മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍, നടി ലക്ഷ്മിപ്രിയ, അവരുടെ ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സ്റ്റേഷനിലെ എസ്.ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങള്‍ പുതിയ തലത്തിലെത്തിയത്.
തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഇത് സംബന്ധിച്ച സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. താരസംഘടനയുടെ വരാനിരിക്കുന്ന ജനറല്‍ ബോഡി യോഗത്തിന് തൊട്ടുമുന്നോടിയായി ഈ വിഷയം കോടതിയിലെത്തിയത് 'അമ്മ' നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് പോലീസ് താന്‍ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ (FIR) രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതെന്നാണ് അന്‍സിബ കോടതിയില്‍ ആരോപിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ വിഷയത്തില്‍ പോലീസിനോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കോടതി തുടര്‍നടപടികളിലേക്ക് കടക്കുക.
Diaspora സംഘടനയിലെ ചിലരുടെ തെറ്റായ പ്രവര്‍ത്തനശൈലി 'അമ്മ'യുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് ആരോപിച്ച് അന്‍സിബ ഹസന്‍ തന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതോടെയാണ് സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരസ്യമായത്. നടന്‍ ടിനി ടോം തന്നെ 'ജിഹാദി' എന്ന് വിളിച്ചുവെന്നും, അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നുമാണ് അന്‍സിബയുടെ പ്രധാന പരാതികളില്‍ ഒന്ന്. കടവന്ത്ര പോലീസ് ഈ പരാതിയില്‍ അന്‍സിബയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി എ.സി.പിക്ക് കൈമാറിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനുപുറമെ, നടി ലക്ഷ്മിപ്രിയയുമായുള്ള തര്‍ക്കമാണ് കോടതി കയറിയ മറ്റൊരു വിഷയം. ഫോണിലേക്ക് അയച്ച ഒരു സന്ദേശത്തിന്റെ പേരില്‍ ലക്ഷ്മിപ്രിയ പോലീസിനെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചുവെന്നും, മാനസികമായി പീഡിപ്പിച്ച് ഒടുവില്‍ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നും അന്‍സിബ ആരോപിക്കുന്നു. ജനുവരിയില്‍ നടന്ന ഈ സംഭവത്തില്‍, സംഘടനയില്‍ നിന്ന് രാജിവെച്ച ശേഷമാണ് അന്‍സിബ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര എ.സി.പി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. അന്‍സിബയെയും ലക്ഷ്മിപ്രിയയെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം, അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കാണിച്ച് കൊച്ചി കമ്മീഷണര്‍ക്ക് എ.സി.പി റിപ്പോര്‍ട്ട് നല്‍കി. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്‍സിബ മൂന്ന് മണിക്കൂറല്ല, കേവലം ഒരു മണിക്കൂര്‍ മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നതെന്നും ഇതിനെല്ലാം ഓഡിയോ റെക്കോര്‍ഡ് അടക്കമുള്ള തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെ അന്‍സിബയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി ലക്ഷ്മിപ്രിയ രംഗത്തെത്തി. സത്യം വേഗത്തില്‍ കണ്ടെത്തിയ തൃക്കാക്കര എ.സി.പിക്ക് നന്ദി അറിയിച്ച ലക്ഷ്മിപ്രിയ, അന്‍സിബ വിചാരിച്ചാല്‍ തളരുന്ന ആളല്ല താനെന്ന് വ്യക്തമാക്കി. അന്‍സിബയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ മതവര്‍ഗീയവാദികളുടെ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായും ജനുവരിയില്‍ തീര്‍ന്ന പ്രശ്നം ഇപ്പോള്‍ വീണ്ടും വലിച്ചിഴയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചു. തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്ക് അന്‍സിബയ്‌ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ലക്ഷ്മിപ്രിയ പ്രഖ്യാപിച്ചു.
സംഘടനയ്ക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കുകയും പരസ്യപ്രതികരണങ്ങളിലൂടെ സംഘടനയുടെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തതിന് അന്‍സിബ ഹസന്‍, ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്ക് 'അമ്മ' നേതൃത്വം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 17-നകം കൃത്യമായ വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, 'അമ്മ'യുടെ ബൈലോയിലെ ആര്‍ട്ടിക്കിള്‍ 5 പ്രകാരമുള്ള ഏത് ചട്ടമാണ് താന്‍ ലംഘിച്ചതെന്ന് നേതൃത്വം കൃത്യമായി വ്യക്തമാക്കണമെന്ന മറുപടിയാണ് അന്‍സിബ നല്‍കിയിരിക്കുന്നത്. താന്‍ ഉന്നയിച്ച പരാതികളില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അന്‍സിബ ഹസന്‍. സംഘടനയെ നയിക്കുന്നവര്‍ക്ക് വ്യക്തമായ സംഘടനാ പാടവവും കരുണയും ഉണ്ടാകണമെന്നും, സ്വന്തം അംഗങ്ങളെ കേള്‍ക്കാനുള്ള മനസ്സ് അവര്‍ കാണിക്കണമെന്നും അന്‍സിബ ആവശ്യപ്പെടുന്നു. ന്യായത്തിനൊപ്പം നില്‍ക്കാന്‍ മടിക്കുന്ന ഇത്തരം നേതൃത്വങ്ങള്‍ സംഘടനയ്ക്കുള്ളില്‍ അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്നും അവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.