'അമ്മ'യിലെ ഭരണപരമായ തര്‍ക്കങ്ങള്‍ക്കിടെ ശ്വേതാ മേനോന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ ഒരുവിഭാഗം രംഗത്ത്. ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയ്യാറായില്ല. രമേഷ് പിഷാരടിയുടെ കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവെന്നും താരങ്ങള്‍ പറയുന്നു. വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതാ മേനോന്‍ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്.
വനിതാ താരങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പായ 'പെണ്‍മക്കള്‍' ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഓണക്കിറ്റ് നല്‍കുന്നതില്‍ വലിയ പ്രതിഷേധം ആണ് ഇവര്‍ ഉയര്‍ത്തുന്നത്. ചുരുക്കം ആളുകള്‍ മാത്രമാണ് ഓണക്കിറ്റ് വാങ്ങാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്.
സംഘടനയുടെ ഔദ്യോഗിക അധികാരമില്ലാതെ 'അമ്മ'യുടെ പേരും ഓഫീസും ഉപയോഗിച്ച് സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തി ഓണക്കിറ്റ് വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഉഷ ആരോപിച്ചു. ഓണക്കിറ്റ് വിതരണം സംബന്ധിച്ച് നടി നീനാ കുറുപ്പ് പല അംഗങ്ങളെയും നേരിട്ട് വിളിച്ച് സംസാരിക്കുന്നുണ്ടെന്നും ഉഷ ഹസീന പറഞ്ഞു.വിളിച്ച പലരും കിറ്റ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നും, സംഘടനയുടെ പേരില്‍ ഇത്തരമൊരു പ്രവര്‍ത്തനം നടത്താന്‍ നിലവില്‍ അധികാരമില്ലെന്നാണ് പലരും നിലപാടെടുത്തതെന്നും അവര്‍ അവകാശപ്പെട്ടു.
അതേസമയം, ആരോഗ്യപ്രശ്‌നങ്ങളുള്ള ചില മുതിര്‍ന്ന അംഗങ്ങള്‍ക്കും വിവരങ്ങള്‍ പൂര്‍ണമായി അറിയാത്തവര്‍ക്കും കിറ്റ് നല്‍കിയിട്ടുണ്ടാകാമെന്നും, എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും ഇതിനെ എതിര്‍ക്കുകയാണെന്നും ഉഷ പറഞ്ഞു.അമ്മയുടെ ഔദ്യോഗിക ഗ്രൂപ്പ്' എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ചില അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതായും, അത് 'അഡ്മിന്‍ ഓണ്‍ലി' ഗ്രൂപ്പായതിനാല്‍ ഏകപക്ഷീയമായ വിവരങ്ങള്‍ മാത്രമാണ് പങ്കുവെക്കുന്നതെന്നും ഉഷ ആരോപിച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തുന്ന ഭാരവാഹികള്‍ക്ക് കമ്മീഷന്‍ നല്‍കുന്ന സംവിധാനം കൊണ്ടുവന്നതായും, 'അമ്മ'യുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു രീതിയുണ്ടാകുന്നതെന്നും അവര്‍ വിമര്‍ശിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവര്‍ സംഘടനയുടെ നേതൃത്വത്തില്‍ വരരുതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും, റിപ്പോര്‍ട്ടിലുള്ള പേരുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ആ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ഉഷ ഹസീന ഉയര്‍ത്തി.രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി പുറത്തുവിട്ട സംഭവവും പരാമര്‍ശിച്ച ഉഷ, ഇത്തരം നടപടികളിലൂടെ അംഗങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
രമേഷ് പിഷാരടിയുടെ അഡ്ഹോക്ക് കമ്മിറ്റി തുടരരുതെന്ന് കോടതി പറഞ്ഞതില്‍ ശ്വോതാ മേനോന്‍ കമ്മിറ്റിക്ക് ഭരണം തുടരാം എന്ന അര്‍ത്ഥമില്ലെന്നാണ് ഒരുവിഭാഗം താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 11നാണ് താര സംഘനയുടെ ഭരണം ആര്‍ക്ക് എന്നതില്‍ കേസ് കോടതി പരിഗണിക്കുന്നത്. അതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെ സമീപിച്ചിരുന്നു.
അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷമായിരുന്നു ശ്വേതാ മേനോന്‍ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിക്കുന്നത്. പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റി അധികാരമേറ്റെടുക്കുന്നത്. എന്നാല്‍ മുന്‍ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് പ്രതിസന്ധിയായി. അതിനിടെയാണ് അഡ്ഹോക്ക് കമ്മിറ്റി ചട്ട വിരുദ്ധമാണെന്ന് കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുന്നത്. ജനറല്‍ ബോഡിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിരപരാധിത്വം തെളിയിച്ചിട്ടെ പടിയിറങ്ങൂ എന്നായിരുന്നു നിലപാട്. ചട്ടം പരിഗണിച്ച കോടതി ശ്വേതാ മേനോന്‍ ജനറല്‍ സെക്രട്ടറിയായ പഴയ കമ്മിറ്റിക്ക് തന്നെ തിരഞ്ഞെടുപ്പ് വരെ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. പിന്നാലെ അഡ്ഹോക് കമ്മിറ്റിയില്‍ നിന്ന് പിഷാരടി രാജിവെച്ചിരുന്നു.