Latest News

പാട്ട് പരിശീലനം ഇപ്പോഴും തുടരുന്നു; ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ പാട്ടിനായി മാറ്റിവെയ്ക്കും; വേദിയില്‍ ലൈവ് പാടിയിട്ട് അഞ്ച് വര്‍ഷം;  തൊണ്ടയ്ക്കും ശബ്ദത്തിനും പ്രശ്നങ്ങളുണ്ട്; വെളിപ്പെടുത്തലുമായി സുജാത മോഹന്‍ 

Malayalilife
 പാട്ട് പരിശീലനം ഇപ്പോഴും തുടരുന്നു; ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ പാട്ടിനായി മാറ്റിവെയ്ക്കും; വേദിയില്‍ ലൈവ് പാടിയിട്ട് അഞ്ച് വര്‍ഷം;  തൊണ്ടയ്ക്കും ശബ്ദത്തിനും പ്രശ്നങ്ങളുണ്ട്; വെളിപ്പെടുത്തലുമായി സുജാത മോഹന്‍ 

സുജാത മോഹന് തന്റെ അറുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിച്ചത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. പ്രിയപ്പെട്ട ഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മകള്‍ ശ്വേത മോഹന്‍, ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങിയവരൊക്കെ ആശംസാക പോസ്റ്റുകള്‍ പങ്കുവച്ചു.

1963 ല്‍ ആണ് സുജാത മോഹന്റെ ജനനം. വളരെ ചെറിയ പ്രായത്തില്‍ തന്നെ പാട്ട് പാടി തുടങ്ങിയ ഗായിക നാടകങ്ങളില്‍ തുടങ്ങി, സ്റ്റേജ് ഷോകള്‍ വരെ കൈയ്യടിക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദികളില്‍ ലൈവ് സംഗീത പരിപാടികള്‍ അവതരിപ്പിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ ശബ്ദത്തിനുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് സ്റ്റേജ് ഷോകളില്‍ നിന്ന് വിട്ടുനിന്നതെന്ന് താരം പറഞ്ഞു. ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് നിശയ്ക്കിടെയായിരുന്നു ഗായികയുടെ തുറന്നുപറച്ചില്‍. 

'കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി വീണ്ടും പരിശീലനം തുടരുന്നുണ്ട്. ശബ്ദം വീണ്ടെടുക്കാനായി എല്ലാ ദിവസവും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഇതിനായി മാറ്റിവയ്ക്കുന്നു. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് ആഗ്രഹം.' - സുജാത പറഞ്ഞു. 

മോഹന്‍ലാല്‍ ചിത്രം 'ഏയ് ഓട്ടോ'യിലെ 'എ.ഇ.ഐ.ഒ.യു' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് സുജാത പിന്നണി ഗാനരംഗത്ത് സജീവമായത്. പിന്നീട് പ്രതിഭാധനരായ നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം നിരവധി ക്ലാസ്സിക് ഗാനങ്ങള്‍ ആലപിച്ച സുജാത കഴിഞ്ഞ കുറച്ച് കാലമായി സിനിമകളില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. പ്രിയഗായികയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ താരം എത്രയും വേഗം പഴയ കരുത്തോടെ വേദികളിലേക്ക് മടങ്ങിയെത്തട്ടെ എന്ന ആശംസയിലാണ് ആരാധകര്‍.

എട്ടാം വയസ്സിലാണ് കലാഭവനില്‍ ചേര്‍ന്ന് സജീവ സംഗീത യാത്ര ആരംഭിക്കുന്നത്. പന്ത്രണ്ടാം വയസ്സില്‍ സിനിമ പിന്നണി ഗാന ലോകത്തെത്തി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ സുജാതയുടെ സ്വരമാധുര്യത്തില്‍ പിറന്ന പാട്ടുകള്‍ക്ക് ഭാഷാഭേദമില്ല. രണ്ടായിരത്തിലധികം സ്റ്റേജുകളില്‍ ഗാനഗന്ധവര്‍വ്വന്‍ യേശുദാസിനൊപ്പം പാടിയിട്ടുണ്ട് എന്നതും സംഗീത ലോകത്തെ സുജാതയുടെ വലിയ നേട്ടമാണ്.

Read more topics: # സുജാത മോഹന്
Sujatha Mohan reveals why she is not singing live

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES