു ഇടവേള നല്‍കിയത്. അടുത്തിടെ തന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കല്യാണി എത്തിയിരുന്നു.അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെ കുറിച്ചെല്ലാം കല്യാണി സംസാരിച്ചിരുന്നു. ആ വാക്കുകള്‍ വൈറലായി മാറുകയാണ്.
എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛന്‍ ഫൈറ്റര്‍ പൈലറ്റായിരുന്നു. അച്ഛന്‍ മദ്യപിക്കുകയും അമ്മയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അന്നുമുതല്‍ എന്റെ മാനസികാരോഗ്യം ക്രമേണ മാറാന്‍ തുടങ്ങി. ഞാനും അമ്മയും ചെന്നൈയില്‍ വന്നു. ഞങ്ങള്‍ ഒരു ഷോയില്‍ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ടിട്ട് ഒരാള്‍ എന്നെ ഒരു പരിപാടിയുടെ അവതാരകയായി വിടാമോ എന്ന് അമ്മയോട് ചോദിച്ചു',
കലാപരമായ എന്തും അമ്മയ്ക്ക് ഇഷ്ടമാണ്. അമ്മ ഉടനെ വിടാമെന്ന് പറഞ്ഞു. പക്ഷേ അച്ഛന്‍ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയില്‍ പങ്കെടുത്തു. അങ്ങനെ കുട്ടിക്കാലത്ത് തന്നെ ഞാന്‍ ഒരു പരിപാടിയുടെ അവതാരകകയായി. അതുവഴി ലഭിച്ച ജനപ്രീതിയാണ് അല്ലിത്ത് താനാ വാനം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കിയത്. ആ സിനിമയിലെ 'ചെന്നൈ പട്ടണം എല്‍മ താഹ' എന്ന ഗാനം എന്നെ ഏറെ പ്രശസ്തയാക്കി', കല്യാണി പറയുന്നു.
'അതിനുശേഷം നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചു. അത് മറ്റൊരു ലോകം തന്നെയായിരുന്നു. എന്നാല്‍ തിരികെ വീട്ടിലെത്തിയാല്‍ എല്ലാം പഴയത് പോലെ തന്നെ, അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും അത് കാരണമുള്ള പ്രശ്‌നങ്ങളും. അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അച്ഛന്റെ മര്‍ദനത്തിനിടെ അമ്മ പലപ്പോഴും തളര്‍ന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്'.
അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നില്‍ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. അമ്മ മരിക്കുന്നത് വരെ ഞാന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞിട്ടില്ല. എനിക്ക് മറ്റു സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. അമ്മയായിരുന്നു എന്റെ ലോകം', കല്യാണി വികാരാധീനയായി.
'അങ്ങനെ ഇരിക്കെയാണ് 21-ാം വയസ്സില്‍ വിവാഹം കഴിക്കാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ വിവാഹം കഴിച്ചു. ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞു, ഞങ്ങള്‍ അങ്ങനെ അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്ക്കൊരു അസുഖം ഉണ്ടായിരുന്നു. ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയില്‍ തൂങ്ങി മരിച്ചു. ആ സമയത്താണ് ഡിപ്രഷന്‍ എന്നെ ബാധിച്ചത്'.
'ഞങ്ങള്‍ അപ്പോള്‍ ബാംഗ്ലൂരിലേക്ക് മാറിയതേയുള്ളൂ. പെട്ടെന്ന് ഒരു ദിവസം എനിക്ക് ഉണരാന്‍ കഴിഞ്ഞില്ല. എനിക്ക് എന്റെ കാല്‍ അവിടെ ഉണ്ടെന്ന് പോലും അറിയാന്‍ കഴിയുന്നില്ലായിരുന്നു. എന്റെ ഭര്‍ത്താവ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ ഒരു മേജര്‍ ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞു. അതനുസരിച്ച് എന്റെ നട്ടെല്ലിന് ഒരു മേജര്‍ ഓപ്പറേഷന്‍ നടത്തി. അതിനുശേഷം ഞങ്ങള്‍ വിദേശത്തേക്ക് പോയി, അവിടെയും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടു. കാരണം എന്നെ സഹായിക്കാന്‍ അവിടെ ആരുമില്ലായിരുന്നു', 'ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആ ശ്രമത്തിലൂടെ എന്റെ ജീവിതത്തില്‍ കയ്‌പേറിയ ചില കാര്യങ്ങള്‍ സംഭവിച്ചു. ആ കയ്‌പേറിയ സംഭവങ്ങള്‍ എന്നെ ചെന്നൈയിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ വിഷാദരോഗം ബാധിച്ച ആളുകളെ സഹായിക്കാന്‍ ഒരു സംഘടന നടത്തുകയാണ്. മറ്റ് അസുഖങ്ങള്‍ക്ക് നമ്മള്‍ ആശുപത്രിയില്‍ പോകുന്നത് പോലെ മാനസിക പ്രശ്നങ്ങള്‍ക്കും ഡോക്ടറെ കാണുന്നതില്‍ തെറ്റില്ല', കല്യാണി അഭിമുഖത്തില്‍ പറഞ്ഞു.