Latest News

കയറ്റം എന്ന ചിത്രം പൂര്‍ത്തിയായതോടെ ഞാനൊരിക്കലും ചിന്തിക്കാത്ത നിലയിലേക്ക് ആളുകള്‍ മാറുന്നത് ഞാന്‍ കണ്ടു;  ഷാലു എന്ന ട്രാന്‍സ്ജെന്‍ഡറിന്റെ തെളിയാത്ത കൊലപാതകത്തിന്റെ സൂചനകള്‍ ഉള്‍പ്പെടെ ഞാന്‍ പരാതി നല്കി; കയറ്റം പുറത്തിറങ്ങരുത് എന്നുള്ള ശ്രമങ്ങള്‍ക്ക് ഷാജി മാത്യുവും കൂട്ടു നില്‍ക്കുന്നു; സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
കയറ്റം എന്ന ചിത്രം പൂര്‍ത്തിയായതോടെ ഞാനൊരിക്കലും ചിന്തിക്കാത്ത നിലയിലേക്ക് ആളുകള്‍ മാറുന്നത് ഞാന്‍ കണ്ടു;  ഷാലു എന്ന ട്രാന്‍സ്ജെന്‍ഡറിന്റെ തെളിയാത്ത കൊലപാതകത്തിന്റെ സൂചനകള്‍ ഉള്‍പ്പെടെ ഞാന്‍ പരാതി നല്കി; കയറ്റം പുറത്തിറങ്ങരുത് എന്നുള്ള ശ്രമങ്ങള്‍ക്ക് ഷാജി മാത്യുവും കൂട്ടു നില്‍ക്കുന്നു; സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

സെക്സി ദുര്‍ഗ്ഗ, വഴക്ക്, ചോല തുടങ്ങി നിരവധി അവാര്‍ഡ് സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. തന്റെ സിനിമകളിലൂടെ നിരവധി അംഗീകാരം നേടിയിട്ടുള്ള സംവിധായകന്‍ അടുത്തിടെ വലിയ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കി കയറ്റം എന്ന സിനിമ സംവിധാനം ചെയ്തതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്ന് സംവിധായകന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതിന്റെ ഭാഗമായി ഉയര്‍ന്ന് വന്നതായ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ മറ്റ് പല കാരണവും ഉണ്ടെന്നാണ് സനല്‍ കുമാറിപ്പോള്‍ പറയുന്നത്. തന്റെ കയറ്റം എന്ന സിനിമ പുറംലോകം കാണാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും പുതിയതായി പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകന്‍ വ്യക്തമാക്കി.

തനിക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് തന്നോടൊപ്പം പ്രവര്‍ത്തിച്ചവരാണെന്ന തിരിച്ചറിവ് അമ്പരപ്പിച്ചെന്നും അദ്ദേഹം കുറിച്ചു, തന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചാല്‍ അവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരിക്കുമെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'കയറ്റം' എന്ന ചിത്രം പുറത്തിറങ്ങാത്തതിനെപ്പറ്റിയും കുറിപ്പില്‍ പറയുന്നുണ്ട്. ആ സിനിമ പൂര്‍ത്തിയായിട്ടില്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ സത്യം അതല്ലെന്നും 2019ല്‍ തന്നെ ചിത്രം പൂര്‍ത്തിയായിരുന്നുവെന്നും സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കയറ്റം എന്ന സിനിമ നിര്‍മ്മിക്കാന്‍ മഞ്ജു വാര്യര്‍ തയാറാണെന്ന് പറയുകയും അതിലെ മറ്റുകഥാപാത്രങ്ങള്‍ക്ക് താരമൂല്യമുള്ള ചില ആര്‍ട്ടിസ്റ്റുകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ഓര്‍ത്തത് അതുവരെയുള്ള എന്റെ സിനിമാ യാത്രയില്‍ ഒപ്പം സഞ്ചരിച്ചവരെയാണ്. അധികം അവസരങ്ങള്‍ കിട്ടിയില്ലെങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും എനിക്കൊപ്പം പ്രവര്‍ത്തിച്ചവരായിരുന്നു അവര്‍.

ഷാജി മാത്യുവായിരുന്നു തത്വത്തില്‍ 'ഒഴിവു ദിവസത്തെ കളി' മുതല്‍ 'ചോല' വരെയുള്ള സിനിമകളുടെ നിര്‍മാതാവ്. എങ്കിലും പണം അയച്ചുതരുന്നതല്ലാതെ അയാള്‍ ലൊക്കേഷനില്‍ വരികയോ പ്രൊഡക്ഷന്‍ ജോലികള്‍ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. സിനിമയുടെ സങ്കീര്‍ണമായ കോര്‍ഡിനേഷന്‍ പരിപാടിയില്‍ ശ്രദ്ധ നഷ്ടപ്പെടുത്താതെ ക്രിയേറ്റീവ് ആയി മാത്രം മുഴുകാനുള്ള ഒരവസരം എന്നത് എനിക്കെന്നും ആഗ്രഹമുള്ള കാര്യമായിരുന്നു. അത്തരം ഒരവസരമായിരുന്നു 'കയറ്റം' താന്‍ നിര്‍മിക്കാം എന്ന മഞ്ജു വാര്യരുടെ ഓഫര്‍.

സ്വസ്ഥമായി സിനിമയെടുക്കാനുള്ള കൊതി എന്നെ ഒരു നിമിഷത്തേക്ക് പിടികൂടിയെങ്കിലും അതുവരെ ഒപ്പമുണ്ടായിരുന്നവരെ വഴിയില്‍ കളഞ്ഞു പോവുന്നത് ശരിയല്ല എന്ന ധാര്‍മിക പ്രശ്‌നം എന്നെ തിരുത്തി. അങ്ങനെ കയറ്റവും എന്റെ പതിവ് മിനിമല്‍ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടു. കയറ്റത്തിന്റെ ലൊക്കേഷനില്‍ ഷാജി മാത്യു ഉണ്ടായിരുന്നു എന്നതാണ് ആകെയുള്ള വ്യത്യാസം. പക്ഷേ ആ സിനിമ പൂര്‍ത്തിയായതോടെ ഞാനൊരിക്കലും ചിന്തിക്കാത്ത നിലയിലേക്ക് ആളുകള്‍ മാറുന്നത് ഞാന്‍ കണ്ടു.
എന്റെ സിനിമകളുടെ എഡിറ്റിംഗ്/സൗണ്ട് ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന കാഴ്ച-നിവ് ഓഫീസില്‍ ദുരൂഹമായ എന്തൊക്കെയോ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് മനസിലാക്കിയ ഞാന്‍ നടത്തിയ അന്വേഷണം ഗുരുതരമായ ചില കുറ്റകൃത്യങ്ങള്‍ അവിടെ നടന്നിട്ടുണ്ട് എന്ന സംശയത്തിലേക്ക് കൊണ്ടെത്തിച്ചു. ഓഫീസ് പൂട്ടിയിറങ്ങിയ ഞാന്‍, ഷാലു എന്ന ട്രാന്‍സ്ജെന്‍ഡറിന്റെ ഇനിയും തെളിയാത്ത കൊലപാതകത്തെ കുറിച്ച് സൂചന നല്‍കുന്നതുള്‍പ്പെടെയുള്ള വിശദമായ ഒരു പരാതി ഡിജിപിക്ക് കൊടുത്തെങ്കിലും അന്വേഷണം ഒന്നുമുണ്ടായില്ല. അതോടെ അതുവരെ അവിടെ എന്നോടൊപ്പമുണ്ടായിരുന്ന ആളുകള്‍ എനിക്കെതിരെ തിരിഞ്ഞു.

എനിക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് എന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരാണ് എന്ന അറിവ് എന്നെ അമ്പരപ്പിച്ചു. എന്റെ ആരോപണങ്ങള്‍ ഗൗരവമായി എടുക്കരുത് എന്ന ലക്ഷ്യമാവണം. എനിക്കു മാനസിക നില തെറ്റിപ്പോയി എന്നുള്‍പ്പെടെയുള്ള പ്രചരണം അവര്‍ നടത്തുന്നതിന് കാരണം. എന്റെ പരാതികള്‍ അന്വേഷിച്ചാല്‍ അവര്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ എന്നെ ഏറ്റവും വേദനിപ്പിച്ചതും ഞെട്ടിച്ചതും കയറ്റം പുറത്തിറങ്ങരുത് എന്നുള്ള ശ്രമങ്ങള്‍ക്ക് ഷാജി മാത്യുവും കൂട്ടു നില്‍ക്കുന്നു എന്ന തിരിച്ചറിവാണ്. എന്ത് സ്വാര്‍ത്ഥ താല്പര്യമാണ് അതിനയാളെ പ്രേരിപ്പിക്കുന്നത് എന്നും ആരാണ് അയാള്‍ക്ക് പിന്നിലെന്നും എനിക്കറിയില്ല. പക്ഷേ ഏത് ചെറുകിട സിനിമകളും പുറത്തിറക്കാനുള്ള നിരവധി സംവിധാനങ്ങള്‍ നിലവിലുള്ള വര്‍ത്തമാനസാഹചര്യത്തില്‍ എന്തുകൊണ്ട് ഇത്രയും ചര്‍ച്ചാവിഷയമായ 'കയറ്റം' പുറത്തിറങ്ങുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതല്ലേ?

പലരും കരുതുന്നത് ആ സിനിമ പൂര്‍ത്തിയായിട്ടുണ്ടാവില്ല എന്നാണ്. എന്നാല്‍ സത്യം അതല്ല. 2019 ല്‍ തന്നെ പൂര്‍ത്തിയായ ആ സിനിമ 2020 ല്‍ ബുസാന്‍ ചലച്ചിത്രമേളയില്‍ 'കിം ജിസ്യൂക്ക് അവാര്‍ഡി' നായി മത്സരിച്ചു. ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. കേരള ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ക്യാമറാമാനും മികച്ച കളറിസ്റ്റിനും ഉള്ള അവാര്‍ഡ് നേടി. മഞ്ജു വാര്യര്‍ എന്ന താരസാന്നിധ്യവും ആ സിനിമയെ തിയേറ്ററില്‍ എത്തിക്കാന്‍ സഹായിക്കുന്നില്ല എന്നുതന്നെ വെയ്ക്കുക. എന്തുകൊണ്ടാണ് എണ്ണിയാലൊടുങ്ങാത്ത OTT പ്ലാറ്റ്‌ഫോമുകളില്‍ ഒന്നിലെങ്കിലും അതു റിലീസ് ചെയ്യാത്തത്? നിരവധി കലാകാരന്മാരുടെ അധ്വാനവും പ്രതിഭയും (ആര്‍ക്കും തന്നെ അവരര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയിട്ടില്ല. എല്ലാവരും ഒരു നല്ല സിനിമയ്ക്ക് വെണ്ടി സൗജന്യമായി എന്ന നിലയില്‍ ജോലിചെയ്യുകയായിരുന്നു എന്നതും മറക്കരുത്) വളരെയേറെ പണവും ചെലവഴിച്ചുണ്ടാക്കിയ ഒരു സിനിമയെ ജനങ്ങളില്‍ എത്തിക്കാതെ പിടിച്ചു വെയ്ക്കുന്നതിന്റെ പിന്നിലുള്ള കാരണമെന്താണ്? OTT പ്ലാറ്റുഫോമുകള്‍ക്ക് വേണ്ട എങ്കില്‍ യുട്യൂബില്‍ റിലീസ് ചെയ്ത് പണം തിരിച്ചു പിടിക്കാന്‍ പോലും ആലോചന ഉണ്ടാകാത്തതിനു പിന്നിലുള്ള ഗൂഢലക്ഷ്യം എന്താണ്?

sanal kumar sasidharan facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES