Latest News

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ രാജേഷ് വില്ല്യംസ്  അന്തരിച്ചു; വിട പറഞ്ഞത് മുരളിക്കും നെടുമുടിക്കും ജോയ് മാത്യുവിനും തമിഴില്‍ ഡബ് ചെയ്ത താരം

Malayalilife
 നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ രാജേഷ് വില്ല്യംസ്  അന്തരിച്ചു; വിട പറഞ്ഞത് മുരളിക്കും നെടുമുടിക്കും ജോയ് മാത്യുവിനും തമിഴില്‍ ഡബ് ചെയ്ത താരം

പ്രശസ്ത നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 150ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 

സിനിമ, സീരിയല്‍, ഡബ്ബിങ്, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 47 വര്‍ഷമായി സിനിമയില്‍ സജീവമാണ്.1974-ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 1979-ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 

സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവര്‍, നേരുക്ക് നേര്‍, ദീന, സിറ്റിസെന്‍, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധര്‍മപുരി, തിരുപ്പതി, സര്‍ക്കാര്‍, മാസ്റ്റര്‍, യാതും ഊരേ യാവരും കേളിര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍. മലയാളത്തില്‍ അലകള്‍, ഇതാ ഒരു പെണ്‍കുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇണ്‍ടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍. 

മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യുഎന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു. മുരളിക്കുവേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉളളം കേള്‍ക്കുമേ, റാം എന്നീ ചിത്രങ്ങള്‍ക്ക് രാജേഷ് ശബ്ദം നല്‍കി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തില്‍ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തില്‍ ജോയ് മാത്യുവിനും അദ്ദേഹം ഡബ്ബ് ചെയ്തു. 

ശ്രീറാം റാഘവന്‍ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാന ചിത്രം. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു.
 

rajesh williams tamil actor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES