Latest News

നയന്‍താരയുടെ വാടകഗര്‍ഭധാരണം; ആശുപത്രി മാനേജ്‌മെന്റ് ചട്ടലംഘനം നടത്തിയെന്നു കണ്ടെത്തിയതായി സൂചന; റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടുമെന്ന് മന്ത്രി 

Malayalilife
 നയന്‍താരയുടെ വാടകഗര്‍ഭധാരണം; ആശുപത്രി മാനേജ്‌മെന്റ് ചട്ടലംഘനം നടത്തിയെന്നു കണ്ടെത്തിയതായി സൂചന; റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടുമെന്ന് മന്ത്രി 

താരദമ്പതികളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും വാടകഗര്‍ഭധാരണം വഴി ഇരട്ടകള്‍ പിറന്നതില്‍ ചട്ടലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നു പുറത്തു വിടുമെന്നു മന്ത്രി എം.സുബ്രഹ്മണ്യന്‍ പറഞ്ഞു. തമിഴ്‌നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നാലംഗ സമിതി നടത്തിയ അന്വേഷണം പൂര്‍ത്തിയായി.

കുട്ടികള്‍ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നു വിശദീകരണം തേടിയ സമിതി, മാനേജ്‌മെന്റ് ചട്ടലംഘനം നടത്തിയെന്നു കണ്ടെത്തിയതായി സൂചനയുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 

വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം തിരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കര്‍ശന ചട്ടങ്ങള്‍ ലംഘിച്ചെന്ന വിവാദത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വാടക ഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയായി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് മലയാളി യുവതി ആണ് എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

അതേസമയം ആറ് വര്‍ഷം മുന്‍പ് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും വാടക ഗര്‍ഭധാരണത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ല എന്നുമാണ് നയന്‍താരയും വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ലിവിങ് ടുഗെദര്‍ ആയിരുനന ഇരുവരും ജൂണ്‍ 9 ന് നടന്ന വിപുലമായ ചടങ്ങിലാണ് വിവാഹിതരായത്.എന്നാല്‍, 2016 ല്‍ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ ഇരുവരും പറയുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടകഗര്‍ഭധാരണം തെരഞ്ഞെടുക്കാവൂ എന്നതാണ് ഇത് സംബന്ധിച്ച ചട്ടം പറയുന്നത്.എന്നാല്‍ വിവാഹം കഴിഞ്ഞു 4 മാസമാകും മുന്‍പ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായതോടെയാണ് ഇരുവര്‍ക്കുമെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. നയന്‍താരയും വിഘ്നേഷ് ശിവനും വാടകഗര്‍ഭധാരണ ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നത്.

വാടകഗര്‍ഭധാരണ ഭേദഗതി ജൂണ്‍ 22 നാണ് വിജ്ഞാപനം ചെയ്ത് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ അതിന് മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നും അതിനാല്‍ ഈ ഭേദഗതി ബാധകമാകില്ലെന്നും ആണ് ഇരുവരും പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

report on nayanthara surrogacy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES