Latest News

മൂന്നര മണിയായപ്പോള്‍ ഒരു കൊടുങ്കാറ്റുപോലെ സുസ്മിത എത്തി; ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന സമയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എബ്രിഡ് ഷൈന്‍

Malayalilife
topbanner
മൂന്നര മണിയായപ്പോള്‍ ഒരു കൊടുങ്കാറ്റുപോലെ സുസ്മിത എത്തി; ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന സമയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എബ്രിഡ് ഷൈന്‍

ബ്രിഡ് ഷൈന്‍ വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത് 1983 എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ്. മികച്ച പുതുമുഖ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ആദ്യ സിനിമയിലൂടെ തന്നെ താരം നേടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ അദ്ദേഹം സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന സമയത്തെ കുറിച്ചെല്ലാം തുറന്ന് പറഞ്ഞിരിക്കുകയുമാണ്.

വനിതയില്‍ ജോലി ചെയ്യുന്ന കാലം. ഒരു ദിവസം രാവിലെ വനിതയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ് മധുചന്ദ്രന്‍ സാര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു. ഒരു അസ്സൈന്മെന്റ് ഉണ്ട്. ബാംഗ്ലൂര്‍ക്ക് പോകണം. സുസ്മിത സെന്നിന്റെ കവര്‍ ഫോട്ടോ എടുക്കണം. ബാംഗ്ലൂരില്‍ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രീകരണം നടക്കുന്നുണ്ട്. ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധായകന്‍.

പരസ്യത്തിന്റെ ചിത്രീകരണത്തിനിടയില്‍ കുറച്ചു സമയം വനിതക്കായി അനുവദിക്കും. 1994-ല്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി മിസ്സ് യൂണിവേഴ്സ് പട്ടം നേടിയ സുസ്മിത സെന്നിന്റെ ചിത്രങ്ങളും വാര്‍ത്തകളും പത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടത് ഓര്‍മയിലുണ്ടായിരുന്നു. ആ കാലത്തു ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആ സുസ്മിത സെന്നിന്റെ ഫോട്ടോയാണ് എടുക്കാന്‍ പോകുന്നത്.

ഞാനും വനിതയുടെ സബ്-എഡിറ്റര്‍ രഞ്ജിത്തും ബാംഗ്ലൂരില്‍ എത്തി, ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക്. ഒരു കൊട്ടാരത്തിലാണ് ഷൂട്ട് നടക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ തിരു ആയിരുന്നു. അന്നത്തെ ദിവസം ഫോട്ടോഷൂട്ട് നടക്കാന്‍ സാധ്യതയില്ല പിറ്റേദിവസം ജ്വലറിയുടെ ഫോട്ടോഷൂട്ട് ഉണ്ട് ആ കൂടെ എടുക്കാം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. കുറച്ചു നേരം ഷൂട്ട് കണ്ടു നിന്നു, റൂമിലേക്ക് തിരിച്ചു പോയി. പിറ്റേദിവസം രാവിലെ സെയിം ലൊക്കേഷനിലാണ് ഫോട്ടോഷൂട്ട്. രാവിലെ ഫോട്ടോഷൂട്ട് നടക്കുന്ന സ്ഥലത്തെത്തി.

കല്യാണിനു വേണ്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത് സുരേഷ് നടരാജന്‍ ആണ്. ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലെ ഫോട്ടോഗ്രാഫറില്‍ ഒരാളാണ് സുരേഷ് നടരാജന്‍. ബോംബെ ബെയ്സ് ചെയ്താണ് അദ്ദേഹം വര്‍ക്ക് ചെയ്യുന്നത്. സുരേഷ് നടരാജന്‍ ബാക്ക്ഗ്രൗണ്ട് എല്ലാം സെറ്റ് ചെയ്തു ലൈറ്റ് അപ്പ് ചെയ്തു നില്‍ക്കുന്നു. ഞാന്‍ വലിയ ആരാധനയോടു കൂടി അദ്ദേഹത്തിനോട് സംസാരിച്ചു. അദേഹത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ ഫോളോ ചെയ്യാറുണ്ടായിരുന്നു. സുരേഷ് നടരാജന്റെ കാല്‍ തൊട്ടു വണങ്ങി അദ്ദേഹത്തെ പരിചയപെട്ടു. വലിയ സ്‌നേഹത്തോടെ അദ്ദേഹം പെരുമാറി. അദ്ദേഹം ലൈറ്റ് സെറ്റ് ചെയ്തതിന്റെ കുറച്ചു മാറി ഞാനും ലൈറ്റ് സെറ്റ് ചെയ്തു.

രാവിലെ പത്തുമണിക്കാണ് ഫോട്ടോഷൂട്ട് പറഞ്ഞിരുന്നത്. പത്തുമണി കഴിഞ്ഞു, പതിനൊന്നുമണി കഴിഞ്ഞു, പന്ത്രണ്ടു മണി കഴിഞ്ഞു. സുസ്മിത സെന്‍ എത്തിയില്ല. ഒരു ദിവസത്തിന് രണ്ടരലക്ഷത്തില്‍ കൂടുതല്‍ ചാര്‍ജ് ചെയുന്ന സുരേഷ് നടരാജന്‍ വെറുതെ ഇരിക്കുന്നു. അദ്ദേഹത്തിനു ബോളിവുഡ് സെലിബ്രിറ്റീസിന്റെ രീതികള്‍ അറിയാവുന്നതു കൊണ്ടോ എന്തോ കൂസലില്ല.

ഉച്ച കഴിഞ്ഞു വീണ്ടും കാത്തിരുപ്പ് തുടര്‍ന്നു. മൂന്നര മണിയായപ്പോള്‍ ഒരു കൊടുങ്കാറ്റുപോലെ സുസ്മിത എത്തി. ഭയങ്കര പോസിറ്റീവ് എനര്‍ജി. സുരേഷ് നടരാജന്‍ അതിവേഗതയില്‍ ഷൂട്ട് തുടങ്ങി. ഹൈ എക്‌സ്പിരിയെന്‍സ്ഡ് ആയ പ്രൊഫഷണല്‍ മോഡലും സീനിയര്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും. ഫ്‌ലാഷുകള്‍ മിന്നി കൊണ്ടേ ഇരുന്നു. ചടുല താളത്തില്‍ സുസ്മിത. അതിവേഗതയില്‍ മൂന്ന് ഡ്രസ്സ് ചേഞ്ച് കഴിഞ്ഞു.

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സുസ്മിത പറഞ്ഞു 'പോരെ..? സുരേഷ് എനിക്കൊരു മീറ്റിംഗ് ഉണ്ട്'. 'മതിയാകും 'എന്ന് സുരേഷ് സാര്‍. അപ്പോള്‍ എന്റെ ഫോട്ടോഷൂട്ട്? ഞാന്‍ സുരേഷ് സാറിനോട് ആംഗ്യം കാണിച്ചു. സുരേഷ് സാര്‍ എന്നെ സുസ്മിതക്ക് പരിചയപ്പെടുത്തി. സുസ്മിത പറഞ്ഞു' ഇന്നിനി പറ്റില്ല'. ഞാന്‍ ഞെട്ടി...

ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു 'അല്ല.. അതു.. 'സുസ്മിത പറഞ്ഞു 'ഒരു കാര്യം ചെയ്യൂ നിങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞു ഡല്‍ഹിയില്‍ വരൂ. അവിടെ വെച്ചു ഷൂട്ട് ചെയ്യാം'. 'മഹേന്ദറുമായി കോര്‍ഡിനേറ്റ് ചെയ്താല്‍ മതി. മഹേന്ദര്‍ സുസ്മിതയുടെ മേക്കപ്പ്മാന്‍ ആണ്. എനിക്ക് വേണ്ടി മഹേന്ദര്‍ ഇതിനു മുന്‍പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടുതല്‍ സംസാരിക്കാതെ വന്ന സ്പീഡില്‍ സുസ്മിത പോയി. ഞാനും രഞ്ജിത്തും മുഖത്തോടു മുഖം നോക്കി. ഇതിനിടക്ക് രഞ്ജിത്തിന് ഇന്റര്‍വ്യൂ കിട്ടിയെന്ന് തോന്നുന്നു. എന്തായാലും ഫോട്ടോഷൂട്ട് ചീറ്റി.

വനിതയുടെ ഓഫീസില്‍ വീണ്ടും ഡിസ്‌കഷന്‍. എഡിറ്റര്‍ മധുചന്ദ്രന്‍ സാര്‍ നിരാശനാണ്. അദ്ദേഹം പറഞ്ഞു 'ഡല്‍ഹി പോക്ക് വേണ്ട, ബാംഗ്ലൂര്‍ പോയി നിന്നത് പോലെ ഇനി ഡല്‍ഹിയില്‍ പോയി റിസ്‌ക് എടുക്കേണ്ട കാര്യമില്ല'. അദ്ദേഹം തീരുമാനം പറഞ്ഞു. ഞാന്‍ പറഞ്ഞു ഒരിക്കല്‍ കൂടി ട്രൈ ചെയ്തു നോക്കാം. എന്റെ റിസ്‌കില്‍. അല്ലെങ്കില്‍ ഒരു നാലു ദിവസം ലീവ് തന്നാലും മതി. ഷൂട്ട് നടന്നില്ലെങ്കില്‍ പോക്കിന്റെ ചെലവ് ഞാന്‍ വഹിച്ചോളാം. കുറെ പ്രാവിശ്യം നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം വഴങ്ങി.

ഞാന്‍ കയ്യില്‍ നിന്ന് പൈസ മുടക്കി ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. സ്റ്റുഡിയോ സാമഗ്രികള്‍ എല്ലാം ഫ്‌ലൈറ്റില്‍ കൊണ്ടുപോകുക എളുപ്പമല്ല. പോകുന്നത് ഒറ്റക്കാണ്. എന്ത് ചെയ്യുമെന്ന് ആലോചിച്ചു.

അപ്പോള്‍ ഒരു പേര് ഓര്‍മയില്‍ വന്നു. 'തരുണ്‍ വിശ്വ. 'തരുണ്‍ വിശ്വ ഇന്ത്യയിലെ മുന്തിയ ഫോട്ടോഗ്രാഫര്‍മാരില്‍ മറ്റൊരാളാണ് ഡല്‍ഹി ബേസ്ഡ് ആണു. അദ്ദേഹം ഒരിക്കല്‍ എയര്‍ടെലിന്റെ ഫോട്ടോഷൂട്ട് ചെയ്യാന്‍ കേരളത്തിലെത്തി. ആ ഷൂട്ടിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ എന്റെ സുഹൃത്ത് റഫീഖ് പക്കാ പക്കാ ആയിരുന്നു. റഫീഖ് വലിയ പ്രൊഫൈല്‍ ഉള്ള മനുഷ്യനാണ്. കേരളത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഐശ്വര്യ റായിയും ഷാരൂഖ് ഖാനും ആമിര്‍ഖാനുമൊക്കെ പരസ്യ ഷൂട്ടിനു വരുമ്പോള്‍ അതിന്റെ എല്ലാം കേരളത്തിലെ ലൈന്‍ പ്രൊഡ്യൂസര്‍ റഫീഖ് ആയിരുന്നു.

ലൈഫ് ഓഫ് പൈ എന്ന സിനിമ കേരളത്തില്‍ മൂന്നാറില്‍ കോര്‍ഡിനേറ്റ് ചെയ്തത് റഫീഖ് ആണ്. കേരളത്തില്‍ റഫീഖിന്റെ അത്രയും വലിയ പ്രൊഫൈല്‍ ഈ മേഖലയില്‍ ആര്‍ക്കും കാണുമെന്നു തോന്നുന്നില്ല. റഫീഖിന്റെ ഇത്തരത്തിലുള്ള ഷൂട്ടുകള്‍ വരുമ്പോള്‍ എന്നെ അറിയിക്കാറുണ്ട്. ഷൂട്ടുകള്‍ കാണാനായി പ്രൊഡക്ഷന്റെ ഒരാളായി ഞാനും പോകാറുണ്ടായിരുന്നു.

ചായ എടുത്തു കൊടുക്കാനും ബിസ്‌ക്കറ്റ് എടുത്തു കൊടുക്കാനും ഞാനും കൂടും. അങ്ങനെ ആണ് തരുണ്‍ വിശ്വയുടെ ഷൂട്ടിനു ഞാന്‍ എത്തിയത്. ഷൂട്ടിനു ഒരു സഹായിയായി ഞാനും കൂടി. ഹിന്ദി അറിയാവുന്നത് കൊണ്ടും, ഒരു ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ട് തരുണ്‍ വിശ്വക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന് വേണ്ട രീതിയില്‍ ഫ്രെയിം സെറ്റ് ചെയ്യാനും ഫീല്‍ഡ് ക്ലിയര്‍ ചെയ്യാനും തറ തൊടക്കാനും വലിയ ആവേശത്തോടെ ഞാന്‍ നില്‍ക്കുന്നത് കണ്ടിട്ടാവാം പതിയെ വേണ്ട എല്ലാ കാര്യങ്ങളും എന്നോട് അദ്ദേഹം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ തുടങ്ങി. ഞാനൊരു ഫോട്ടോഗ്രാഫര്‍ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഷൂട്ടിന്റെ രണ്ടാം ദിവസം. ആരോ സെറ്റില്‍ പുതിയ വനിത വാങ്ങിക്കൊണ്ടു വന്നു. തരുണ്‍ വിശ്വയോട് ആരോ പറഞ്ഞു'' ഇതിവിടുത്തെ ലീഡിങ് മാഗസിന്‍ ആണ്. ഇതിന്റെ കവര്‍ ഫോട്ടോ എടുത്തിരിക്കുന്നത് ഇയാളാണ്.


തരുണ്‍ വിശ്വക്ക് വലിയ വിഷമമായി. അദ്ദേഹം എന്നോട് ചോദിച്ചു 'നിങ്ങള്‍ ഒരു ഫോട്ടോഗ്രാഫര്‍ ആണെന്ന് എന്നോട് പറഞ്ഞില്ലല്ലോ '. ഞാന്‍ പറഞ്ഞു' സര്‍ ക്ഷമിക്കണം. ഞാന്‍ പ്രൊഡക്ഷന്‍ന്റെ ആളായിട്ടാണ് വന്നത്. ഷൂട്ട് എക്‌സ്പീരിയന്‍സ് ചെയ്യാനും, സഹായിക്കാനുമായി. ഞാന്‍ എന്ത് ചെയ്യുന്നു എന്നത് പ്രസക്തമായി തോന്നിയില്ല. അതുകൊണ്ടാണ് പറയാതിരുന്നത്. 'പിറ്റേദിവസം അദ്ദേഹം എന്നെ ജോലികള്‍ ചെയ്യാന്‍ അനുവദിച്ചില്ല.

കൂടെ തന്നെ നിര്‍ത്തി. ഫോട്ടോഗ്രഫിയെ കുറിച്ച് സംസാരിച്ചു. എന്റെ കവര്‍ ഫോട്ടോയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. പോകാന്‍ നേരം അദേഹത്തിന്റെ നമ്പര്‍ എനിക്ക് തന്നു. ഡല്‍ഹിയില്‍ വരുമ്പോള്‍ എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്നു പറഞ്ഞു. ഞാന്‍ തരുണ്‍ വിശ്വയെ വിളിച്ചു. സര്‍ ഞാന്‍ ഇങ്ങനെ ഒരു ആവശ്യത്തിനു ഡല്‍ഹിയില്‍ വരുന്നുണ്ട്, ഷൂട്ടിനുള്ള ലൈറ്റ്സും അസ്സിസ്റ്റന്റസിനേം ഡല്‍ഹിയില്‍ കിട്ടുന്ന ഏതെങ്കിലും സ്റ്റുഡിയോയുടെ കോണ്‍ടാക്ട് നമ്പര്‍ കിട്ടുമോയെന്നു ചോദിച്ചു. അദ്ദേഹത്തിന് എന്നെ ഓര്‍മയുണ്ടായിരുന്നു. വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു.

ഞാന്‍ ഡല്‍ഹിയില്‍ എത്തി. മഹേന്ദറിനെ വിളിച്ചു. പിറ്റേദിവസം ഉച്ചക്ക് രണ്ടുമണിയാകുമ്പോള്‍ ഡല്‍ഹിയിലെ ലേ മെറിഡിയനില്‍ ഷൂട്ട്. വിത്ത് മേക്കപ്പ് ആന്‍ഡ് കോസ്റ്റും സുസ്മിത എത്തും നിങ്ങള്‍ ലൈറ്റ് അപ്പ് ചെയ്ത് നില്‍ക്കണം എന്നു പറഞ്ഞു. ഞാന്‍ തരുണ്‍ വിശ്വയെ വിളിച്ചു. അദ്ദേഹം എത്തേണ്ട സ്ഥലം പറഞ്ഞു തന്നു. അതു അദേഹത്തിന്റെ തന്നെ സ്റ്റുഡിയോ ആയിരുന്നു. ആവശ്യമുള്ള എല്ലാ സാധനങ്ങളും സ്റ്റുഡിയോയില്‍ നിന്ന് എടുത്തു കൊള്ളാന്‍ പറഞ്ഞു. കൂടെ അദേഹത്തിന്റെ രണ്ടു അസ്സിസ്റ്റന്റസിനേം അയച്ചു തന്നു. അസ്സിസ്റ്റന്റ്സിനോട് അദ്ദേഹം പറഞ്ഞു 'സെലിബ്രിറ്റി ഷൂട്ട് ആണ് അനുവദിക്കുന്ന സമയം വളരെ കുറവായിരിക്കും, ലൈറ്റ് അദ്ദേഹം പറയുന്നതുപോലെ സെറ്റ് ചെയ്തു വെക്കുക, നിങ്ങളുടെ കുഴപ്പം കൊണ്ട് ഷോട്ട് കിട്ടാതെ വരരുത്. വലിയ സ്‌നേഹത്തോടും കരുതലോടും കൂടി വേണ്ട എല്ലാ കാര്യങ്ങളും തരുണ്‍ വിശ്വ ഒരുക്കി തന്നു. ഒരു രൂപ പോലും വാങ്ങാതെ.

പിറ്റേ ദിവസം ലേ മെറിഡിയനില്‍ എത്തി. റിസപ്ഷനില്‍ സംസാരിച്ചു. സുസ്മിത അവിടെ ഷൂട്ടിന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ ഒരു ഹാള്‍ അനുവദിച്ചു. ഞാന്‍ ലൈറ്റ് അപ്പ് ചെയ്തു റെഡി ആയി. കൃത്യം രണ്ടുമണി. സുസ്മിത എത്തി. ഡീപ് ബ്ലൂ ഗൗണില്‍ ഒരു ഡയമണ്ടിന്റെ ചെറിയ മാല ഇട്ട് അസാധ്യ ഗ്രേസോടെ. 'എവിടെ ആണ് നില്‍ക്കേണ്ടത്' അവര്‍ ചോദിച്ചു. ഞാന്‍ ലൈറ്റ് സെറ്റ് ചെയ്ത സ്ഥലം കാണിച്ചു കൊടുത്തു. ഷൂട്ട് തുടങ്ങി. ഫ്‌ലാഷുകള്‍ മിന്നി. ഒരു പത്തു ക്ലിക്ക് കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു 'ഫോട്ടോസ് കാണിക്കു'. ഞാന്‍ ക്യാമെറയില്‍ കാണിച്ചു കൊടുത്തു. സുസ്മിത കൂടെ നില്‍ക്കുന്നവരോട് ആഹ്ലാദത്തോടെ വിളിച്ചു കൂവി 'fantastic pictures,..hey he is good'.

വലിയ സന്തോഷം തോന്നി എനിക്ക്. അവര്‍ എന്നോട് ചോദിച്ചു 'നിങ്ങള്‍ ഹാപ്പി അല്ലേ'? ഞാന്‍ പറഞ്ഞു 'അതെ'. അവര്‍ വീണ്ടും പറഞ്ഞു 'നിങ്ങള്‍ക്ക് ആവശ്യം ഉള്ള ചിത്രങ്ങള്‍ കിട്ടി എന്നു ഞാന്‍ വിശ്വസിക്കുന്നു'. ഞാന്‍ പറഞ്ഞു 'കിട്ടി. ഈ എടുത്ത ഫോട്ടോസ് എനിക്ക് മെയില്‍ ചെയ്തു തരണം എന്നു പറഞ്ഞു സുസ്മിത സന്തോഷത്തോടെ അടുത്ത തിരക്കിലേക്ക് പാഞ്ഞു. ഒരു പെരുമഴ പെയ്തു ഒഴിഞ്ഞതിന്റെ ശാന്തത എന്റെ ഉള്ളില്‍. സുസ്മിത ആ ഫ്‌ലോറില്‍ വന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും മടങ്ങിയതും എല്ലാം ഒരു അഞ്ചു മിനിറ്റിനുള്ളിലാണ്. അത്രേ ഉണ്ടായിരുന്നോള്ളൂ.

ശേഷം വനിതയില്‍ കവര്‍ പേജ് അടിച്ചു വന്നു.

കവര്‍ മോഡല്‍ :സുസ്മിത സെന്‍

ഫോട്ടോ :എബ്രിഡ് ഷൈന്‍.

Ebrid Shine who opened up about his time working as a photographer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES