Latest News

ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്നേഹദൂത് എത്തിയത്; "ഇരുപതാം നൂറ്റാണ്ട് " എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ "33 വര്‍ഷം തികയുന്ന സന്തോഷം; സംവിധായകൻ കെ. മധുവിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്നേഹദൂത് എത്തിയത്;

രുപതാം നൂറ്റാണ്ടിനും സാഗര്‍ ഏലിയാസ് ജാക്കിക്കും 33 വയസ്സ് തികഞ്ഞ പശ്ചാത്തലത്തിൽ സംവിധായകന്‍ കെ. മധുവിനെ തേടി സാക്ഷാല്‍ മോഹന്‍ലാലിന്റെ ഫോണ്‍  കാൾ എത്തിയിരിക്കുകയാണ്.   ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയുടെ സന്തോഷം അറിയിക്കാനായിരുന്നു  ലാൽ തന്നെ വിളിച്ചത് എന്ന് ഒരു കുറിപ്പിലൂടെ തുറന്ന് പറയുകയാണ്.

വര്‍ഷങ്ങള്‍ പോകുന്നത് അറിയാറേയില്ല ; കാലത്തിന് ശരവേഗം തന്നെയായിരുന്നു. പക്ഷെ ഈ കൊറോണക്കാലം സമയത്തിന് വേഗം കുറച്ചതായി അനുഭവപ്പെട്ടിട്ടുണ്ട് , ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്നേഹദൂത് എത്തിയത്. ഫോണിന്റെ മറുതലയ്ക്കല്‍ മോഹന്‍ ലാല്‍ ; നിങ്ങളുടെ ലാലേട്ടന്‍ . ലാലിന് പങ്കിടാനുണ്ടായിരുന്നത് "ഇരുപതാം നൂറ്റാണ്ട് " എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ "33 വര്‍ഷം തികയുന്ന സന്തോഷം ". ഞാന്‍ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ലാലിന്റെ മറുപടി എന്നെ കൂടുതല്‍ സന്തോഷവാനാക്കി ; " ചേട്ടാ ഇത് നമ്മുടെ പടമല്ലേ ആര് വിളിച്ചാലും സന്തോഷമല്ലേ"
അതെ; ലാലിന് ഒരു ചെയ്ഞ്ചുമില്ല.പണ്ടെത്തെ ലാല്‍ തന്നെ ഇന്നും .

ഉമാസ്റ്റുഡിയോവില്‍ വച്ചാണ് പണ്ടത്തെ ലാലിനെ ആദ്യമായി കണ്ടത്. മുടി നീട്ടി വളര്‍ത്തിയ വിനയാന്വിതനായ ചെറുപ്പക്കാരന്‍. എന്റെ ഗുരുനാഥന്‍ എം. കൃഷ്ണന്‍ നായര്‍ സാറിനൊപ്പം എഡിറ്റര്‍ക്ക് മുന്നിലിരിക്കുമ്ബോള്‍ സംഘട്ടന സംവിധായകര്‍ ത്യാഗരാജന്‍ മാസ്റ്റര്‍ അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. കൃഷ്ണന്‍ നായര്‍ സാര്‍ അകത്തേക്ക് വിളിച്ചപ്പോള്‍ ഒപ്പം ലാലും ഉണ്ടായിരുന്നു. ത്യാഗരാജന്‍ മാസ്റ്റര്‍ ലാലിനെ കൃഷ്ണന്‍ നായര്‍ സാറിന് പരിചയപ്പെടുത്തി. സാര്‍ അനുഗ്രഹിച്ചു. അവര്‍ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ കൃഷ്ണന്‍ നായര്‍ സര്‍ എന്നോട് പറഞ്ഞു " മധു ; ആ പയ്യന്‍ ഗുരുത്വമുള്ള പയ്യനാണല്ലോ , വിനയത്തോടെയുളള പെരുമാറ്റം. അയാള്‍ നന്നാകും കേട്ടോ " അത് അക്ഷരംപ്രതി ഫലിച്ചു.
പി.ജി. വിശ്വംഭരന്‍ സാറിന്റെ സെറ്റിലാണ് രണ്ടാമത് ലാലിനെ കണ്ടത്. അവിടെ നിന്നും ഇറങ്ങാന്‍ നേരം ലാല്‍ ചോദിച്ചു " ചേട്ടന്‍ എങ്ങോട്ടാ?

കൈതമുക്കുവരെ പോകണം ഞാന്‍ മറുപടി പറഞ്ഞു.

എന്റെ കാറില്‍ പോകാം എന്ന് ലാല്‍ . നോക്കിയപ്പോള്‍ പുതുപുത്തന്‍ കാര്‍. മുന്‍ സീറ്റിലിരുന്ന് സംസാരിച്ച്‌ ഞങ്ങള്‍ യാത്രയായി. ഇടയ്ക്ക് ലാല്‍ പറഞ്ഞു " ഞാന്‍ ആദ്യമായി വാങ്ങിയ കാറാണ് എങ്ങനുണ്ട് ?" ഞാന്‍ ഡാഷ് ബോര്‍ഡില്‍ തട്ടി കൊള്ളാമെന്ന് പറഞ്ഞു. ഇറങ്ങാന്‍ നേരം ലാല്‍ സ്വതസിദ്ധമായ ചിരിയോടെ "ചേട്ടാ ഞാന്‍ ഒരു നല്ല വേഷം ചെയ്യാന്‍ പോവുകയാണ് ചേട്ടന്‍ പ്രാര്‍ത്ഥിക്കണം" എനിക്ക് തുറന്നുള്ള ആ പെരുമാറ്റത്തില്‍ സംതൃപ്തി തോന്നി. ആട്ടക്കലാശമായിരുന്നു ആ പുത്തന്‍ പടം.

അന്നത്തെ ആ ആത്മാര്‍ഥ സ്വരം തന്നെയാണ് ഇന്ന് രാവിലെ 11:10 നും ഞാന്‍ കേട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ മുപ്പത്തിമൂന്നാം വര്‍ഷം തികയുന്ന ഇന്ന് ആ ചിത്രത്തിന്റെ വിജയത്തിന് ഒരേപോലെ അധ്വാനിച്ച ഒത്തിരി പേരുണ്ടെങ്കിലും പ്രധാനികള്‍ S.N സ്വമി , മോഹന്‍ലാല്‍ , നിര്‍മ്മാതാവ് M . മണി, സംഗീതം പകര്‍ന്ന ശ്യാം, ത്യാഗരാജന്‍ മാസ്റ്റര്‍, ക്യാമറാമാന്‍ വിപിന്‍ദാസ് , എഡിറ്റര്‍ വി.പി കൃഷ്ണന്‍ , പ്രതിനായക തിളക്കവുമായി സുരേഷ് ഗോപി എന്നിവരാണ്. ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കുന്നു അവരോടുള്ള നന്ദി.

ലാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങിന് എത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സാറിനൊപ്പമായിരുന്നു. ആലപ്പുഴയിലെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരേ കാറിലുള്ള ഇരുവരുടെയും യാത്ര. അകത്തു നിന്നിരുന്ന എന്നെ വിളിപ്പിച്ച്‌ ലാലിന്റെയും എന്റെയും തലയില്‍ കൈവച്ച്‌ "നിങ്ങള്‍ ഇരുവരും ഒരുമിക്കുന്ന ചിത്രം നൂറു ദിവസം ഓടുമെന്ന് " അനുഗ്രഹിച്ചത് ഒളിമങ്ങാതെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. ഗുരുത്വം , സ്നേഹം, സഹകരണം അത് മഹത്തരങ്ങളായ മൂല്യങ്ങളാണ്. ഈ കൊറോണക്കാലം അത് ആവര്‍ത്തിച്ച്‌ ഉറപ്പിക്കുക കൂടിയാണ്. വെറും സോപ്പുകുമിളയില്‍ ചത്തൊടുങ്ങുന്ന വൈറസിനെ ഭയന്ന് മനുഷ്യന്‍ വീട്ടിലിരിക്കുമ്ബോള്‍ അഹമല്ല വേണ്ടത് : സ്നേഹവും കരുതലുമാണ്. മനുഷ്യന്‍ മനുഷനെ അറിഞ്ഞ് ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ .
" മാതാപിതാ ഗുരു ദൈവം" അതുതന്നെയാട്ടെ ജീവമന്ത്രം.

Read more topics: # 33 Years of 20th Century movie
33 Years of 20th Century movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES