മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ 'ഹലോ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. വരിക്കാശ്ശേരി മനയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയ ഒന്നാം ദിവസം തന്നെ മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായരുടെ മരണവാര്‍ത്ത എത്തിയതിനെക്കുറിച്ചാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിക്കുന്നത്.
സിനിമയുടെ പേര് ഹലോ എന്നായതു കൊണ്ട് സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സിദ്ധു പനയ്ക്കല്‍ കുറിപ്പ് ആരംഭിക്കുന്നത്. 'ഏതാണ് അടുത്ത പടം എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ 'ഹലോ' എന്ന് മറുപടി പറയും. ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന് കരുതി അവര്‍ തിരിച്ച് ഹലോ എന്ന് പറയും. രണ്ടോ മൂന്നോ വട്ടം ഇത് ആവര്‍ത്തിച്ച ശേഷമാണ് സിനിമയുടെ പേരാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നത്,' അദ്ദേഹം കുറിച്ചു. സിദ്ധു പനയ്ക്കലിന്റെ കുറിപ്പ്
ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിന്റെ ഫോട്ടോകളില്‍ ഒന്നാണിത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷന്‍. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട്. ഞാന്‍ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോള്‍ ഇതേ ചോദ്യത്തിന് ഞാന്‍ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവര്‍ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കുന്നില്ല എന്ന രീതിയിലാണ് അവര്‍ ഹലോ എന്ന് പറയുന്നത്.
ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവര്‍ത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നത്. ഒറ്റപ്പാലം ഊട്ടി തിരുവനന്തപുരം ഇവിടങ്ങളില്‍ ഒക്കെയായിരുന്നു ലൊക്കേഷന്‍. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് ശക്തികുളങ്ങര നിര്‍മ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാര്‍ട്ടിനാണ്.
വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവര്‍ക്കും സന്തോഷം നല്‍കിയ ഈ വിജയത്തോടൊപ്പം ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാര്‍ത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടന്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ലാലേട്ടന്‍ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂര്‍ത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്.