നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ബാങ്കുകളില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് പോലീസ്. അതേസമയം ആരോപണ വിധേയരായ യുവതികളുടെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തില്‍ മെല്ലേപ്പോക്കെന്ന ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്. കൃഷ്ണകുമാറിനെതിരായ കൗണ്ടര്‍ കേസിനെ സംബന്ധിച്ച നിജസ്ഥിതി ബോധ്യപ്പെടാന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
ദിയ കൃഷ്ണയുടെ കവടിയാറിലെ 'ഓ ബൈ ഓസി'യില്‍ പരിശോധന നടത്തി സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ പേരിലുള്ള പേരൂര്‍ക്കടയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് അന്വേഷണസംഘം 2024 മുതലുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചത്. തുടര്‍ന്ന് ആരോപണ വിധേയരുടെ പേരിലുള്ള വലിയതുറയിലെ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചതായി ആണ് സൂചന. മൂന്നു വനിതാ ജീവനക്കാരില്‍ ഒരാളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും മറ്റ് രണ്ടുപേരില്‍ നിന്ന് മൊഴിയെടുക്കാന്‍ മ്യൂസിയം പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ താരതമ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ നിജസ്ഥിതി ബോധ്യപ്പെടും എന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
2024 ജൂലൈ മുതല്‍ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തതായാണ് പരാതി. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി നടന്‍ കൃഷ്ണകുമാറിനെതിരെ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കൗണ്ടര്‍ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് കൃഷ്ണകുമാറിന്റെയും ദിയ കൃഷ്ണയുടെയും മൊഴി വീണ്ടും വിശദമായിരേഖപ്പെടുത്തിയേക്കും. കന്റോന്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ മ്യൂസിയം സിഐയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
തിങ്കളാഴ്ച കവടിയാറിലെ ദിയയുടെ ഫാന്‍സി ആഭരണശാലയായ 'ഓ ബൈ ഓസി'യില്‍ പൊലീസ് പരിശോധന നടത്തി. കടയില്‍ നിന്ന് സ്ഥാപനത്തിലെത്തിയ കസ്റ്റമേഴ്സിന്റെ മൊബൈല്‍ നമ്പറുകളടങ്ങിയ രജിസ്റ്ററും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. കൂടാതെ, ജീവനക്കാരികള്‍ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടെന്നാരോപിക്കുന്ന കൃഷ്ണകുമാറിന്റെ ജവഹര്‍ നഗറിലെ ഫ്ലാറ്റിലെ ദൃശ്യങ്ങളും ശേഖരിച്ചു. സ്ഥാപനത്തിലെ ഔദ്യോഗിക അക്കൗണ്ടിലേക്കെത്തിയ പണവും ജീവനക്കാരികളുടെ അക്കൗണ്ടിലേക്കെത്തിയ പണവും പരിശോധിച്ചു വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. തട്ടിക്കൊണ്ടുപോയെന്ന ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തെങ്കിലും പണം തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാന്‍ നല്‍കിയ എതിര്‍ പരാതിയാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. 2024 ജൂലൈ മുതല്‍ സ്ഥാപനത്തില്‍ നിന്നും പ്രതികള്‍ ഇത്തരത്തില്‍ പണം മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഉപഭോക്താക്കള്‍ക്ക് സ്‌കാന്‍ ചെയ്ത് പണം നല്‍കാനുള്ള ക്യു.ആര്‍ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടിലെ ക്യു.ആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പരാതിക്കാരായിട്ടും കൃഷ്ണകുമാറിനെതിരെ യുവതികളുടെ പരാതിയില്‍ പോലീസ് ചേര്‍ത്ത വകുപ്പുകള്‍ അടക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അടിസ്ഥാന പരമായ പരിശോധന പോലും നടത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് നടപടിയാണ് എതിര്‍പ്പുകള്‍ക്ക് ഇടയാക്കുന്നത്.
ജീവനക്കാരുടെ പരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ജി. കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു. കൃഷ്ണകുമാര്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇത്തരം സംഭവങ്ങളെല്ലാം നടന്നത് സ്വന്തം പെണ്‍മക്കളുടെ മുമ്പിലാണെന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് പോലീസ് നടപടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്. 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങളാണ് കൃഷ്ണകുമാറിനെതിരെ പോലീസ് ചുമത്തിയത്. ഇതില്‍ തന്നെ പത്തു വര്‍ഷം തടവിലിടാന്‍ കഴിയുന്ന മൂന്ന് വകുപ്പുകള്‍ ജാമ്യമില്ലാത്തവയുമാണ്.
ഭാരതീയ നിയമസംഹിതയിലെ 137(2), 308(6), 296(b), 75(1)(!), 351(2), 155(2), 3(5) വകുപ്പുകളാണ് കൃഷ്ണകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. മോഷണ കുറ്റത്തിന് തെളിവുകള്‍ അടക്കം ഉണ്ടെന്നിരിക്കവേയാണ് കൗണ്ടര്‍ കേസില്‍ പോലീസ് ഗുരുതരമായ വകുപ്പുകളും കുറ്റങ്ങളും ചുമത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മകളുടെ സ്ഥാപനത്തില്‍ നടന്ന മോഷണ വിഷയത്തിലാണ് ഇടപെടല്‍ നടത്തിയതിന്റെ പേരിലാണ് കൃഷ്ണകുമാറിനെതിരെ ഇപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അല്ലെങ്കില്‍ യുവതികള്‍ തെളിവു നല്‍കട്ടെ എന്നുമാണ് കൃഷ്‌കുമാറും വ്യക്തമാക്കുന്ന കാര്യം. മോഷണ കേസിലെ അന്വേഷണത്തില്‍ കാര്യക്ഷമതയില്ലെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് കൃഷ്ണ കുമാറിനെതിരെ അടിസ്ഥാന രഹിതമെന്ന് തോന്നുന്ന ആരോപണത്തില്‍ കേസെടുത്തിരിക്കുന്നത്.
ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെയെന്നും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും കൃഷ്ണകുമാര്‍ പ്രതികരിക്കുകയാുണ്ടായി. ദ്ദ നാല് പെണ്‍ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താനത് സന്തോഷത്തോടുകൂടിയാണ് നടത്തുന്നത്. തങ്ങളുടെ ഭാഗത്ത് ന്യായമാണെന്ന് കേരള പൊതുസമൂഹത്തിന് പത്രമാധ്യമങ്ങളിലൂടെ മനസ്സിലായി. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്താല്‍ പണം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കും.എഫ്‌ഐആര്‍ ഇങ്ങനെ ഇടണമെങ്കില്‍ പൊലീസിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നിരിക്കാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.