Latest News

പരസ്യചിത്രത്തിലൂടെ ക്യാമറക്ക് മുന്നില്‍; തെലുങ്ക് സിനിമയിലെ നൃത്തരംഗത്തിലൂടെ വെള്ളിത്തിരയിലേക്ക്; മഴവില്‍ക്കൂടാരത്തിലൂടെ മലയാളസിനിമയില്‍; ബോളിവുഡില്‍ വരെ നായകനായെത്തിയ നടന് ജീവിത പങ്കാളിയായി എത്തിയത് നടി അനിതാ നായര്‍; നടന്‍ മധു മേനോന്റെ ജീവിത കഥ

Malayalilife
പരസ്യചിത്രത്തിലൂടെ ക്യാമറക്ക് മുന്നില്‍; തെലുങ്ക് സിനിമയിലെ നൃത്തരംഗത്തിലൂടെ വെള്ളിത്തിരയിലേക്ക്; മഴവില്‍ക്കൂടാരത്തിലൂടെ മലയാളസിനിമയില്‍; ബോളിവുഡില്‍ വരെ നായകനായെത്തിയ നടന് ജീവിത പങ്കാളിയായി എത്തിയത് നടി അനിതാ നായര്‍; നടന്‍ മധു മേനോന്റെ ജീവിത കഥ

റെയില്‍വേയില്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറായിരുന്ന എം.ജി.കെ. നായരുടെയും കാര്‍ത്തികാ മേനോന്റെയും മകനായി കര്‍ണാടകയിലെ ഹൂബ്ലിയിലാണ് മധു ജനിച്ചത്. അച്ഛന്റെ ഉദ്യോഗാര്‍ത്ഥം ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡല്‍ഹിയിലെ പഠനത്തിന് ശേഷം ചെന്നൈയിലേക്ക് ചേക്കേറിയ മധു, അവിചാരിതമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

മസ്താന്‍ ജീന്‍സിന്റെ പരസ്യത്തിലൂടെ മോഡലിംഗില്‍ തുടക്കമിട്ട മധു, പിന്നീട് നിരവധി പരസ്യചിത്രങ്ങളില്‍ തിളങ്ങി. ആ ലുക്കും പ്രസരിപ്പും കണ്ട് ആഡ് ഫിലിം പ്രവര്‍ത്തകര്‍ നല്‍കിയ പ്രോത്സാഹനമാണ് മധുവിനെ സിനിമയിലേക്ക് എത്തിച്ചത്. ഡല്‍ഹിയിലെ 'അപ്പു ഖാര്‍' അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ കോര്‍പ്പറേറ്റ് വീഡിയോയിലൂടെ തുടങ്ങിയ ആ യാത്ര ഒരു തെലുങ്ക് സിനിമയിലെ നൃത്തരംഗത്തിലൂടെ വെള്ളിത്തിരയിലെത്തി.

മലയാളത്തില്‍ 'മഴവില്‍ക്കൂടാരം' എന്ന ചിത്രത്തില്‍ റഹ്മാന്റെ സുഹൃത്തായിട്ടായിരുന്നു ശ്രദ്ധേയമായ തുടക്കം. പിന്നീട് 'പൂമരത്തണലില്‍', 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍' തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആറ് ഭാഷകള്‍ അനായാസം സംസാരിക്കാന്‍ മധുവിന് കഴിയുമായിരുന്നു. ബോളിവുഡ് സിനിമയില്‍ നായകനായപ്പോള്‍ മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം അഭിനയിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മിഥുന്‍ ചക്രവര്‍ത്തിയോടുള്ള രൂപസാദൃശ്യം കാരണം ഷോബി തിലകനാണ് മധുവിനെ 'മലയാളത്തിലെ മിഥുന്‍ ചക്രവര്‍ത്തി' എന്ന് വിളിച്ചത്. മിഥുനെപ്പോലെ തന്നെ മനോഹരമായി ഡിസ്‌കോ ഡാന്‍സ് കളിക്കാനുള്ള കഴിവും മധുവിനെ വ്യത്യസ്തനാക്കി.

മധുവിന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടി 'ഗന്ധര്‍വ്വരാത്രി' എന്ന സിനിമയായിരുന്നു. 'ഞാന്‍ ഗന്ധര്‍വ്വന്‍' പോലൊരു ക്ലാസ് പടമാണെന്ന് വിശ്വസിപ്പിച്ച് മധുവിനെ നായകനാക്കിയ സിനിമ, തീയേറ്ററിലെത്തിയത് എ-സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടായിരുന്നു. മധു അറിയാതെ ചില രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത ആ സിനിമ അദ്ദേഹത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തി. താന്‍ അഭിനയിച്ച സിനിമ കുടുംബത്തോടൊപ്പം കാണാന്‍ പോയ മധുവിനും മാതാപിതാക്കള്‍ക്കും തീയേറ്ററില്‍ വെച്ച് ഉണ്ടായ ദുരനുഭവം വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ആ സിനിമയോടെ മധുവിന് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞു. പിന്നീട് ഭാഗ്യം പരീക്ഷിച്ച 'സ്വരരാഗ ഗംഗ' എന്ന സിനിമ റിലീസാകാതെ പോയത് മധുവിന്റെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ചു.

2002-ല്‍ സിനിമയോട് താല്‍ക്കാലികമായി വിടപറഞ്ഞ മധു 14 വര്‍ഷത്തോളം വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി നിന്നു. രോഗബാധിതയായ അമ്മയെ പരിചരിക്കാനായിരുന്നു ആ തീരുമാനം. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അമ്മ മരിച്ചതോടെ അദ്ദേഹം കടുത്ത വിഷാദത്തിലേക്ക് വീണു. ഈ ഘട്ടത്തിലാണ് സീരിയല്‍ സെറ്റുകളില്‍ വെച്ച് പരിചയപ്പെട്ട നടി അനിതാ നായര്‍ മധുവിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

'മൈ ഡിയര്‍ കരടി' എന്ന ചിത്രത്തിലെ നായികയായിരുന്ന അനിതയും മധുവും പരസ്പരം തിരിച്ചറിഞ്ഞ സുഹൃത്തുക്കളായിരുന്നു. 2006-ല്‍ ഇരുവരും വിവാഹിതരായി. തനിമ എന്ന മകളുടെ ജനനത്തോടെ മധു തന്റെ ലോകം കുടുംബത്തിലേക്ക് ഒതുക്കി. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തണലായി മധു കൂടെയുണ്ടായിരുന്നു. സിനിമയില്‍ അര്‍ഹിച്ച ഉയരങ്ങളില്‍ എത്തിയില്ലെങ്കിലും മധു ഇന്ന് സന്തുഷ്ടനാണ്. 2016-ല്‍ 'തിലോത്തമ'യിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും നൃത്തവേദികളിലാണ് അദ്ദേഹം കൂടുതല്‍ സജീവമായത്. 'ദൈവത്തിന്റെ മക്കള്‍' എന്ന പരമ്പരയിലെ മന്ദബുദ്ധിയുടെ വേഷമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.

'പണത്തേക്കാള്‍ മൂല്യവത്തായ പലതുമുണ്ടെന്ന് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. കുടുംബം, നൃത്തം, മകള്‍സന്തോഷിക്കാന്‍ എനിക്ക് ഇതെല്ലാം മതിയല്ലോ,' മധുവിന്റെ വാക്കുകളില്‍ പതര്‍ച്ചയില്ല, പകരം ജീവിതത്തെക്കുറിച്ചുള്ള വലിയ തിരിച്ചറിവുകള്‍ മാത്രം. സിനിമാലോകത്തെ ചതിക്കുഴികളെയും അവഗണനകളെയും പുഞ്ചിരിയോടെ നേരിട്ട മധു മേനോന്‍, ഇന്നും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ഡാന്‍സ് വീഡിയോകളും പങ്കുവെച്ച് ആരാധകര്‍ക്കിടയില്‍ സജീവമാണ്.


 

Read more topics: # മധു മേനോന്
madhu menon life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES