കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു നടന്‍ നെടുമുടി വേണുവിന്റെ വേര്‍പാട് നടന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുശീല അവരുടെ നാല്‍പ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് വാചലയാവുകയാണ്. സുശീലയുടെ വാക്കുകള്‍ ഇങ്ങനെ
കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു നെടുമുടി വേണുവും സുശീലയും പ്രണയത്തിലായത്. ശശിയെന്നായിരുന്നു അദ്ദേഹത്തെ വീട്ടില്‍ വിളിച്ചിരുന്നത്. ഒരേ നാട്ടുകാരും അടുത്ത ബന്ധുക്കളുമായിരുന്നു ഇവര്‍.വേണു ചേട്ടനെന്ന് ഒരിക്കല്‍ പോലും വിളിച്ചിട്ടില്ല. ശശി ചേട്ടനെന്നാണ് വിളിച്ചിരുന്നത്. വീട്ടിലെ വിളി പേരാണ് ശശി.'
'ശശി ചേട്ടനെ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. ഞങ്ങള്‍ രണ്ടുപേരും കുട്ടനാട്ടുകാര്‍. അടുത്ത ബന്ധുക്കളും. വീടിന്റെ തൂണിലും അടുക്കളയിലെ പാത്രങ്ങളിലും താളം പിടിക്കുന്ന ശശി ചേട്ടനെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ അധിക സമയവും റേഡിയോയില്‍ പാട്ട് കേള്‍ക്കുകയും ആ പാട്ട് പാടി കൊണ്ട് നടക്കുകയും ചെയ്യും.' 'കുറച്ച് സമയം മാത്രം പഠിക്കുന്നതാണ് സ്വഭാവം. കുട്ടിക്കാലത്ത് കുടുംബ ക്ഷേത്രത്തിലേക്ക് കൈയ്യും പിടിച്ച് എന്നെ കൂട്ടി കൊണ്ട് പോയതാണ് ഓര്‍മയില്‍ തെളിയുന്ന ആദ്യ ചിത്രം. നാളെ ശശി ചേട്ടനൊപ്പം ഒന്നിച്ച് ജീവിക്കുമെന്ന് മനസില്‍ പോലും അന്ന് ക രുതിയില്ല. എനിക്ക് ടൈഫോയ്ഡ് പിടിപെട്ട സമയത്ത് വീട്ടില്‍ വന്നിരുന്നു അദ്ദേഹം.'
ഞാന്‍ ഭക്ഷണം ഒന്നും കഴിക്കുന്നില്ലെന്ന് അമ്മ പരാതി പറഞ്ഞു. ഒരു പാത്രത്തില്‍ കഞ്ഞി കോരി തരുന്നതിനിടെ ഇഷ്ടമാണെന്നും വിവാഹത്തിന് താല്‍പര്യമുണ്ടെങ്കില്‍ അച്ഛനോട് അനുവാദം ചോദിക്കാമെന്നും ശശിയേട്ടന്‍ പറഞ്ഞു. അവിടെ നിന്നായിരുന്നു നാല്‍പത് വര്‍ഷം നീണ്ട ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം.' 'സിനിമയിലെ തിരക്ക് കാരണം എനിക്കും മക്കള്‍ക്കും ഒപ്പം ജീവിതത്തില്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ചെലവഴിക്കാനേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ കൊവിഡ് കാലത്തിന്റെ രണ്ട്, മൂന്ന് വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം, മരണനിരക്ക്, പ്രിയപ്പെട്ടവരുടെ വേര്‍പാട് എല്ലാം വിഷമിപ്പിച്ചു.' '
അദ്ദേഹത്തിന്റെ മൗനത്തിലൂടെ എനിക്ക് അത് കാണാമായിരുന്നു. സിനിമയുടെ ചിത്രീകരണം നിലച്ചതോടെ ഉത്സാഹവും ഊര്‍ജവും പോയിരുന്നു. വായനയോട് താത്പര്യമില്ലാതെ വന്നു. എഴുതാന്‍ പ്രേരിപ്പിച്ചാല്‍ മാനസികമായി തയ്യാറെടുപ്പില്ലാതെ അതിന് കഴിയില്ലെന്നായിരുന്നു മറുപടി.' 'ശശി ചേട്ടന്‍ പോയി ഒന്നര മാസത്തോളം വല്ലാത്ത മരവിപ്പ് അനുഭവപ്പെട്ടു. വീട്ടിലേക്ക് ആളുകളുടെ വരവായിരുന്നു. കണ്ണീര്‍ വരാതെ പിടിച്ച് നിന്നു. നാല്‍പത്തിയൊന്നിന്റെ ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് ആളുകളുടെ വരവ് കുറഞ്ഞത്. എന്റെ മനസ് അയഞ്ഞു.' 'നഷ്ടത്തിന്റെ ആഴം എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു. ഒരിക്കലും നികത്താന്‍ കഴിയില്ലെന്നും. മുമ്പ് അതിഥികള്‍ വന്നാല്‍ പുറത്തേക്ക് വരാത്ത ആളായിരുന്നു ഞാന്‍. ആളുകളോട് ഇടപെടാന്‍ മടികാണിച്ച എന്റെ ശീലം ശശി ചേട്ടന്‍ പോയികഴിഞ്ഞ ശേഷം മാറി.' 'ഒരിക്കല്‍ പോലും ശശി ചേട്ടന്‍ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. മക്കളെ ശകാരിച്ചിട്ടില്ല. രോഗം മൂര്‍ച്ഛിച്ചപ്പോഴും സഹനം ഉപേക്ഷിച്ചില്ല. ഒന്നിനോടും നിര്‍ബന്ധം കാണിച്ചില്ല. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴും തമാശ പറഞ്ഞും നഴ്‌സുമാര്‍ക്ക് പാട്ടുപാടി കേള്‍പ്പിച്ചും സമയം സന്തോഷകരമാക്കി മാറ്റി', നെടുമുടി വേണുവിന്റെ ഭാര്യ സുശീല പറഞ്ഞു.