ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കായി ഒരു പാർട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോൺ, റൺബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ തുടങ്ങിയ താരങ്ങൾ വിരുന്നിനെത്തി. പാർട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കരൺ ജോഹർ പങ്ക് വക്കുകയും ചെയ്തു.
ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയതോട ചിത്രങ്ങൾ പങ്കുവച്ച കരൺ ജോഹറിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിരോമണി അകലിദൾ എംഎൽഎ മജീന്ദർ സിറ.ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയിൽ, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങൾ ഉല്ലസിക്കുന്നതെന്ന് എംഎൽഎ ട്വീറ്റ് ചെയ്തു. താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ താൻ ശബ്ദമുയർത്തുന്നു. നിങ്ങൾക്കും അസ്വസ്ഥത തോന്നിയെങ്കിൽ റീ ട്വീറ്റ് ചെയ്യൂ എന്നും എംഎൽഎ ആഹ്വാനം ചെയ്തു.
വീഡിയോ പങ്കുവച്ചുകൊണ്ട് മൻജീന്ദൻ നടത്തിയ പരാമർശത്തെ എതിർത്തും അനുകൂലിച്ചും ഫോളോവേഴ്സ് എത്തി. രണ്ടായിരത്തോളം പേർ ഈ ട്വീറ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.എന്നാൽ ഈ അഭിപ്രായത്തിന് വിമർശനവുമായി കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തി. കരൺ ജോഹറിന്റെ പാർട്ടിയിൽ തന്റെ ഭാര്യയും പങ്കെടുത്തിരുന്നുവെന്നും അവരും വീഡിയോയിൽ ഉണ്ടെന്നും വീഡിയോയിലുള്ള ആരും ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. അറിയാത്ത ആളുകളെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും. ആരോപണത്തിൽ മൻജീന്ദർ മാപ്പ് പറയണമെന്നും മിലിന്ദ് ദേവ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
ദീപിക പദുകോൺ, ഷാഹിദ് കപൂർ, രൺബീർ കപൂർ, വിക്കി കൗശൽ, അർജുൻ കപൂർ എന്നീ താരങ്ങൾ ക്യാമറ കടന്നുചെല്ലുമ്പോൾ പരസ്പരം സംസാരിക്കുകയോ ക്യാമറയിലേക്ക് നോക്കി ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 'സാറ്റർഡേ നൈറ്റ് വൈബ്സ്' എന്ന പേരിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കരൺ വീഡിയോ പങ്ക് വച്ചത്.ഇൻസ്റ്റഗ്രാമിലെത്തി മണിക്കൂറുകൾക്കകം വലിയ പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചത്. കരൺ ജോഹറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതിനകം ഈ വീഡിയോയ്ക്ക് ലഭിച്ച കാഴ്ചകൾ 19 ലക്ഷത്തിന് മേലെയാണ്. 4700ൽ ഏറെ കമന്റുകളും ലഭിച്ചു ഇതിന്.
ഏതായാലും മജീന്ദറിന്റെ ട്വീറ്റിലും കാര്യമുണ്ടെന്നാണ് പലരുടെയും നിരീക്ഷണം. വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് വാദം.അതേസമയം താരങ്ങൾക്ക് പിന്തുണയുമായി ആരാധകർ രംഗത്തത്തെത്തി. വാസ്തവം എന്തെന്ന് അറിയാതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഒരു വിഭാഗം പറയുന്നു.
